| Saturday, 10th December 2022, 12:15 pm

കോണ്‍ഗ്രസിന് സഭയില്‍ ജാഗ്രതക്കുറവുണ്ടായി, ഉന്നയിച്ചത് പരസ്യവിമര്‍ശനമല്ല: അബ്ദുള്‍ വഹാബ് എം.പി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഏകീകൃത സിവില്‍ കോഡ് സ്വകാര്യ ബില്ലിന് അവതരാണാനുമതി തേടിക്കൊണ്ട് കഴിഞ്ഞ ദിവസം രാജ്യസഭയില്‍ നടന്ന ചര്‍ച്ചയ്ക്കിടെ താന്‍ കോണ്‍ഗ്രസിനെ വിമര്‍ശിച്ചിട്ടില്ലെന്ന് മുസ്‌ലിം ലീഗ് നേതാവ് പി.വി. അബ്ദുള്‍ വഹാബ് എം.പി.

രാജ്യസഭയിലെ ചര്‍ച്ചക്കിടെ കോണ്‍ഗ്രസിന്റെ ഭാഗത്ത് ജാഗ്രതക്കുറവുണ്ടായെന്നും, താന്‍ ഉന്നയിച്ചത് ഒരു പരസ്യവിമര്‍ശനമായിരുന്നില്ലെന്നും വഹാബ് പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു പ്രതികരണം.

കോണ്‍ഗ്രസിന്റെ ഭാഗത്ത് ജാഗ്രതക്കുറവുണ്ടായി. വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷം എല്ലാ സ്വകാര്യ ബില്ലുകളും ചര്‍ച്ചയ്ക്ക് വരും. വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷമുള്ള വിമാനത്തിലാണ് എല്ലാവരും നാട്ടിലേക്ക് പോകാറുള്ളത്. ഈ ബില്ല് വരുന്നത് ആരും ശ്രദ്ധിച്ചുകാണില്ലെന്നും വഹാബ് പറഞ്ഞു.

‘സഭയില്‍ ഞാന്‍ ഉന്നയിച്ചത് ഒരു പരസ്യവിമര്‍ശനമായിരുന്നില്ല. ഭരണപക്ഷത്ത് മുഴുവന്‍ അംഗങ്ങളുമുണ്ടായിരുന്നു. പ്രതിപക്ഷത്ത് ഞങ്ങള്‍ കുറച്ച് പേര്‍ മാത്രമായിരുന്നു. ആ സമയത്ത് പല കക്ഷികളും ചര്‍ച്ചയില്‍ നിന്ന് ഒളിച്ചോടുന്ന നിലപാട് സ്വീകരിച്ചു.

കോണ്‍ഗ്രസിന്റെ ഭാഗത്ത് ഒരാളെ പോലും കണ്ടില്ല. ബില്ലിന് അവതരാണാനുമതി തേടിയപ്പോഴും വോട്ടെടുപ്പ് നടക്കുമ്പോഴും ആരുമില്ലായിരുന്നു. ഞാന്‍ പറഞ്ഞതിന് ശേഷം ജെബി മേത്തറടക്കമുള്ള രണ്ടോ മൂന്നോ കോണ്‍ഗ്രസ് എം.പിമാര്‍ ഓടിവന്നു. അവര്‍ക്കും സംസാരിക്കാന്‍ അവസരം കിട്ടി,’ വഹാബ് പറഞ്ഞു.

സ്വകാര്യ ബില്ല് ചര്‍ച്ചയ്ക്ക് എടുത്ത സമയത്തെ സാഹചര്യം വ്യക്തമാക്കിയതായിരുന്നു. സി.പി.ഐ.എം അംഗങ്ങള്‍ സഭയിലുണ്ടായിരുന്നു. എന്നാല്‍ അവരുടെ നിലപാട് ആത്മാര്‍ത്ഥതയുള്ളതാണെന്ന് തോന്നിയിട്ടില്ല. കേരളത്തില്‍ ഭരണം ഇല്ലാത്തത് കൊണ്ട് മുസ്‌ലിം ലീഗ് മുന്നണി വിടേണ്ട സാഹചര്യമില്ലെന്നും അബ്ദുള്‍ വഹാബ് പറഞ്ഞു.

‘ഇവിടെ മുന്നണി മാറേണ്ടതായ സാഹചര്യമില്ല. അങ്ങനെ പ്രശ്‌നങ്ങളില്ല. ആകെ പറഞ്ഞത് ലീഗ് വര്‍ഗീയ പാര്‍ട്ടിയല്ലെന്നാണ്. തേങ്ങയാണെന്ന് ഉരുട്ടിക്കാണിക്കേണ്ട കാര്യമുണ്ടോ? ലീഗ് വര്‍ഗീയ പാര്‍ട്ടിയല്ലല്ലോ. 1967-69 കാലത്ത് ലീഗ് സി.പി.ഐ.എമ്മിനൊപ്പം ഭരിച്ചിരുന്നു. അന്നത്തെ സാഹചര്യമാണ് അതിലേക്ക് നയിച്ചത്. അത്തരമൊരു സാഹചര്യം പിന്നീട് ഉണ്ടായിട്ടില്ലെ,’ അബ്ദുള്‍ വഹാബ് കൂട്ടിച്ചേര്‍ത്തു.

അതേസമയം, ഏകീകൃത സിവില്‍ കോഡ് ചര്‍ച്ചക്ക് വന്നപ്പോള്‍ ഒരു കോണ്‍ഗ്രസ് എം.പി പോലും പാര്‍ലമെന്റില്‍ ഇല്ലാതിരുന്നതിനെയാണ് പി.വി അബ്ദുള്‍ വഹാബ് എം.പി കഴിഞ്ഞ ദിവസം പ്രസംഗത്തിനിടെ വിമര്‍ശിച്ചത്.

