| Saturday, 24th December 2022, 1:50 pm

ബൗണ്ടറി ഒരു രാജ്യദ്രോഹ നാടകമല്ല, കുട്ടികള്‍ രാഷ്ട്രീയം പറയരുതെന്ന് കരുതുന്നവരോട് ചില ചോദ്യങ്ങളുണ്ട്

ആര്യ. പി

കോഴിക്കോട് റവന്യൂ ജില്ലാ കലോത്സവത്തില്‍ ഹൈസ്‌കൂള്‍ വിഭാഗം നാടക മത്സരത്തില്‍ ഒന്നാം സ്ഥാനത്തെത്തിയ ‘ബൗണ്ടറി’ എന്ന നാടകം രാജ്യവിരുദ്ധമാണെന്ന ആരോപണവുമായി സംഘപരിവാര്‍ രംഗത്തെത്തിയിരിക്കുകയാണ്. നാടകത്തിനെതിരെയും സംവിധായകന്‍ റഫീഖ് മംഗലശേരിക്കെതിരെയും വ്യാപക പ്രതിഷേധമാണ് സംഘപരിവാര്‍ നടത്തിയത്.

അതിരുകളില്ലാത്ത മാനവസ്നേഹത്തിന്റെ കഥ പറഞ്ഞ നാടകം രാജ്യവിരുദ്ധമാണെന്ന പ്രചരണമായിരുന്നു ഹിന്ദു ഐക്യവേദി ഉയര്‍ത്തിയത്.

മുന്‍പും വര്‍ഗീയവാദികളുടെ ഭീഷണി നേരിട്ട വ്യക്തിയാണ് റഫീഖ്. മേമുണ്ട സ്‌കൂളിന് വേണ്ടി റഫീഖ് ഒരുക്കിയ ‘കിത്താബ് ‘ എന്ന നാടകത്തിനെതിരെ 2018 ല്‍ ചില മുസ്ലിം സംഘടനകള്‍ രംഗത്തെത്തിയിരുന്നു. മുസ്ലിം സ്ത്രീകളെ വാങ്ക് വിളിക്കാന്‍ അനുവദിക്കാത്തതെന്ത് എന്ന ചോദ്യമായിരുന്നു നാടകം ഉയര്‍ത്തിയത്. അന്ന് ജില്ലയില്‍ ഒന്നാം സ്ഥാനം നേടിയിട്ടും സംസ്ഥാന കലോത്സവത്തില്‍ മത്സരിക്കാനാവാതെ കുട്ടികള്‍ക്ക് മടങ്ങേണ്ടി വന്നിരുന്നു.

‘ബദറുദീന്‍ നാടകം എഴുതുമ്പോള്‍’, ‘റാബിയ’ തുടങ്ങിയ റഫീഖിന്റെ പല നാടകങ്ങള്‍ക്കെതിരെയും വിവിധ മതസംഘടകള്‍ രംഗത്ത് വന്നിരുന്നു. ബൗണ്ടറി നാടകവുമായി ബന്ധപ്പെട്ട് ഉയര്‍ന്നു വന്ന വിവാദത്തെ കുറിച്ചും തന്റെ രാഷ്ട്രീയത്തെകുറിച്ചും ഡൂള്‍ന്യൂസിനോട് സംസാരിക്കുകയാണ് റഫീഖ് മംഗലശേരി.

നേരത്തെ കിത്താബ് എന്ന നാടകം ഇസ്‌ലാമിക വിരുദ്ധമാണെന്ന വിമര്‍ശനം വന്നു. വിവിധ മുസ്‌ലിം സംഘടനകള്‍ നാടകത്തിനെതിരെ രംഗത്തെത്തി. നാടകവേദിയിലേക്ക് എസ്.ഡി.പി.ഐ ഉള്‍പ്പെടെ മാര്‍ച്ച് നടത്തി. ഇപ്പോള്‍ ബൗണ്ടറി എന്ന നാടകത്തിനെതിരെ സംഘപരിവാര്‍ രംഗത്തെത്തിയിരിക്കുകയാണ്. നാടകത്തിലൂടെ രാജ്യവിരുദ്ധതയാണ് പ്രചരിപ്പിക്കുന്നതെന്നാണ് സംഘപരിവാറിന്റെ വാദം. എന്താണ് പറയാനുള്ളത്?

