| Wednesday, 12th July 2023, 10:33 pm

അന്ന് അച്ഛന്‍ ഇന്ന് മോന്‍; വ്യത്യസ്ത റെക്കോഡുമായി ആര്‍. അശ്വിന്‍

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് ടെസ്റ്റ് മത്സരം ആരംഭിച്ചിരിക്കുകയാണ്. രണ്ട് മത്സരങ്ങള്‍ അടങ്ങിയ പരമ്പരയിലെ ആദ്യ മത്സരം ഡൊമനിക്കയിലെ വിന്‍ഡ്സര്‍ പാര്‍ക്കില്‍ വെച്ചാണ് നടക്കുന്നത്. ടോസ് നേടിയ വിന്‍ഡീസ് ഇന്ത്യയെ ബൗളിങ്ങിനയച്ചു. ബാറ്റിങ്ങിന് അനുകൂലമായ പിച്ചാണെന്നാണ് മത്സരത്തിന് മുന്നേയുള്ള റിപ്പോര്‍ട്ടുകള്‍.

വമ്പന്‍ മാറ്റങ്ങളുമായാണ് ഇന്ത്യ ടീം മത്സരത്തിന് ഇറങ്ങിയിരിക്കുന്നത്. വെറ്ററന്‍ താരമായ ടെസ്റ്റ് സ്‌പെഷ്യലിസ്റ്റ് ചേത്വേശര്‍ പൂജാരയെ ഒഴിവാക്കികൊണ്ടായിരുന്നു ഇന്ത്യ ടീം പ്രഖ്യാപിച്ചത്. അദ്ദേഹത്തിന് പകരം യെശ്വസ്വി ജെയ്‌സ്വാള്‍ ടീമിലെത്തിയെങ്കിലും ജെയ്‌സ്വാള്‍ ഓപ്പണിങ്ങിലാണ് കളിക്കുക. പൂജാരയുടെ സ്ഥാനത്ത് ശുഭ്മന്‍ ഗില്ലാണ് ബാറ്റ് വീശുക.

വിന്‍ഡീസിനെതിരെ ബാറ്റുകൊണ്ടും ബോള്‍ കൊണ്ടും മികച്ച റെക്കോഡുള്ള ആര്‍. അശ്വിന്റെ പ്രകടനമായിരുന്നു ആരാധകരും ക്രിക്കറ്റ് നിരീക്ഷകരും നോട്ടമിട്ടുകൊണ്ടിരുന്നത്. പ്രതീക്ഷവെച്ചവരെ നിരാശരാക്കാതെയായിരുന്നു അശ്വിന്റെ രാവിലത്തെ പ്രകടനം. ആദ്യ 17 ഓവറിനുള്ളില്‍ തന്നെ രണ്ട് വിക്കറ്റാണ് അശ്വിന്‍ നേടിയത്.

വിന്‍ഡീസ് നായകന്‍ ക്രെയ്ഗ് ബ്രാത്‌വെയ്റ്റിനെയും തഗനരെയ്ന്‍ ചന്ദ്രപോളിനെയുമായിരുന്നു അശ്വിന്‍ പറഞ്ഞയച്ചത്. ബ്രാത് വെയ്റ്റിനെനായകന്‍ രോഹിത്തിന്റെ കൈയ്യിലെത്തിച്ചപ്പോള്‍ ചന്ദ്രപോളിനെ ക്ലീന്‍ ബൗള്‍ഡാക്കുകയായിരുന്നു. ചന്ദ്രപോളിനെ ഔട്ടാക്കിയതോടെ വ്യത്യസ്തമായൊരു റെക്കോഡാണ് അശ്വിന്‍ തന്റെ പേരില്‍ ആക്കിയത്.

ടെസ്റ്റ് ക്രിക്കറ്റില്‍ അച്ഛന്‍ മകനെയും പുറത്താക്കുന്ന ആദ്യ ഇന്ത്യന്‍ ബൗളറാണ് അശ്വിന്‍. തഗ്‌നരെയ്‌നിന്റെ അച്ചനായ ഇതിഹാസ ബാറ്റര്‍ ശിവ് നരെയ്ന്‍ ചന്ദ്രപോളിനെയും അശ്വന്‍ ടെസ്റ്റ് ക്രിക്കറ്റില്‍ ഔട്ടാക്കിയിട്ടുണ്ട്.

അതേസമയം ടോസ് നേടിയ വിന്‍ഡീസ് ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു എന്നാല്‍ ബാറ്റിങ് ആരംഭിച്ചതിന് ശേഷം വിന്‍ഡീസിന് ഇതുവരെ താളം കണ്ടെത്താന്‍ സാധിച്ചിട്ടില്ല. ഇന്ത്യന്‍ ടീമിനായി ഇഷാന്‍ കിഷനും യശ്വസ്വി ജെയ്‌സ്വാള്‍ എന്നിവര്‍ അരങ്ങേറ്റം കുറിച്ചപ്പോള്‍ ജയദേവ് ഉനദ്കട്ട് ടീമിലേക്ക് തിരിച്ചെത്തി.

Content Highlight: R Ashwin creates a different record by taking wicket of Tagenarine Chandrapaul

We use cookies to give you the best possible experience. Learn more