‘ഏകീകൃത സിവില്‍ കോഡ് ബില്ല് പല തവണയായി ഇവിടെ കൊണ്ടുവരാന്‍ ശ്രമിക്കുന്നു. ബി.ജെ.പി ചങ്ങാതിമാര്‍ ബോധപൂര്‍വം പ്രകോപനമുണ്ടാക്കാനുള്ള ശ്രമമാണ് നടത്തുന്നത്. ഏകീകൃത സിവില്‍ കോഡ് ഇന്ത്യയില്‍ നടപ്പിലാക്കാനാകില്ല.

എത്ര ഭൂരിപക്ഷമുണ്ടായാലും എത്ര തന്നെ അടിച്ചമര്‍ത്തി കൊണ്ടുവരാന്‍ ശ്രമിച്ചാലും യൂണിഫോം സിവില്‍ കോഡ് ഇവിടെ നടപ്പിലാക്കാനാകില്ല. ക്രിമിനല്‍ കോഡല്ല, സിവില്‍ കോഡിനെ കുറിച്ചാണ് പറയുന്നത്. അതില്‍പോലും ഇവര്‍ക്ക് സഹിഷ്ണുതപരമായി ഇടപെടാനാകുന്നില്ലെങ്കില്‍ പിന്നെ എന്ത് പറയാനാണ്. എല്ലായിടത്തും അസഹിഷ്ണുതയാണ്.

എനിക്ക് ബി.ജെ.പി സുഹൃത്തിനോട് ഒരു കാര്യമേ പറയാനുള്ളു. സര്‍ക്കാരിന് ഇത് അത്യാവശ്യമാണെന്ന് തോന്നുന്ന സമയത്ത് അവര്‍ ഇക്കാര്യത്തില്‍ നിയമവുമായി വരട്ടെ. അതുവരെ നിങ്ങള്‍ ഒന്ന് അടങ്ങിയിരിക്ക്. എന്തായാലും നിങ്ങള്‍ ഈ ബില്ല് പാസാക്കും. കാരണം ഞങ്ങളാകെ കുറച്ച് പേരെ ഇവിടെ എതിര്‍ക്കുന്നവരുള്ളു. എന്തായാലും ഈ ബില്ല് ഇന്ത്യയുടെയോ ഇവിടെയുള്ള ജനങ്ങളുടെയോ നന്മക്ക് ഉതകുന്നതല്ല. അതുകൊണ്ട് ദയവ് ചെയ്ത് ഈ ബില്ല് പിന്‍വലിക്കാന്‍ താങ്കള്‍ തയ്യാറാകണം.

പിന്നെ, കോണ്‍ഗ്രസ് സുഹൃത്തുക്കള്‍ ഇപ്പോള്‍ ഇവിടെ ഇല്ലാത്തതില്‍ എനിക്ക് വിഷമമുണ്ട്. സത്യത്തില്‍ അതേ കുറിച്ചാണ് ആദ്യം എന്റെ മനസില്‍ വരുന്നത്,’ അബ്ദുള്‍ വഹാബ് പറഞ്ഞു.

അബ്ദുള്‍ വഹാബിന്റെ പ്രസ്താവനക്ക് പിന്നാലെ കേരളത്തില്‍ നിന്നുള്‍പ്പെടെയുള്ള കോണ്‍ഗ്രസ് എം.പിമാര്‍ പാര്‍ലമെന്റിലെത്തിയിട്ടുണ്ട്. നിലവില്‍ ഏകീകൃത സിവില്‍ കോഡില്‍ സ്വകാര്യ ബില്ല് അവതരിപ്പിക്കാന്‍ ബി.ജെ.പി എം.പിക്ക് അനുവാദം നല്‍കരുതെന്ന് വിവിധ പ്രതിപക്ഷ പാര്‍ട്ടി അംഗങ്ങള്‍ ആവശ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്.

അതേസമയം, വഹാബിന്റെ കോണ്‍ഗ്രസിനെതിരായ പരാമര്‍ശത്തിന് പിന്നാലെ മുസ്‌ലിം ലീഗിന് പിന്തുണയുമായി സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും രംഗത്തെത്തി. മുസ്‌ലിം ലീഗ് വര്‍ഗീയ പാര്‍ട്ടിയെന്ന് തങ്ങളാരും പറഞ്ഞിട്ടില്ലെന്നാണ് എം.വി. ഗോവിന്ദന്‍ പറഞ്ഞത്.

‘ന്യൂനപക്ഷങ്ങള്‍ക്ക് വേണ്ടി ജനാധിപത്യ രീതിയില്‍ പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയാണ് മുസ്‌ലിം ലീഗ്. പാര്‍ട്ടി രേഖകളിലൊക്കെ അങ്ങിനെയാണ് വിശദീകരിച്ചിട്ടുള്ളത്. അല്ലാതെ അത് വര്‍ഗീയപാര്‍ട്ടിയാണെന്നൊന്നും ഞങ്ങള്‍ പറഞ്ഞിട്ടില്ല.

വര്‍ഗീയ നിലപാട് സ്വീകരിക്കുന്നത് എസ്.ഡി.പി.ഐ പോലുള്ള സംഘടനകളാണ്. അവരോട് കൂട്ടുകൂടുന്ന നില വന്നപ്പോള്‍ ഞങ്ങള്‍ ശക്തിയായി ലീഗിനെയും വിമര്‍ശിച്ചിട്ടുണ്ട്,’ എന്നാണ് എം. വി. ഗോവിന്ദന്‍ മാധ്യമങ്ങളോട് പറഞ്ഞത്.

Content Highlight: PV Abdul Wahab MP’s explanation on Criticism against Congress at Rajyasabha

We use cookies to give you the best possible experience. Learn more