| Friday, 25th February 2022, 9:29 pm

റഷ്യക്കൊപ്പം നിന്ന് നിങ്ങളുടെ സര്‍ക്കാരിനെ അട്ടിമറിക്കൂ; ഉക്രൈന്‍ സൈന്യത്തോട് പുടിന്റെ ആഹ്വാനം

ഡൂള്‍ന്യൂസ് ഡെസ്‌ക്

കീവ്: ഉക്രൈന്‍ സര്‍ക്കാരിനെ അട്ടിമറിച്ച് ഭരണം പിടിച്ചെടുക്കാന്‍ വ്‌ളാഡിമിര്‍ പുടിന്റെ ആഹ്വാനം. ഉക്രൈന്‍ സൈന്യത്തോട് തന്നെയാണ് പുടിന്‍ ഇക്കാര്യം പറയുന്നത്.

ടെലിവിഷന്‍ അഭിസംബോധനക്കിടെയാണ് പട്ടാള അട്ടിമറി നടത്താന്‍ റഷ്യന്‍ പ്രസിഡന്റ് പറഞ്ഞിരിക്കുന്നത്.

ഉക്രൈന്‍ സര്‍ക്കാര്‍ ഭീകരരുടേതും നവനാസികളുടേതും ലഹരിക്ക് അടിമപ്പെട്ടവരുടേതുമാണെന്നും ഭരണകൂടത്തെ അട്ടിമറിച്ച് അധികാരം പിടിച്ചെടുക്കൂ സ്വതന്ത്രരാവൂ, എന്നാണ് പുടിന്‍ പറഞ്ഞത്.

റഷ്യക്കൊപ്പം നിന്ന് ഉക്രൈന്‍ സര്‍ക്കാരിനെ അട്ടിമറിക്കൂ, എന്ന തരത്തിലാണ് ഇപ്പോള്‍ ഉക്രൈന്‍ സൈന്യത്തോടുള്ള റഷ്യയുടെ ആഹ്വാനം.

ഉക്രൈന്റയും റഷ്യയുടെയും ഭാഗത്ത് നിന്നും സമവായത്തിന്റെ സൂചന നല്‍കി ബെലാറസ് തലസ്ഥാനമായ മിന്‍സ്‌കില്‍ ചര്‍ച്ചകള്‍ നടത്തുന്നതിന്റെ റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നതിനിടെയാണ് ഇപ്പോള്‍ പുടിന്റെ പ്രകോപനപരമായ പ്രസ്താവനയുടെ റിപ്പോര്‍ട്ടും വരുന്നത്.

ചര്‍ച്ചയ്ക്ക് തയാറെന്ന റഷ്യയുടെ തീരുമാനത്തോട് ഉക്രൈന്‍ പ്രതികരിച്ചതായാണ് ഏറ്റവുമൊടുവിലെ റിപ്പോര്‍ട്ട്. ചര്‍ച്ചക്കായി ബലാറസിന്റെ തലസ്ഥാനമായ മിന്‍സ്‌കിലേക്ക് പ്രതിനിധി സംഘത്തെ അയക്കാന്‍ തയാറാണെന്ന് റഷ്യ അറിയിച്ചിരുന്നു.

ചേരിചേരാ നയം സ്വീകരിക്കണമെന്ന റഷ്യയുടെ നിര്‍ദേശത്തില്‍ ചര്‍ച്ചയ്ക്ക് തയാറാണെന്ന് ഇന്ന് ഉക്രൈന്‍ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ചര്‍ച്ചക്കായി പ്രതിനിധി സംഘത്തെ അയക്കാമെന്ന നിര്‍ദേശം റഷ്യയുടെ ഭാഗത്തു നിന്നും വന്നത്.

നാറ്റോയില്‍ ചേരാനുള്ള ഉക്രൈന്റെ ശ്രമങ്ങളും ചര്‍ച്ചയായേക്കും. നാറ്റോയില്‍ ചേരില്ലെന്ന് ഉക്രൈന്‍ സമ്മതിച്ചാല്‍ റഷ്യ യുദ്ധത്തില്‍ നിന്നും പിന്‍മാറിയേക്കും.

അതേസമയം നിഷ്പക്ഷ നിലപാട് സ്വീകരിക്കാമെന്ന് ഉക്രൈന്‍ പ്രസിഡന്റ് വൊളോഡിമര്‍ സെലന്‍സ്‌കി സമ്മതിച്ചു.

റഷ്യയുടെ വക്താവായ ദിമിത്രി പെസ്‌കോവാണ് ചര്‍ച്ചക്ക് സന്നദ്ധമാണെന്ന കാര്യം വ്യക്തമാക്കിയത്. വിദേശ കാര്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരെ ചര്‍ച്ചക്കായി അയക്കുമെന്ന് അദ്ദേഹം പറഞ്ഞു.


Content Highlight: Putin says Ukraine army to overthrow their government

We use cookies to give you the best possible experience. Learn more