ആത്യന്തികമായി ഞാന്‍ എല്ലാതരം മതതീവ്രവാദങ്ങള്‍ക്കും എതിരാണ്. ഈ രണ്ട് മതതീവ്രവാദ സംഘടനകളോടും മതമൗലികവാദത്തോടുമൊക്കെ കൃത്യമായി എതിര് നില്‍ക്കുന്നൊരാളാണ് ഞാന്‍. രണ്ട് കൂട്ടരേയും വിമര്‍ശിച്ചുകൊണ്ട് ഇതിനുമുന്‍പും നാടകമെഴുതിയിട്ടുണ്ട്. സങ്കുചിതമായ ദേശീയ ബോധത്തെയും കപട ദേശീയ വാദത്തെയും ശക്തമായി വിമര്‍ശിച്ചുകൊണ്ട് ‘ജയഹേ’ എന്ന് പറയുന്ന ഒരു ഷോര്‍ട്ട് ഫിലിം ചെയ്തിരുന്നു. കിത്താബ് എന്ന നാടകം വന്ന സമയത്ത് ഇവിടുത്തെ സംഘപരിവാര്‍ ആ നാടകത്തെ പിന്തുണയ്ക്കുന്ന നിലപാടെടുത്തു. എന്നാല്‍ ബൗണ്ടറി വരുമ്പോള്‍ ഇതേ സംഘപരിവാര്‍ തന്നെ കപട ദേശീയത പറഞ്ഞ് ഇതിനെതിരെ നില്‍ക്കുകയാണ്. കിത്താബ് വന്നപ്പോള്‍ ഞാന്‍ മുസ്‌ലീങ്ങള്‍ക്ക് സംഘിയായിരുന്നു. എന്നാല്‍ ബൗണ്ടറി വന്നപ്പോള്‍ സംഘികള്‍ക്ക് ഞാന്‍ സുഡാപ്പിയുമായി.

നമ്മള്‍ എല്ലാ രാജ്യത്തെ മനുഷ്യരേയും സ്നേഹിക്കണമെന്നും ബഹുമാനിക്കണമെന്നുമാണ് പഠിക്കുന്നത്. വിശ്വമാനവികതയാണ് നാടകത്തിലൂടെ മുന്നോട്ടുവെച്ചിട്ടുള്ളത്. പാക്കിസ്ഥാനും ഇന്ത്യയും തമ്മില്‍ നടക്കുന്ന ക്രിക്കറ്റ് കളിയില്‍ പാക്കിസ്ഥാന്‍ ജയിക്കുമ്പോള്‍ അതിനൊരു പെണ്‍കുട്ടി കയ്യടിക്കുന്നു. അതാണ് പ്രമേയം. അല്ലാതെ പാക്കിസ്ഥാന്‍ തീവ്രവാദികള്‍ ഇന്ത്യക്കാരെ കൊല്ലുമ്പോള്‍ കയ്യടിക്കുകയല്ല. ഒരു കളിയില്‍ പാക്കിസ്ഥാന്‍ ജയിച്ചപ്പോള്‍ അതിനെ അംഗീകരിക്കുക മാത്രമാണ് ചെയ്യുന്നത്. രാജ്യങ്ങള്‍ തമ്മില്‍ ഇത്തരം കളികള്‍ നടക്കുന്നത് സ്നേഹവും സാഹോദര്യവും ഊട്ടിയുറപ്പിക്കാന്‍ കൂടിയാണ്.

പാക്കിസ്ഥാന്റെ കൂടെ ഇന്ത്യക്ക് കളിക്കാന്‍ പറ്റുമെങ്കില്‍, നല്ല കളി കണ്ടാല്‍ കയ്യടിക്കാനും പറ്റും. നമ്മുടെയുള്ളിലൊക്കെ ഒരു സ്പോര്‍ട്സ്മാന്‍ സ്പിരിറ്റുണ്ട്. പരസ്പര സാഹോദര്യത്തില്‍ രണ്ടു രാജ്യങ്ങള്‍ കളിക്കുമ്പോള്‍ അതില്‍ വര്‍ഗീയത കലരാത്ത ഒരു സ്പോര്‍ട്സ് മാന്‍ സ്പിരിറ്റോടു കൂടിയാണ് ഒരോ മതേതരവാദിയും കളികള്‍ കാണുന്നത്.

സങ്കുചിതമായ ദേശീയ ബോധമുള്ളവര്‍ക്കേ കളിയില്‍ വര്‍ഗീയത കാണാന്‍ പറ്റൂ. പിന്നെ പാക്കിസ്ഥാനെ ഇന്ത്യ ശത്രു രാജ്യമായിട്ടല്ലല്ലോ കാണുന്നത്. 2021 ല്‍ പാക്കിസ്ഥാന്‍ ഇന്ത്യയുമായി നാലായിരം കോടിയിലേറെ ബിസിനസ് ചെയ്തു. ഇന്ത്യന്‍ പ്രധാനമന്ത്രി അവിടെ ചെന്ന് എല്ലാവരേയും കെട്ടിപിടിച്ചില്ലേ, ശത്രു രാജ്യമാണെങ്കില്‍ ഇതൊക്കെ ചെയ്യുമോ?

ഇന്ത്യയുടേയും പാക്കിസ്ഥാന്‍കാരുടേയും കളിക്കാര്‍ തമ്മില്‍ എത്ര നല്ല സൗഹൃദത്തിലാണ് പെരുമാറുന്നത്. പിന്നെന്താണ് ഒരു നാടകത്തില്‍ ഒരു പെണ്‍കുട്ടി പാക്കിസ്ഥാന്‍ കളിക്കാരന്‍ സിക്സ് അടിക്കുന്നത് കണ്ട് കയ്യടിച്ചാല്‍ ഇത്ര പ്രശ്നം?

