| Friday, 18th August 2023, 11:59 am

റേഡിയോ ജോക്കി രാജേഷ് വധക്കേസ്; പ്രതികള്‍ക്ക് ജീവപര്യന്തം കഠിന തടവും മൂന്ന് ലക്ഷം രൂപ പിഴയും

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: റേഡിയോ ജോക്കി രാജേഷ് കുമാര്‍ വധക്കേസില്‍ പ്രതികള്‍ക്ക് ജീവപര്യന്തം കഠിന തടവും മൂന്ന് ലക്ഷം രൂപ പിഴയും ശിക്ഷ. തിരുവനന്തപുരം ഒന്നാം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. രണ്ടും മൂന്നും പ്രതികളായ മുഹമ്മദ് സാലിഹിനും അപ്പുണ്ണിക്കുമാണ് ശിക്ഷ വിധിച്ചിരിക്കുന്നത്.

2018ല്‍ രാജേഷിനെ സ്റ്റുഡിയോയില്‍ കയറി വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ആകെ 12 പ്രതികളാണുണ്ടായിരുന്നത്. ഒന്നാം പ്രതി ഖത്തറില്‍ വ്യവസായിയായ സത്താര്‍ ഇപ്പോഴും ഒളിവിലാണ്. 4 മുതല്‍ 12 വരെയുള്ള പ്രതികളെ കോടതി നേരത്തെ വെറുതെ വിട്ടിരുന്നു.

രാജേഷിനെ കൊലപ്പെടുത്തിയത് വഴി കുടുംബത്തിന്റെ ഏക ആശ്രയമാണ് ഇല്ലാതായതെന്നും പ്രതികള്‍ക്ക് ഏതെങ്കിലും തരത്തിലുള്ള പരിചയമോ വിദ്വേഷമോ രാജേഷുമായില്ലെന്നും പ്രോസിക്യൂഷന് വേണ്ടി ഹാജരായ അഭിഭാഷക ഗീന കുമാരി വാദിച്ചു. പ്രതികള്‍ക്ക് പരമാവധി ശിക്ഷ നല്‍കണമെന്നും അവര്‍ വാദിച്ചിരുന്നു.

തുടര്‍ന്ന് പ്രതികള്‍ ചെയ്തത് നീചമായ കുറ്റകൃത്യമാണെന്ന് നിരീക്ഷിച്ച കോടതി ജീവപര്യന്തം കഠിന തടവും മൂന്ന് ലക്ഷം രൂപ പിഴയും ചുമത്തുകയായിരുന്നു. പിഴത്തുക രാജേഷിന്റെ കുടുംബത്തിന് നല്‍കാനും ആവശ്യപ്പെട്ടു.

മടവൂര്‍ പടിഞ്ഞാറ്റേല ആശാനിവാസില്‍ രാജേഷിനെ 2018 മാര്‍ച്ച് 27ന് പുലര്‍ച്ചെ 2.30നാണ് മടവൂര്‍ ജംങ്ഷനില്‍ സ്വന്തം ഉടമസ്ഥയിലുള്ള മെട്രാസ് റിക്കാര്‍ഡിങ് സ്റ്റുഡിയോയിലിരിക്കെ വെട്ടിക്കൊന്നത്. കൂടെയുണ്ടായിരുന്ന സുഹൃത്തും കേസിലെ പ്രധാന സാക്ഷിയുമായ വെള്ളല്ലൂര്‍ സ്വദേശി കുട്ടന് തോളിനും കൈയ്ക്കും വെട്ടേറ്റിരുന്നു.

content highlights: Radio jockey Rajesh Wadkesh; Akize a pral fè fas a prizon pou lavi ak yon amann Rs.3 lakh

We use cookies to give you the best possible experience. Learn more