| Friday, 14th July 2023, 4:57 pm

പൊലീസിന്റെ വയര്‍ലെസ് സന്ദേശം ചോര്‍ത്തി; ഷാജന്‍ സ്‌കറിയയ്‌ക്കെതിരെ ഡി.ജി.പിക്ക് രാജ്യദ്രോഹക്കുറ്റത്തിന് പരാതി നല്‍കി അന്‍വര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: മറുനാടന്‍ മലയാളി എഡിറ്റര്‍ ഷാജന്‍ സ്‌കറിയ്‌ക്കെതിരെ രാജ്യദ്രോഹക്കുറ്റം ആരോപിച്ച് ഡി.ജി.പി.ക്ക് പരാതി നല്‍കി പി.വി. അന്‍വര്‍ എം.എല്‍.എ. കേരള പൊലീസിന്റെ വയര്‍ലെസ് മെസേജ് ചോര്‍ത്തി വാര്‍ത്ത ചെയ്‌തെന്നാരോപിച്ചാണ് അന്‍വര്‍ ഡി.ജി.പിക്ക് പരാതി നല്‍കിയിരിക്കുന്നത്. പൊലീസ് സേനയുടെ വയര്‍ലെസ് മെസേജ് ചോര്‍ത്തി എന്നത് വളരെ ഗൗരവമേറിയ കാര്യമാണെന്നും ഇത്രയും അതീവ രഹസ്യമായ വിവരങ്ങള്‍ എങ്ങനെ ലഭിച്ചു എന്നത് അന്വേഷിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നു. സംഭവത്തില്‍ 2021 ഏപ്രിലില്‍ അന്‍വര്‍ ഷാഹിദ് എന്നയാളില്‍ നിന്നും പരാതി ലഭിച്ചിട്ടും നടപടിയൊന്നും ഉണ്ടായില്ലെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.

സംസ്ഥാന പൊലീസ് സേന, മറ്റ് കേന്ദ്ര സേനകള്‍ എന്നിവയുടെ വയര്‍ലെസ് മെസേജുകള്‍, ഫോണ്‍ സന്ദേശങ്ങള്‍, ഇ-മെയില്‍ എന്നിവ ഹാക്ക് ചെയ്യാനുള്ള സാങ്കേതിക സംവിധാനങ്ങള്‍ ഷാജന്‍ സ്‌കറിയയുടെ പക്കലുണ്ടെന്നും അന്‍വര്‍ ആരോപിക്കുന്നു. ഇയാളെ വിശദമായി ചോദ്യം ചെയ്ത് വീഡിയോ കണ്ടെത്തണമെന്നും പരാതിയില്‍ ആവശ്യമുന്നയിക്കുന്നുണ്ട്.

രാജ്യ സുരക്ഷക്ക് തന്നെ ഭീഷണിയാകുന്ന തരത്തില്‍ അതീവ രഹസ്യമായ സര്‍ക്കാര്‍ സവിധാനങ്ങളുടെ
കമ്മ്യൂണിക്കേഷന്‍ ഐ.എ ചോര്‍ത്തുന്ന ഇയാളുടെ പാസ്‌പോര്‍ട്ട് പരിശോധിക്കണം, വിദേശ ഇടപാടുകളെ കുറിച്ചും അന്വേഷിക്കണം. ഇയാളും ബന്ധുക്കളും സഹോദരങ്ങളും ഇടക്കിടെ വിദേശ യാത്രകള്‍ നടത്തുന്നത് ഇത്തരം വഴികളിലൂടെ ചോര്‍ത്തുന്ന മെസേജുകള്‍ മറ്റിടങ്ങളിലേക്ക് കൈമാറാനാണോയെന്ന് സംശയിക്കേണ്ടതുണ്ടെന്നും പരാതിയില്‍ പറയുന്നു.

രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് കൊല്ലം ജില്ലയിലെ വ്യവസായിയും പ്ലാന്ററുമായ മുരുകേഷ് നരേന്ദ്രന്‍ എന്നയാള്‍ ഷാജന്‍ സ്‌കറിയക്ക് ഫോണ്‍ സംഭാഷണങ്ങള്‍ ഹാക്ക് ചെയ്യുന്നതിന് ആവശ്യമായ മെഷിനറികള്‍ വാങ്ങുവാന്‍ 50 ലക്ഷം രൂപ നല്‍കിയതായും അന്‍വര്‍ ആരോപിക്കുന്നു. ഇത്തരം സംവിധാനങ്ങള്‍ ഹാക്ക് ചെയ്യുന്ന മെഷീനറികള്‍ പുണെയിലെ ഏതോ രഹസ്യ കേന്ദ്രത്തിലാണ് സ്ഥാപിച്ചിട്ടുള്ളത്. ഇദ്ദേഹത്തിന്റെ സഹോദരന്‍മാരായ ഷോജന്‍ സ്‌കറിയ, സോജന്‍ സ്‌കറിയ എന്നിവരാണ് ഇക്കാര്യങ്ങള്‍ രഹസ്യമായി കൈകാര്യം ചെയ്യുന്നതെന്നും പരാതിയില്‍ ആരോപിക്കുന്നുണ്ട്.

രാജ്യ സുരക്ഷയ്ക്ക് ഭീഷണിയാവുന്ന ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ഷാജന്‍ സ്‌കറിയയെ
നിയമത്തിന് മുന്നില്‍ കൊണ്ട് വരണമെന്നും ആവശ്യമെങ്കില്‍ കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ സഹായത്തോട് കൂടി കുറ്റക്കാരെ കണ്ടെത്തി രാജ്യ സുരക്ഷ ഉറപ്പ് വരുത്തുന്നതിന് വേണ്ട അടിയന്തിരമായ നടപടികള്‍ ഉടനടി ഉണ്ടാകണമെന്നും അന്‍വര്‍ ആവശ്യപ്പെടുന്നു.

Content Highlight: PV anwar file complaint against shajan skaria

We use cookies to give you the best possible experience. Learn more