| Wednesday, 14th September 2022, 8:36 am

മലയാളി ബാലിക ബസില്‍ മരിച്ച സംഭവം; സ്‌കൂള്‍ അടച്ചുപൂട്ടാന്‍ ഉത്തരവിട്ട് ഖത്തര്‍ വിദ്യാഭ്യാസ മന്ത്രാലയം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ദോഹ: മലയാളി വിദ്യാര്‍ത്ഥിനി ഖത്തറില്‍ സ്‌കൂള്‍ ബസിനുള്ളില്‍ മരിച്ച സംഭവത്തില്‍ ശക്തമായ നടപടിയെടുത്ത് ഖത്തറിലെ വിദ്യാഭ്യാസ മന്ത്രാലയം. കുട്ടി പഠിച്ചിരുന്ന ദോഹ അല്‍ വക്റയിലെ സ്പ്രിങ് ഫീല്‍ഡ് കിന്‍ഡര്‍ ഗര്‍ട്ടന്‍ സ്‌കൂള്‍ അടച്ചുപൂട്ടാന്‍ വിദ്യാഭ്യാസ മന്ത്രാലയം ഉത്തരവിട്ടു. മിന്‍സ മറിയത്തിന്റെ മരണത്തില്‍ സ്‌കൂള്‍ അധികൃതരില്‍ നിന്നും ഗുരുതര വീഴ്ചയുണ്ടായെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി.

ബസ് ജീവനക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും അന്വേഷണം പൂര്‍ത്തിയായ ശേഷം ഉത്തരവാദികള്‍ക്ക് നിയമപ്രകാരമുള്ള പരമാവധി ശിക്ഷ ലഭിക്കുമെന്നും വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.

കഴിഞ്ഞ ഞായറാഴ്ചയാണ് കെജി 1 വിദ്യാര്‍ത്ഥിയായ മിന്‍സ മറിയ മരണപ്പെടുന്നത്. നാലാം പിറന്നാളില്‍ രാവിലെ സ്‌കൂളിലേക്ക് പോയ മിന്‍സ മറിയം ബസില്‍വെച്ച് ഉറങ്ങിപ്പോവുകയും കുട്ടി വാഹനത്തിലുണ്ടെന്നത് ശ്രദ്ധിക്കാതെ ജീവനക്കാര്‍ ഡോര്‍ പൂട്ടി പോവുകയുമായിരുന്നു.

കടുത്ത ചൂടില്‍ മണിക്കൂറുകളോളം വാഹനത്തിലുള്ളില്‍ അകപ്പെട്ടുപോയ നാല് വയസുകാരിയെ പിന്നീട് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

രാവിലെ ആറുമണിക്ക് സ്‌കൂളിലേക്കുള്ള യാത്രാമധ്യേ ബസില്‍ കുട്ടി ഉറങ്ങിപ്പോയെന്നും വിദ്യാര്‍ത്ഥി മറ്റുള്ളവരോടൊപ്പം ഇറങ്ങാതിരുന്നത് ബസ് ജീവനക്കാരന്റെ ശ്രദ്ധയില്‍പ്പെട്ടില്ലെന്നുമാണ് വിശദീകരണം.

ബസ് പരിശോധിക്കാതെ ഡ്രൈവര്‍ വാഹനത്തിന്റെ ഡോര്‍ ലോക്ക് ചെയ്ത് പോയി. തുറസായ സ്ഥലത്താണ് ബസ് പാര്‍ക്ക് ചെയ്തിരുന്നത്. പിന്നീട് രാവിലെ 11.30ന് ജോലി പുനരാരംഭിക്കാന്‍ ബസില്‍ തിരിച്ചെത്തിയപ്പോഴാണ് ജീവനക്കാര്‍ കുട്ടിയെ ബസിനുള്ളില്‍ അബോധാവസ്ഥയില്‍ കണ്ടത്. കോട്ടയം ചിങ്ങവനം സ്വദേശി കൊച്ചുപറമ്പില്‍ അഭിലാഷ് ചാക്കോ- സൗമ്യ ചാക്കോ ദമ്പതികളുടെ ഇളയ മകളാണ് മിന്‍സ.

CONTENT HIGHLIGHTS: Qatar Ministry of Education ordered to close school, Incident of Malayali girl dying in bus

We use cookies to give you the best possible experience. Learn more