കളിയ്ക്ക് മതവും ജാതിയുമില്ല, രാജ്യവും അതിര്‍ത്തിയുമില്ല. ക്രിക്കറ്റായാലും ഫുട്ബോളായാലും ഇതിനൊന്നും രാജ്യമില്ല. നമ്മെ നൂറ്റാണ്ടുകളോളം ഭരിച്ച പോര്‍ച്ചുഗല്‍, ഇംഗ്ലണ്ട് പോലുള്ള രാജ്യങ്ങളുടെ കളി നടക്കുമ്പോള്‍ അവരുടെ കൊടി നമ്മള്‍ ഇവിടെ ഉയര്‍ത്തുന്നില്ലേ? അവര്‍ക്ക് വേണ്ടി നമ്മള്‍ കയ്യടിക്കുന്നില്ലേ, അതിലൊന്നും കുഴപ്പം കാണുന്നില്ലല്ലോ.

ലോക സമസ്ത സുഖിനോ ഭവന്തു എന്നാണല്ലോ ഇവിടുത്തെ സംഘപരിവാറും ഹിന്ദുത്വവാദികളുമൊക്കെ പറഞ്ഞു കൊണ്ടിരിക്കുന്നത്. ആ പറയുന്ന ലോകത്ത് പാക്കിസ്ഥാന്‍ ഇല്ലേ? ബ്രാക്കറ്റില്‍ പാക്കിസ്ഥാന്‍ ഒഴികെ എന്നാണോ ഇവര്‍ എഴുതിവെച്ചിട്ടുള്ളത്.

‘ബദറുദ്ദീന്‍ നാടകമെഴുതുമ്പോള്‍’, ‘റാബിയ’ പോലുള്ള താങ്കളുടെ നാടകങ്ങള്‍ക്കെതിരെയെല്ലാം നേരത്തേയും വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. സമൂഹത്തില്‍ ബോധപൂര്‍വം ഭിന്നിപ്പിക്കുണ്ടാക്കാനുള്ള ശ്രമമാണ് താങ്കള്‍ നടത്തുന്നതെന്നാണ് ഒരു വിഭാഗം ആരോപിക്കുന്നത്. എങ്ങനെയാണ് ഈ വിമര്‍ശനങ്ങളെ കാണുന്നത്?

ഈ സമൂഹത്തില്‍ നടക്കുന്ന, പലരും പറയാന്‍ മടിക്കുന്ന, പേടിക്കുന്ന വിഷയങ്ങളെ ഞാന്‍ വളരെ സത്യസന്ധമായി തുറന്നുകാണിക്കുന്നു എന്ന് മാത്രമേയുള്ളൂ. നമ്മുടെ നാവില്‍ വരുന്നത് പറയാന്‍ ആരെയെങ്കിലും പേടിക്കേണ്ടതില്ല. ഞാന്‍ ഒരിക്കലും ഇല്ലാത്ത ഒരു കാര്യത്തെ കുറിച്ചല്ല പറയുന്നത്. സമൂഹത്തില്‍ നടക്കുന്ന വര്‍ഗീയതയ്ക്കും വിവേചനങ്ങള്‍ക്കുമെതിരെ കൃത്യമായി എന്റെ നാടകങ്ങളിലൂടെ പറയുന്നു. നാടകം എന്ന് പറയുന്നത് എനിക്ക് ഒരു നേരമ്പോക്ക് കലാരൂപമല്ല. സമൂഹത്തിലുള്ള അനീതികള്‍ക്കെതിരെ കൃത്യമായി എന്റെ പേന ഞാന്‍ ഉപയോഗിക്കുന്നു. ഇത്തരം വിഷയങ്ങള്‍ പലരും പറയാന്‍ മടിക്കുന്നതുകൊണ്ടും പേടിക്കുന്നതുകൊണ്ടും ഞാന്‍ അതെടുത്ത് ഉപയോഗിക്കുന്നു എന്ന് മാത്രം.

സര്‍ക്കാരിന്റെ വേദികളില്‍, സര്‍ക്കാര്‍ പണം ഉപയോഗിച്ച് കുട്ടികളെ മുന്‍നിര്‍ത്തി ഇത്തരം നാടകങ്ങള്‍ ചെയ്യിക്കുന്നു എന്നതാണ് മറ്റൊരു വിമര്‍ശനം. ഇത്തരം വിമര്‍ശനങ്ങളെ പൂര്‍ണമായും തള്ളിക്കളയാന്‍ സാധിക്കുമോ, എന്താണ് അതിലുള്ള നിലപാട്?

യുവജനോത്സവ വേദികളിലാണ് ഈ നാടകങ്ങള്‍ കളിക്കുന്നത്. കുട്ടികളുടെ വേദികളില്‍ അവര്‍ ഇഷ്ടപ്പെടുന്ന രീതിയില്‍ അവര്‍ക്ക് വഴങ്ങാവുന്ന രീതിയിലുള്ള നാടകങ്ങള്‍ തന്നെയാണ് ചെയ്യുന്നത്.

