| Tuesday, 21st May 2024, 5:16 pm

ഭക്ഷണ വില്പനയിലൂടെ മാത്രം 1000 കോടി ക്ലബ്ബിൽ ഇടം നേടി പി.വി.ആർ തിയേറ്ററുകൾ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഫാമിലിയുമൊത്തൊരു സിനിമ കാണുമ്പോൾ ഒരു പോപ്‌കോണോ ഐസ് ക്രീമോ കഴിക്കണമെന്ന് തോന്നുന്നത് ഒരു തെറ്റല്ല. എന്നാൽ ഇപ്പോഴത്തെ സാഹചര്യത്തിൽ ഒരു സിനിമ കാണുന്നതിനേക്കാൾ ചിലവാണ് ഒരു കുപ്പി വെള്ളം കുടിക്കാൻ.

പല തിയേറ്ററുകളും പുറത്തുനിന്നുള്ള ഭക്ഷണങ്ങൾ തിയേറ്ററിനുള്ളിലേക്ക് കയറ്റാൻ അനുവദിക്കാറില്ല. എന്നാൽ ഒന്ന് വിശന്നാലോ ദാഹിച്ചാലോ എന്തെങ്കിലും വാങ്ങാമെന്ന് കരുതിയാൽ പൊള്ളുന്ന വിലയാണ് എല്ലാത്തിനും.

കണക്കുകൾ പ്രകാരം പി.വി.ആർ തിയേറ്ററുകളിൽ സിനിമ കളക്ഷനേക്കാൾ കോടികളാണ് വന്ന് ചേരുന്നതെന്നാണ് റിപ്പോർട്ടുകൾ. സിനിമാ ടിക്കറ്റുകളെക്കാൾ കുതിക്കുകയാണ് ഭക്ഷണ സാധനങ്ങളുടെ ടിക്കറ്റ് വില്പന.

2023- 24 വർഷത്തിലെ കണക്കുപ്രകാരം ഫുഡ്‌ ആൻഡ്‌ ബീവറേജസ് വില്പന 21 % വർധിച്ചുവെന്നാണ് മണി കൺട്രോൾ റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ സിനിമ വില്പന ടിക്കറ്റ് 19 %മാണ് വർധിച്ചിരിക്കുന്നത്.

2022ൽ 1618 കോടി ഭക്ഷണസാധനങ്ങൾ വിറ്റു നേടിയ തിയേറ്ററുകൾ 1958 കോടിയാണ് കഴിഞ്ഞ വർഷം വരുമാനം നേടിയത്. സിനിമ ടിക്കറ്റിനത്തിൽ 2022- 2023 കാലയളവിൽ 2751 കോടി നേടിയപ്പോൾ 2023- 2024 ൽ 3279 ൽ കോടിയായി വർധിച്ചു.

പി. വി. ആർ ഐനോക്സ് ഗ്രൂപ്പ്‌ സി.എഫ്.ഒ (ചീഫ് ഫിനാൻഷ്യൽ ഓഫീസർ) നിതിൻ സൂദ് പറയുന്നത് പ്രകാരം ഈ കാലയളവിൽ ഹിറ്റ് സിനിമകൾ കുറവായതാണ് ടിക്കറ്റിനേക്കാൾ ഭക്ഷണസാധനങ്ങൾ വിറ്റു പോയ നിരക്ക് കൂടാൻ കാരണമെന്ന് മണികൺട്രോൾ റിപ്പോർട്ട് ചെയ്യുന്നു.

മെട്രോ നഗരങ്ങളിലും മെട്രോ ഇതര നഗരങ്ങളിലും തുറന്ന പി.വി.ആർ ഔട്ട്‌ലെറ്റുകളിൽ നിന്ന് ഭക്ഷണം വാങ്ങണമെങ്കിൽ സിനിമ കാണണമെന്ന് നിർബന്ധമില്ലെന്നും അതും വിൽപ്പന വർധിക്കാൻ കാരണമായിട്ടുണ്ടെന്നും എലാറ ക്യാപിറ്റൽ സീനിയർ വൈസ് പ്രസിഡന്റ് കരൺ ടൗരാനി പറഞ്ഞു

Content Highlight: PVR theaters have entered the 1000 crore club through food sales alone

We use cookies to give you the best possible experience. Learn more