| Thursday, 19th September 2024, 5:59 pm

കൊടുങ്കാറ്റായി അശ്വിന്‍, ആരാധകരെ അമ്പരപ്പിച്ച സെഞ്ച്വറി; ഇതില്‍ കൂടുതലൊന്നും ഇയാള്‍ തെളിയിക്കേണ്ടതില്ല!

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യ-ബംഗ്ലാദേശ് രണ്ട് ടെസ്റ്റ് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ മത്സരം നടന്നുകൊണ്ടിരിക്കുകയാണ്. ചെന്നൈ ചിദംബരം സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ ബംഗ്ലാദേശ് നായകന്‍ നജ്മുല്‍ ഹുസൈന്‍ ഷാന്റോ ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. നിലവില്‍  ആദ്യ ടെസ്റ്റിലെ ആദ്യ ദിവസം അവസാനിച്ചപ്പോള്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 339 റണ്‍സാണ് ടീം നേടിയത്.

ഇന്ത്യന്‍ സ്റ്റാര്‍ ഓള്‍ റൗണ്ടര്‍മാരായ ആര്‍. അശ്വിന്റേയും രവീന്ദ്ര ജഡേജയുടെയും മിന്നും പ്രകടനമാണ് ഇന്ത്യയുടെ ഇന്നിങ്‌സ് മുന്നോട്ട് കൊണ്ടുപോയത്.

92 പന്തില്‍ നിന്ന് 65 റണ്‍സ് നേടിയാണ് ജഡേജ ക്രീസില്‍ തുടരുന്നത്. എന്നാല്‍ അശ്വിന്‍ 112 പന്തില്‍ നിന്ന് 10 ഫോറും രണ്ട് സിക്‌സും ഉള്‍പ്പെടെ 102 റണ്‍സ് നേടി മിന്നും പ്രകടനമാണ് നടത്തിയത്. താരത്തിന്റെ ആറാം ടെസ്റ്റ് സെഞ്ച്വറിയാണ് ഇപ്പോള്‍ നേടാന്‍ സാധിച്ചത്.

മാത്രമല്ല ഇതിനെല്ലാം പുറമെ ഒരു തകര്‍പ്പന്‍ റെക്കോഡും താരത്തിന് നേടാന്‍ സാധിച്ചിരിക്കുകയാണ്. ഇന്ത്യയ്ക്ക് വേണ്ടി ഏഴാം നമ്പറിലോ അതില്‍ താഴെയോ നമ്പറില്‍ ഇറങ്ങി ഏറ്റവും കൂടുതല്‍ സെഞ്ച്വറി നേടുന്ന രണ്ടാമത്തെ താരമാകാനും അശ്വിന് സാധിച്ചു.

ഇന്ത്യയ്ക്ക് വേണ്ടി ഏഴാം നമ്പറിലോ അതില്‍ താഴെയോ ബാറ്റിങ് ഓര്‍ഡറില്‍ നിന്ന് കൂടുതല്‍ സെഞ്ച്വറി നേടുന്ന താരം, എണ്ണം

കപില്‍ ദേവ് – 7

ആര്‍. അശ്വിന്‍ – 4

എം.എസ്. ധോണി – 4

ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ തുടക്കത്തില്‍ തന്നെ തകരുകയായിരുന്നു. എന്നാല്‍ ഇന്ത്യയുടെ മിന്നും താരമായ യശ്വസി ജെയ്‌സ്വാളിന്റെ തകര്‍പ്പന്‍ പ്രകടനത്തിലാണ് ടീം തുടക്കത്തില്‍ സ്‌കോര്‍ ഉയര്‍ത്തിയത്.

എന്നാല്‍ റിഷബ് പന്തും കൂടെ ചേര്‍ന്നപ്പോള്‍ ഇന്ത്യന്‍ ഇന്നിങ്സ് മുന്നോട്ട് നയിക്കുകയായിരുന്നു. ജെയ്‌സ്വാള്‍ 118 പന്തില്‍ നിന്ന് ഒമ്പത് ഫോര്‍ അടക്കം 56 റണ്‍സ് നേടിയാണ് മടങ്ങിയത്. ടീം സ്‌കോര്‍ 14ല്‍ നില്‍ക്കവേ ക്യാപ്റ്റന്‍ രോഹിത് ശര്‍മയെ ഇന്ത്യക്ക് നഷ്ടമായി. പിന്നീട് ടീം 28 റണ്‍സില്‍ നില്‍ക്കെ ശുഭ്മന്‍ ഗില്ലിനേയും ഇന്ത്യക്ക് നഷ്ടമായി.

ഹസന്‍ തന്നെയാണ് ഗില്ലിനെയും പുറത്താക്കിയത്. എട്ട് പന്തില്‍ റണ്‍സൊന്നും നേടാതെയാണ് ഗില്‍ പുറത്തായത്. സ്‌കോര്‍ 34ല്‍ നില്‍ക്കെ വിരാട് കോഹ്‌ലിയും പുറത്തായി. ആറ് പന്തില്‍ ആറ് റണ്‍സ് നേടിയിരിക്കെ ഹസന്റെ പന്തില്‍ ലിട്ടണ്‍ ദാസിന് ക്യാച്ച് നല്‍കിയാണ് വിരാട് മടങ്ങിയത്.

മത്സരത്തില്‍ 52 പന്തില്‍ 39 റണ്‍സ് നേടിയാണ് പന്ത് തിളങ്ങിയത്. ആറ് ഫോറുകളാണ് താരം നേടിയത്. ഒടുവില്‍ ടീം സ്‌കോര്‍ 96ല്‍ നില്‍ക്കെ ഹസന്റെ പന്തില്‍ ലിട്ടണിന് ക്യാച്ച് നല്‍കിയാണ് താരം പുറത്തായത്.

Content Highlight: R. Ashwin In Great Record Achievement

We use cookies to give you the best possible experience. Learn more