പിന്നെ ഞാന്‍ കുട്ടികളെക്കൊണ്ട് നാടകത്തിലൂടെ പറയിക്കുന്ന ജാതിയും മതവുമൊക്കെ കുട്ടികള്‍ക്ക് സ്‌കൂളുകളില്‍ പഠിക്കാനുള്ള കാര്യങ്ങള്‍ തന്നെയാണ്. പ്രശസ്ത മറാഠി സാഹിത്യകാരന്‍ ശരണ്‍കുമാര്‍ ലിംബാളെയുടെ അക്കര്‍മാശി കുട്ടികള്‍ക്ക് സ്‌കൂളില്‍ പഠിക്കാനുണ്ട്. പിന്നെന്തു കൊണ്ട് കുട്ടികളുടെ നാടകത്തില്‍ ജാതിയും മതവും പറഞ്ഞു കൂടാ ?

അവര്‍ക്ക് ജാതിയേയും മതത്തേയും പറ്റിയൊക്കെ കൃത്യമായ കാഴ്ചപ്പാടുണ്ട്. മുതിര്‍ന്നവര്‍ അവരുടെ കുട്ടിക്കാലത്തിലൂടെ ഇക്കാലത്തെ കുട്ടികളെ നോക്കിക്കാണുന്നതിന്റെ കുഴപ്പമാണത്. ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരേ പോലെയുള്ള വേഷം ധരിച്ച് സ്‌കൂളിലേക്ക് വരുന്നത് കുട്ടികള്‍ക്ക് താല്‍പ്പര്യമാണ്, പക്ഷേ മുതിര്‍ന്നവരാണ് അതില്‍ നിന്നെല്ലാം അവരെ വിലക്കുന്നത്. ടെക്‌നോളജി ഇത്രയും വളര്‍ന്ന കാലത്തും കുട്ടികള്‍ തുമ്പിയേയും പൂമ്പാറ്റകളേയും പറ്റി നാടകം കളിക്കണമെന്ന് പറയുന്നത് ശുദ്ധ അസംബന്ധമാണ്.

കുട്ടികളെ കൊണ്ട് രാഷ്ട്രീയം പറയിപ്പിക്കാന്‍ പാടില്ല എന്ന് പറയുന്നത് വളരെ അപകടം പിടിച്ച ഒരു ചിന്തയാണ്. ജാലിയന്‍ വാലാബാഗ് കൂട്ടക്കൊല നടന്ന മണ്ണില്‍ നിന്ന് ഒരുപിടി മണ്ണ് വാരി ശപഥം ചെയ്യുമ്പോള്‍ ഭഗത് സിങ്ങ് കുട്ടിയായിരുന്നില്ലേ? സുഖ്ദേവും രാജ്ഗുരുവും കുട്ടിയായിരുന്നില്ലേ? വൈക്കം മുഹമ്മദ് ബഷീര്‍ സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുക്കുമ്പോള്‍ എത്ര വയസാണ്. അദ്ദേഹം കുട്ടിയായിരുന്നില്ലേ? പതിമൂന്നും പതിനാലും പതിനഞ്ചും വയസ്സുള്ള എത്രയോ കുട്ടികള്‍ സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്തിട്ടുണ്ടെന്ന് ചരിത്രം നോക്കിയാല്‍ കാണാം . അപ്പോള്‍ അക്കാലത്തു പോലും കുട്ടികള്‍ക്ക് രാഷ്ട്രീയമുണ്ടായിരുന്നു. എന്തിനേറെ പറയുന്നു ഇസ്ലാമിക തീവ്രവാദത്തിനെതിരെയും പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിന് വേണ്ടിയും പോരാടിയതിന്റെ പേരില്‍ വെടിയേല്‍ക്കുമ്പോള്‍ മലാല യൂസഫ്സായ് കുട്ടിയായിരുന്നില്ലേ?

പിന്നെ കുട്ടികളെക്കൊണ്ട് രാഷ്ട്രീയം പറയിപ്പിക്കാന്‍ പാടില്ല എന്ന് പറയുന്നവരോട് എനിക്ക് ചോദിക്കാനുള്ളത് മറ്റൊരു ചോദ്യമാണ്. നിങ്ങള്‍ കുട്ടികളുടെ പേരില്‍ മതം ചേര്‍ക്കുന്നത് അവരോട് ചോദിച്ചിട്ടാണോ? കുട്ടികളെ മദ്രസയിലേക്കും മതപാഠശാലയിലേക്കും ശാഖയിലേക്കുമൊക്കെ പറഞ്ഞയക്കുന്നത് തെറ്റല്ലേ? കുട്ടികളുടെ സുന്നത്ത് കഴിക്കുന്നത് തെറ്റല്ലേ? ഇതൊക്കെ കുട്ടികളോട് ചോദിച്ചിട്ടാണോ നമ്മള്‍ ചെയ്യുന്നത്. കുട്ടികളെ ഏത് സ്‌കൂളില്‍ പറഞ്ഞയക്കണം എന്ന് മുതിര്‍ന്നവര്‍ അല്ലേ തീരുമാനിക്കുന്നത്. അത് കുട്ടിയോട് ചോദിച്ചിട്ടാണോ?

പൊതുസമൂഹം ഇത്തരം വിഷയങ്ങളെ എങ്ങനെയാണ് നോക്കിക്കാണുന്നത്‌ എന്ന് ശ്രദ്ധിച്ചിട്ടുണ്ടോ, ഇത്തരം വിഷയങ്ങളോടുള്ള ആളുകളുടെ പ്രതികരണങ്ങള്‍ എത്തരത്തിലാണെന്നാണ് മനസിലാക്കുന്നത്?

