| Thursday, 4th March 2021, 3:16 pm

സ്ത്രീത്വത്തെ അപമാനിക്കുന്നവര്‍ക്ക് പുരോഗമന സാംസ്‌കാരിക പ്രസ്ഥാനത്തിനകത്ത് സ്ഥാനമില്ല; മീടു ആരോപണങ്ങളില്‍ വിശദീകരണവുമായി പു.ക.സ

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: ഭാരവാഹികള്‍ക്കെതിരായ മീടു ആരോപണത്തില്‍ പ്രതികരണവുമായി പുരോഗമന കലാ സാഹിത്യസംഘം. അതിക്രമങ്ങള്‍ നേരിട്ട സ്ത്രീകള്‍ തുറന്നുപറയുന്നതിനെ സ്വാഗതം ചെയ്യുന്നെന്നും അവര്‍ക്കൊപ്പമാണ് പ്രസ്ഥാനമെന്നും പു.ക.സ പ്രസ്താവനയില്‍ പറഞ്ഞു.

‘പുരോഗമന കലാസാഹിത്യ സംഘവുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന രണ്ട് സാംസ്‌കാരിക പ്രവര്‍ത്തകരും ഈയിടെ ഇത്തരം ആരോപണങ്ങള്‍ക്ക് വിധേയരായിട്ടുണ്ട്. ആരോപണങ്ങള്‍ പരിശോധിച്ച് ഉചിതമായ നടപടി സ്വീകരിക്കുമെന്ന് ഉറപ്പു നല്‍കാന്‍ ഈ അവസരം ഉപയോഗിക്കുന്നു,’ പ്രസ്താവനയില്‍ പറയുന്നു.

നേരത്തെ പു.ക.സ വൈസ് പ്രസിഡണ്ട് ഗോകുലേന്ദ്രനും ഭാരവാഹിയായ റൂബിന്‍ ഡിക്രൂസിനുമെതിരെ മീടു ആരോപണമുയര്‍ന്നിരുന്നു.

പ്രസ്താവനയുടെ പൂര്‍ണ്ണരൂപം:

പുരോഗമന കലാസാഹിത്യ സംഘം
സംസ്ഥാന കമ്മിറ്റിയുടെ പ്രസ്താവന.
മുറിവേല്‍ക്കുന്ന സ്ത്രീത്വത്തിനൊപ്പം.

പുരുഷമേധാവിത്ത വ്യവസ്ഥയുടെ തീര്‍പ്പുകളെ ഭയന്ന് മനസ്സില്‍ അമര്‍ത്തി വെച്ചിരുന്ന ദുരനുഭവങ്ങള്‍ സ്ത്രീകള്‍ ധീരതയോടെ തുറന്നു പറയുന്ന മീ ടൂ കാംപയിന്‍ കേരളത്തില്‍ വീണ്ടും സജീവമായിരിക്കുന്നു. ഈ തുറന്നുപറച്ചില്‍ സമൂഹത്തില്‍ നടക്കുന്ന ജനാധിപത്യവല്‍ക്കരണത്തിന്റേയും സ്ത്രീമുന്നേറ്റത്തിന്റെയും സൂചനയായി ഞങ്ങള്‍ കാണുന്നു. ഇന്നത്തെ കേരളം സ്ത്രീക്ക് ആത്മപ്രകാശനത്തിനുള്ള സ്വാതന്ത്ര്യബോധവും കരുത്തും നല്‍കുന്നുണ്ട്.

പുരുഷമേധാവിത്തം ഭരണവര്‍ഗ്ഗത്തിന്റെ മൂശയില്‍ തന്നെയാണ് രൂപപ്പെടുന്നത്. പ്രത്യേകിച്ച് ഇന്ത്യയില്‍ അതിന് എല്ലാവിധ മതരാഷ്ട്രവാദങ്ങളുടേയും ശക്തമായ പിന്തുണയുണ്ട്. പക്ഷേ അധികാരരൂപം കൈവരിച്ചാല്‍ പിന്നെ ആ മേധാവിത്തം ഉപയോഗിക്കുന്നവരില്‍ വര്‍ഗ്ഗ, വര്‍ണ്ണ, വംശഭേദങ്ങള്‍ കാണാറില്ല. സാംസ്‌കാരിക മേഖലയിലും തീവ്ര ഇടതുപക്ഷത്തും പരിസ്ഥിതി, പൗരാവകാശ, ന്യൂനപക്ഷാവകാശ രംഗത്തുമൊക്കെ പ്രവര്‍ത്തിക്കുന്ന ചിലരെക്കുറിച്ചാണ് അടുത്ത കാലത്ത് ഇത്തരം ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുള്ളത്.

പുരോഗമന കലാസാഹിത്യ സംഘവുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന രണ്ട് സാംസ്‌കാരിക പ്രവര്‍ത്തകരും ഈയിടെ ഇത്തരം ആരോപണങ്ങള്‍ക്ക് വിധേയരായിട്ടുണ്ട്. ആരോപണങ്ങള്‍ പരിശോധിച്ച് ഉചിതമായ നടപടി സ്വീകരിക്കുമെന്ന് ഉറപ്പു നല്‍കാന്‍ ഈ അവസരം ഉപയോഗിക്കുന്നു.

ശരീരത്തിനും മനസ്സിനും ഏറ്റ മുറിവുകള്‍ വെളിപ്പെടുത്തിക്കൊണ്ട് മുന്നോട്ടു വരുന്ന സ്ത്രീകള്‍ ജനാധിപത്യസമൂഹത്തിന് വലിയ പ്രതീക്ഷയാണ് നല്‍കുന്നത്. പുരോഗമന കലാസാഹിത്യ സംഘം എന്നും അവര്‍ക്കൊപ്പമാണ് നിന്നിട്ടുള്ളത്. എന്തായാലും സ്ത്രീത്വത്തെ അപമാനിക്കുന്നവര്‍ക്ക് അവര്‍ എഴുത്തുകാരായാലും കലാസാംസ്‌കാരിക പ്രവര്‍ത്തകരായാലും കേരളത്തിലെ പുരോഗമന സാംസ്‌കാരിക പ്രസ്ഥാനത്തിനകത്ത് സ്ഥാനമുണ്ടാവുകയില്ല.
ഷാജി എന്‍.കരുണ്‍
(പ്രസിഡണ്ട്)
അശോകന്‍ ചരുവില്‍
(ജനറല്‍ സെക്രട്ടറി)
പുരോഗമന കലാസാഹിത്യ സംഘം
സംസ്ഥാനക്കമ്മിറ്റി.
തിരുവനന്തപുരം.
04 03 2021


ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Purogamana Kalasahithysa Sangham Me Too

We use cookies to give you the best possible experience. Learn more