World News
റഷ്യന്‍ സായുധ സേനക്കെതിരെ തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ചെന്നാരോപണം; പുസിറയറ്റ് സ്ഥാപകന് എട്ട് വര്‍ഷം തടവ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2023 Nov 04, 06:46 am
Saturday, 4th November 2023, 12:16 pm

മോസ്‌കോ: റഷ്യയില്‍ പുസിററ്റിന്റെ സ്ഥാപക അംഗമായ പിയോറ്റിര്‍ വെര്‍സിലോവിന് എട്ടു വര്‍ഷവും ആറുമാസവും തടവുശിക്ഷ വിധിച്ച് മോസ്‌കോ ജില്ലാ കോടതി. റഷ്യന്‍ സൈന്യത്തെ കുറിച്ചുള്ള തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിച്ചെന്ന ആരോപണത്തിന് പിന്നാലെയാണ്ശി ക്ഷാനടപടി.

2020 ല്‍ രാജ്യം വിട്ടതിനാല്‍ പിയോട്ടര്‍ വെര്‍സിലോവിന്റെ അസാന്നിധ്യത്തിലാണ് വിചാരണ നടന്നത്.

തന്റെ കക്ഷിക്കുവേണ്ടി വിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്ന് അഭിഭാഷകന്‍ പറഞ്ഞതായി വാര്‍ത്ത ഏജന്‍സിയായ ടാസ് റിപ്പോര്‍ട്ട് ചെയ്തു.

തന്റെ സോഷ്യല്‍ മീഡിയ പോസ്റ്റുകളില്‍ റഷ്യന്‍ സൈന്യത്തെ കുറിച്ച് തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിച്ചെന്ന ആരോപണത്തെ തുടര്‍ന്നാണ് ആക്ടിവിസ്റ്റും ഷോ ആര്‍ട്ടിസ്റ്റുമായ വെര്‍സിലോവിനെയ്‌ക്കെതിരെ ക്രിമിനല്‍ കേസ് എടുത്തത്.
2022ല്‍ ഉക്രൈന്‍ പട്ടണമായ ബുച്ചയില്‍ റഷ്യന്‍ സൈന്യം സാധാരണക്കാരെ കൂട്ടക്കൊല ചെയ്തതായി വെര്‍സിലോവ് ആരോപിച്ചിരുന്നു.

എന്നാല്‍ കഴിഞ്ഞ വര്‍ഷം റഷ്യയും ഉക്രൈനും തമ്മില്‍ നടന്ന സമാധാന ചര്‍ച്ചകള്‍ അട്ടിമറിക്കാനായി യു.എസും സഖ്യകക്ഷികളും നടത്തിയ ശ്രമത്തിന്റെ ഭാഗമാണിതെന്നും റഷ്യന്‍ സൈന്യത്തിന്റെ കുറ്റകൃത്യങ്ങളുടെ തെളിവുകള്‍ കെട്ടിച്ചമച്ചതാണെന്നും റഷ്യന്‍ ഭരണകൂടം ആരോപിച്ചു.

വെര്‍സിലോവിനെതിരെ നേരത്തെയും റഷ്യന്‍ സര്‍ക്കാര്‍ കുറ്റം ചുമത്തിയിരുന്നു. 2005 ല്‍ കാനഡ പൗരത്വം സ്വീകരിച്ചത് വെളിപ്പെടുത്താത്തതിനെ തുടര്‍ന്നായിരുന്നു നടപടി.

റഷ്യയില്‍ വെര്‍സിലോവ തന്റെ ‘വോയ്‌ന’ ആര്‍ട്ട് ഗ്രൂപ്പിന്റെ പ്രകടനങ്ങളിലൂടെയാണ് ശ്രദ്ധ നേടുന്നത്. 2014 ല്‍ വെര്‍സിലോവും സുഹൃത്തുക്കളും ചേര്‍ന്ന് ‘മീഡിയസോണ’ എന്ന ഓണ്‍ലൈന്‍ വാര്‍ത്താ സൈറ്റ് സ്ഥാപിച്ചിരുന്നു.

എന്നാല്‍ കഴിഞ്ഞ വര്‍ഷം വിദേശ സ്രോതസ്സുകളില്‍ നിന്ന് ധനസഹായം ലഭിച്ചിട്ടുണ്ടെന്നും വ്യാജവാര്‍ത്ത പ്രചരിച്ചിട്ടുണ്ടെന്നും ആരോപിച്ച് പ്ലാറ്റ്‌ഫോം നിരോധിച്ചിട്ടുണ്ട്.

Content Highlight: Pyotr Verzilov was tried in absentia by a Russian court