കിത്താബ് വിവാദമായപ്പോള്‍, ഇവിടുത്തെ മതതീവ്രവാദികളും ഇസ്ലാമിക തീവ്രവാദികളും അതിനെ എതിര്‍ത്തപ്പോള്‍, കേരളത്തിന്റെ സാംസ്‌ക്കാരിക നായകന്മാര്‍ എന്ന് പറയുന്നവരൊക്കെ വളരെ വൈകിയാണ് ഒരു പ്രതികരണത്തിന് പോലും തയ്യാറായത്. കിത്താബിന് വേണ്ടി ഒപ്പുവെച്ച സാംസ്‌ക്കാരിക നായകരില്‍ ഒപ്പുവെച്ച മഷി ഉണങ്ങുന്നതിന് മുമ്പ് തന്നെ സച്ചിദാനന്ദന്‍ അടക്കമുള്ള പലരും ഒപ്പ് പിന്‍വലിക്കുകയാണുണ്ടായത്.

കേരളത്തിലെ ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ തുടക്കം മുതലേ കിത്താബിനൊപ്പം ശക്തമായി നിന്നിരുന്നെങ്കില്‍ ആ നാടകം അരങ്ങിലെത്തുമായിരുന്നു. എസ്.എഫ്.ഐ മാത്രമാണ് കിത്താബിനൊപ്പം തുടക്കം മുതലേ നിന്നത്.

പുരോഗമന കലാസാഹിത്യസംഘം പോലുള്ളവര്‍ ഈ വിവാദമെല്ലാം അവസാനിച്ച ശേഷം മാത്രമാണ് ഒരു പ്രസ്താവനയെങ്കിലും ഇറക്കിയത്. അതേസമയം തന്നെ കേരളത്തിന്റെ പൊതുസമൂഹം, പ്രത്യേകിച്ച് സോഷ്യല്‍ മീഡിയയും നവമാധ്യമങ്ങളും കിത്താബിന് വേണ്ടി വലിയ തരത്തില്‍ പിന്തുണ നല്‍കി. കിത്താബ് എന്ന നാടകം കളിക്കണം എന്നാവശ്യപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ നിരവധി പേര്‍ രംഗത്തെത്തി.

ഇത്തരം വിഷയങ്ങളിലൊക്കെ പുരോഗമനപരമായ ഒരു ചിന്ത കടന്നുവരണമെന്ന് കേരളീയ സമൂഹം ആഗ്രഹിക്കുന്നുണ്ട്. പക്ഷേ പലപ്പോഴും രാഷ്ട്രീയ പ്രസ്ഥാനങ്ങളും വിവിധ സംഘടനകളുമൊക്കെ ഇതിനോട് മുഖം തിരിഞ്ഞുനില്‍ക്കുന്ന സ്ഥിതിയാണുള്ളത്. പൊതുസമൂഹത്തിന്റെ ചിന്തയോടൊപ്പമല്ല നമ്മുടെ രാഷ്ട്രീയ പാര്‍ട്ടികള്‍ പോകുന്നതെന്ന് തോന്നിയിട്ടുണ്ട്.

കിത്താബ് നാടകം വന്ന സമയത്ത് ഉണ്ണി ആര്‍ അദ്ദേഹത്തിന്റെ ചെറുകഥയെ താങ്കള്‍ വികലമാക്കിയെന്നും ഇസ്‌ലാമിക വിരുദ്ധമായി അവതരിപ്പിച്ചുവെന്നും വിമര്‍ശനമുയര്‍ത്തി. കലാകാരനെന്ന നിലയില്‍ മതമൗലികവാദികള്‍ തന്നെ വേട്ടയാടുമ്പോള്‍ അത്തരത്തില്‍ ഒരു പിന്തുണ സാഹിത്യകാരന്മാരില്‍ നിന്ന് കിട്ടിയില്ലെന്ന് താങ്കള്‍ പറഞ്ഞിരുന്നു. മതമൗലികവാദികള്‍ക്ക് വേണ്ടി ഇവര്‍ നിലപാടെടുക്കുകയാണെന്ന് അന്ന് തോന്നിയിരുന്നോ?

ഉണ്ണി ആറുമായുള്ള വിഷയം ഒരു പരിധി വരെ പറഞ്ഞ് നിര്‍ത്തിയതുകൊണ്ട് കൂടുതല്‍ പറയുന്നില്ല. ആത്യന്തികമായി നമ്മുടെ സാംസ്‌ക്കാരിക പ്രവര്‍ത്തകരിലും എഴുത്തുകാരിലും തൊണ്ണൂറു ശതമാനം പേരും പേടിത്തൊണ്ടന്‍മാരാണ്. കയ്യോ കാലോ തലയോ ഒക്കെ പോകുമെന്ന പേടികൊണ്ട് ഇവന്മാരൊക്കെ ഇങ്ങനെ ഉരുണ്ടുരുണ്ട് കളിക്കുന്നതാണ്.

