| Thursday, 25th July 2019, 11:46 pm

സമരം നടത്തിയത് കാനത്തിന്റെ അറിവോടെ, പ്രതികരണം എന്തുകൊണ്ടാണെന്ന് അറിയില്ല: പി. രാജു

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: എം.എല്‍.എ എല്‍ദോ എബ്രഹാം ഉള്‍പ്പെടെയുള്ളവര്‍ക്ക് പൊലീസ് മര്‍ദ്ദനമേറ്റത് പ്രതിഷേധത്തിന് പോയത് കൊണ്ടാണെന്നുള്ള സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ പ്രതികരണം എന്തുകൊണ്ടാണെന്ന് അറിയില്ലെന്ന് സി.പി.ഐ എറണാകുളം ജില്ലാ സെക്രട്ടറി പി.രാജു.

മാര്‍ച്ച് ഉദ്ഘാടനത്തിന് സംസ്ഥാന സമിതിയില്‍ നിന്ന് ആളെ വിടണമെന്നും സംസ്ഥാന സെക്രട്ടറിയോട് ആവശ്യപ്പെട്ടിരുന്നു. മാര്‍ച്ച് നടക്കുന്ന വിവരം അറിയിച്ചപ്പോള്‍ വേണ്ടെന്നും സംസ്ഥാന സെക്രട്ടറി പറഞ്ഞിരുന്നില്ല. ഞാറയ്ക്കലിലേക്ക് മാര്‍ച്ച് നടത്തും എന്നാണ് ആദ്യം അറിയിച്ചിരുന്നത്. എന്നാല്‍ പിന്നീട് പാര്‍ട്ടി കമ്മിറ്റിയുടെ തീരുമാനപ്രകാരമാണ് ഡി.ഐ.ജി ഓഫിസിലേക്ക് മാര്‍ച്ച് നടത്തിയത്.

വെള്ളിയാഴ്ച കാര്യങ്ങള്‍ നേരില്‍കണ്ടു ബോധ്യപ്പെടുത്തുമെന്നും രാജു പറഞ്ഞു. നാളെ എറണാകുളം ജില്ലാ കമ്മിറ്റി യോഗത്തില്‍ കാനം പങ്കെടുക്കുന്നുണ്ട്.

പ്രതിഷേധിക്കാന്‍ പോയത് കൊണ്ടാണ് എം.എല്‍.എ എല്‍ദോ എബ്രഹാം അടക്കമുള്ള സി.പി.ഐക്കാര്‍ക്ക് മര്‍ദനമേല്‍ക്കേണ്ടി വന്നതെന്നാണ് കാനം രാജേന്ദ്രന്‍ ഇന്ന് പ്രതികരിച്ചിരുന്നത്.

എം.എല്‍.എയെ പൊലീസ് വീടുകയറി ആക്രമിച്ചതല്ല. സമരം ചെയ്തിട്ടാണ് അടി കിട്ടിയത്. എനിക്ക് ഇങ്ങനെയേ പ്രതികരിക്കാന്‍ കഴിയൂ. അനീതിക്കെതിരെ സമരം ചെയ്യുമ്പോള്‍ ചിലപ്പോള്‍ പൊലീസിനെതിരെയാകും. സംഭവത്തില്‍ കലക്ടറോടു റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. സിപിഐ നേതാക്കളെ തിരിച്ചറിയാന്‍ സാധിച്ചില്ലേയെന്നു പൊലീസിനോട് ചോദിക്കണമെന്നും കാനം മാധ്യമങ്ങളോട് പറഞ്ഞു.

അനീതിയെ എതിര്‍ക്കേണ്ടത് രാഷ്ട്രീയപാര്‍ട്ടികളുടെ കടമയാണ്. ഇതിനിടെ പൊലീസ് നടപടി നേരിടേണ്ടി വരും. മാധ്യമങ്ങളുടെ ട്യൂണിന് അനുസരിച്ച് തുള്ളുന്ന പാര്‍ട്ടിയല്ല സി.പി.ഐ. പക്വതയോടെ മാത്രമേ സി.പി.ഐ പ്രതികരിക്കൂ എന്നും കാനം പറഞ്ഞു.

We use cookies to give you the best possible experience. Learn more