അതുകൊണ്ട് ഇവര്‍ ആരേയും തൊടില്ല. സ്വയം സെന്‍സര്‍ഷിപ്പ് ഏര്‍പ്പെടുത്തുന്നവരാണ്. എഴുതിയ കാര്യങ്ങള്‍ സ്വയം വായിച്ച് നോക്കി തല പോകുമോ കൈ പോകുമോ കാല്‍ പോകുമോ എന്ന് ആലോചിച്ചിച്ച് വെട്ടിത്തിരുത്തി എഴുത്തുകള്‍ പുറത്തിറക്കുന്നവരാണ് പലരും. വിരലില്‍ എണ്ണാവുന്നവര്‍ മാത്രമാണ് തങ്ങള്‍ക്ക് പറയാനുള്ളത് പച്ചയായി തുറന്നുപറയുന്നത്.

ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന് വേണ്ടി വാദിക്കുന്നവര്‍ കിത്താബിനും ബൗണ്ടറിക്കും നേരെ വന്ന പ്രതിഷേധങ്ങള്‍ കണ്ടില്ലെന്ന് നടിക്കുകയാണെന്നാണോ?

കിത്താബ് പോലെ ഒരു വലിയ വിവാദത്തിലേക്ക് ബാണ്ടറി മാറിയിട്ടില്ല. വളരെ സങ്കുചിതമായ ദേശീയബോധം ഉള്ള ആളുകള്‍ മാത്രമാണ് ഈ നാടകത്തിനെതിരെ പറയുന്നത്. മാത്രവുമല്ല ഈ വിമര്‍ശിക്കുന്നവരൊന്നും ഈ നാടകം കണ്ടിട്ടു പോലുമില്ല. അതുകൊണ്ട് തന്നെ അവരുടെ പ്രതിഷേധത്തെ കേരളീയ സമൂഹം ഗൗരവമായി കണ്ടിട്ടില്ല.

നാടകത്തിന്റെ ഒന്നോ രണ്ടോ ക്ലിപ്പ് കണ്ട് വിലയിരുത്തുകയാണ്. നാടകം മൊത്തത്തില്‍ കണ്ടുകഴിഞ്ഞാല്‍ അതില്‍ ഒരു പ്രശ്നവും കാണാന്‍ കഴിയില്ല. ഇസ്ലാമിക തീവ്രവാദികളേയും ഇതില്‍ കണക്കറ്റ് വിമര്‍ശിക്കുന്നുണ്ട്. എല്ലാവരും നാടകം കാണട്ടെ. അപ്പോള്‍ എല്ലാവര്‍ക്കും ബോധ്യപ്പെടും മനുഷ്യ സ്‌നേഹം മാത്രമാണ് നാടകത്തിലൂടെ മുന്നോട്ടു വെച്ചിട്ടുള്ളതെന്ന് .

കിത്താബിലേക്ക് തിരിച്ചുവന്നാല്‍ മുസ്ലിം ലീഗും ജമാഅത്തും കിത്താബിനെ ഇടതുപക്ഷത്തിനെതിരെ ആയുധമാക്കാന്‍ ഉപയോഗിച്ചതായി തോന്നിയിട്ടുണ്ടോ, താങ്കള്‍ പറയുന്ന കാര്യങ്ങളെ മറ്റൊരു രീതിയില്‍ വ്യാഖ്യാനിക്കുകയായിരുന്നു എന്നോ മറ്റോ?

അതിന്റെ ഒരു പ്രധാന കാരണം കിത്താബായാലും ബൗണ്ടറിയായാലും ഞാന്‍ നാടകം ചെയ്ത സ്‌കൂള്‍ സി.പി.ഐ.എം ട്രസ്റ്റിന്റെ കീഴിലുള്ള സ്‌കൂളാണ്. അതുകൊണ്ട് തന്നെ അതിനെ രാഷ്ട്രീയമായി ഉപയോഗിച്ചാല്‍ ലാഭം കൊയ്യാമെന്ന് ചിലര്‍ കരുതിക്കാണും. മുസ്ലിം ലീഗായാലും ജമാഅത്തെ ഇസ്ലാമിയായാലും സംഘപരിവാറായാലും അത്തരത്തില്‍ ഉപയോഗിച്ചിട്ടുണ്ടെന്നാണ് എനിക്ക് തോന്നിയത്.

ഭീഷണികളെ എങ്ങനെ കാണുന്നു? ഏത് രീതിയില്‍ പ്രതിരോധിക്കണമെന്നാണ് കരുതുന്നത്?

ആരെങ്കിലും പറയാന്‍ ഭയപ്പെടുന്ന, അല്ലെങ്കില്‍ പറയണമെന്ന് എന്റെ മനസ് ആഗ്രഹിക്കുന്ന വിഷയങ്ങളുമായിട്ട് ഞാന്‍ തുടര്‍ന്നും മുന്നോട്ട് പോകും. അങ്ങനെ ഏതെങ്കിലും സംഘടനകളുടെ ഭീഷണിയ്ക്ക് വഴങ്ങുന്ന ആളല്ല ഞാന്‍. സ്വാഭാവികമായും നമുക്ക് പറയാന്‍ തോന്നുന്നത് പറയണം. ഈ സമൂഹം ഇനിയും പുരോഗമനപരമായി മുന്നോട്ടു പോകാന്‍ ഇതു പോലെയുള്ള നാടകങ്ങളും സിനിമകളും ഉണ്ടായേ പറ്റൂ. എനിക്ക് മുന്‍പ് പലരും ധീരമായി പറഞ്ഞതുകൊണ്ടാണ് സമൂഹം ഇന്ന് ഇങ്ങനെയെങ്കിലും നില്‍ക്കുന്നത്. മാറി മാറി വന്നതാണ്. പലരുടേയും അധ്വാനവും പോരാട്ടവുമാണ് ഇത്തരം മാറ്റങ്ങളിലേക്ക് നയിച്ചത്. പറയാനുള്ളത് ഇനിയും പറയും. ആരേയും ഭയപ്പെടാതെ.

വി.ടി ഭട്ടതിരിപ്പാടും കെ.ടി മുഹമ്മദുമൊക്ക പറഞ്ഞുവെച്ചതിന്റെ തുടര്‍ച്ചയാണോ താങ്കളിലൂടെ നാടകങ്ങളിലൂടെ ഉണ്ടാകുന്നത്? കേരളം എത്രത്തോളം മുന്നോട്ടു പോയിട്ടുണ്ടെന്നാണ് കരുതുന്നത്?

വി.ടി ആയാലും കെ.ടി മുഹമ്മദ് ആയാലും നാടകത്തിലൂടേയും സാമൂഹ്യ ഇടപെടലുകളിലൂടെയും കൊണ്ടുവന്ന മാറ്റങ്ങള്‍ ഉണ്ട്. നമുക്ക് അതിനൊരു തുടര്‍ച്ച ഉണ്ടായിട്ടില്ല. കേരളീയ സമൂഹം അതില്‍ നിന്നൊക്കെ പിന്നോട്ടു നടക്കുന്നതാണ് നമ്മള്‍ കണ്ടുകൊണ്ടിരിക്കുന്നത്. ഉദാഹരണം പറഞ്ഞാല്‍ കേരളം നവോത്ഥാനത്തിന്റെ മണ്ണാണെന്ന് നമ്മള്‍ അഹങ്കരിക്കാറുണ്ട്. എന്നാല്‍ ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധി വന്നപ്പോള്‍ എന്താണ് ഇവിടെ സംഭവിച്ചത്? വലിയ ലഹള പൊട്ടിപ്പുറപ്പെട്ടില്ലേ? എത്രമാത്രം നവോത്ഥാനമുള്ള മണ്ണാണ് കേരളമെന്ന് അപ്പോഴല്ലേ നമുക്ക് മനസിലായത്.

നവോത്ഥാനം ഇളക്കിമറിച്ചൊരു മണ്ണ് എത്രത്തോളം പിന്നോട്ടാണ് പോകുന്നത്. ഓരോ നിമിഷവും മനുഷ്യര്‍ മതത്തിലേക്ക് ചുരുങ്ങിക്കൊണ്ടിരിക്കുന്ന തലത്തിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്. മത-ജാതി സംഘടനകള്‍ പെരുകുകയാണ്. മുസ്ലിം കിഡ്നി ആവശ്യമുണ്ടെന്ന് പറഞ്ഞ് ജമാഅത്തെ ഇസ്‌ലാമിയുടെ പത്രത്തില്‍ പരസ്യം വരുന്ന ഒരു മണ്ണിലാണ് നമ്മള്‍ ജീവിക്കുന്നത്. അത്രയ്ക്ക് മനുഷ്യര്‍ മതത്തിലേക്ക് ചുരുങ്ങിക്കൊണ്ടിരിക്കുകയാണ്.

വര്‍ത്തമാന ഇന്ത്യയുടെ രാഷ്ട്രീയത്തെ ഇഴകീറി പരിശോധിക്കുന്ന ‘ആരാണ് ഇന്ത്യക്കാര്‍’ പോലുള്ള താങ്കളുടെ നാടകങ്ങള്‍ ശ്രദ്ധ നേടിയിട്ടുണ്ട്. ഹിന്ദു-മുസ്‌ലിം വര്‍ഗീയതകളെ ഒരുപോലെ സമീകരിക്കുന്നതില്‍ ഒരു പ്രശ്നമില്ലേ?

രണ്ടും രാജ്യത്തിന് അപകടമാണ്. അതുകൊണ്ട് തന്നെ രണ്ടിനേയും ഒരുപോലെ എതിര്‍ക്കേണ്ടതുണ്ട്. ഒന്ന് മറ്റൊന്നിന്റെ വളര്‍ച്ചക്ക് ആക്കം കൂട്ടുന്നു എന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാന്‍. ഞാന്‍ ഒരിക്കലും സംഘപരിവാറിനെയോ ജമാഅത്തെ ഇസ്ലാമിയേയോ അല്ലെങ്കില്‍ മുസ്‌ലിം തീവ്രവാദത്തെയോ താലോലിച്ച് ഒന്നും ചെയ്യാറില്ല.

ഏത് വളര്‍ന്നുവന്നാലും വലിയ അപകടമാകുമെന്ന് വിശ്വസിക്കുന്നവനാണ് ഞാന്‍. ഇവിടുത്തെ ജമാഅത്തെ ഇസ്‌ലാമിക്കാരന്റെ ഐഡിയോളജി എന്താണ്? സംഘപരിവാര്‍ ചിന്തിക്കുന്ന അതേ ഐഡിയോളജിയാണ്. മതരാഷ്ട്രം തന്നെയാണ് രണ്ടുകൂട്ടരുടേയും ഐഡിയോളജി. അതുകൊണ്ട് ഹിന്ദു തീവ്രവാദത്തേയുംഇസ്‌ലാമിക തീവ്രവാദത്തേയും ഒരുപോലെ എതിര്‍ക്കണമെന്ന് ഞാന്‍ കരുതുന്നു.

അങ്ങനെ വരുമ്പോള്‍ മാത്രമേ നമ്മുടെ മണ്ണ് ഒരു മതേതര മണ്ണായി നിലനില്‍ക്കുള്ളൂ. ഏതെങ്കിലും ഒന്നിന്റെ കൂടെ നിന്ന് മറ്റേതിനെ വിമര്‍ശിക്കുന്ന രീതിയിലേക്ക് പോവാറില്ല. അതുകൊണ്ടാണ് കിത്താബ് എഴുതുന്ന എനിക്ക് ബൗണ്ടറി എന്ന നാടകവും എഴുതാന്‍ പറ്റുന്നത്.

നാടകം വലിയ വിവാദത്തിലേക്ക് പോയപ്പോള്‍ സ്‌കൂള്‍ അധികൃതര്‍ സ്വീകരിച്ച നിലപാട് എന്തായിരുന്നു?

സ്‌കൂള്‍ അധികൃതരുടെ ഭാഗത്ത് നിന്ന് വലിയ ആശങ്കയൊന്നും ആ കാര്യത്തില്‍ ഉണ്ടായിരുന്നില്ല. ആശങ്കപ്പെടേണ്ടതില്ല എന്ന് തന്നെയാണ് അവര്‍ നിലപാടെടുത്തത്. പാക്കിസ്ഥാനെ അനുകൂലിക്കുന്ന ഒന്നും നാടകത്തില്‍ കാണിച്ചിട്ടില്ലായെന്ന് മാത്രമല്ലാ കുട്ടികളില്‍ അതിരുകളില്ലാത്ത മാനവ സ്‌നേഹം വളര്‍ത്തുകയായിരുന്നു. അതുകൊണ്ട് തന്നെ സ്‌കൂളിന് ആ കാര്യത്തില്‍ ആശങ്കയുണ്ടായിരുന്നില്ല.

നാടകത്തിന് പുറമെ ഒരു സിനിമയ്ക്ക് വേണ്ടിയും തിരക്കഥയെഴുതിയിരുന്നല്ലോ, ‘മമ്മാലിയെന്ന ഇന്ത്യക്കാരന്‍’ എന്ന സിനിമയ്ക്ക് മേല്‍ സെന്‍സര്‍ബോര്‍ഡ് നടത്തിയ ഇടപെടലുകള്‍ എന്തായിരുന്നു?

മമ്മാലി എന്ന ഇന്ത്യക്കാരന്‍ ഒരു ഓഫ് ബീറ്റ് സിനിമയായിരുന്നു. സെന്‍സര്‍ ബോര്‍ഡ് ചില ഭാഗങ്ങളൊക്കെ അതില്‍ കട്ട് ചെയ്തു. മതവുമായി ബന്ധപ്പെട്ട കാര്യങ്ങളിലായിരുന്നു. സെന്‍സര്‍ ബോര്‍ഡിന്റെ ഇടപെടല്‍ എലാ കാലത്തും നടക്കുന്നതാണല്ലോ. ആരോണോ ഭരിക്കുന്നത് അവര്‍ക്ക് വേണ്ടപ്പെട്ട ആളുകളെ അവിടെ ഇരുത്തുകയും അവര്‍ക്ക് വേണ്ട രീതിയിലുള്ള വെട്ടിത്തിരുത്തലുകള്‍ നടത്തുകയുമാണ് സെന്‍സര്‍ബോര്‍ഡ്. അത്തരത്തില്‍ സെന്‍സര്‍ഷിപ്പിന്റെ കത്രിക ഈ സിനിമയ്ക്കും വന്നിരുന്നു. പിന്നെ ഓഫ് ബീറ്റ് സിനിമ എന്ന നിലയിലാണ് അന്ന് ആ സിനിമ ഞങ്ങള്‍ പുറത്തിറക്കിയത്. പിന്നെ ചില ഫെസ്റ്റിവലുകളിലും പ്രദര്‍ശിപ്പിച്ചിരുന്നു.

ആര്യ. പി

അസോസിയേറ്റ് എഡിറ്റര്‍, ഡൂള്‍ന്യൂസ്. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബിരുദം, ജേര്‍ണലിസത്തില്‍ പി.ജി ഡിപ്ലോമ. 2011 മുതല്‍ ഡൂള്‍ന്യൂസില്‍ പ്രവര്‍ത്തിക്കുന്നു.

We use cookies to give you the best possible experience. Learn more