| Wednesday, 1st December 2021, 10:43 am

ബി.ജെ.പിയെ മുറുകെ പിടിച്ച് അമരീന്ദര്‍; ഹിന്ദുത്വം പറഞ്ഞ് മുതലെടുപ്പ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ബി.ജെ.പിയുമായി സഖ്യമുണ്ടാക്കാനുള്ള നീക്കങ്ങള്‍ ശക്തിപ്പെടുത്തി അമരീന്ദര്‍ സിംഗ്.

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി താന്‍ നേരത്തെ കൂടിക്കാഴ്ച നടത്തിയെന്നും ബി.ജെ.പി അധ്യക്ഷനെ ശനിയാഴ്ച കാണാനാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അമരീന്ദര്‍ സിംഗ് പറഞ്ഞു.

തര്‍ക്കവിഷയമായ മൂന്ന് കാര്‍ഷിക ബില്ലുകള്‍ അസാധുവാക്കുകയും കര്‍ഷകര്‍ ഉന്നയിക്കുന്ന മറ്റ് വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുകയും ചെയ്യുന്ന സാഹചര്യത്തില്‍ ബി.ജെ.പിയുമായി ഔപചാരിക സഖ്യത്തിന് ഇപ്പോള്‍ ശ്രമിക്കാമെന്ന് അദ്ദേഹം പറഞ്ഞു.

നിരവധി കോണ്‍ഗ്രസ് എം.എല്‍.എമാര്‍ തന്നോടൊപ്പം ചേരാന്‍ തയ്യാറാണെന്നും മാതൃകാ പെരുമാറ്റച്ചട്ടം നടപ്പാക്കാന്‍ കാത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്ത് പിന്തുണയില്ലാത്ത ബി.ജെ.പി.യുമായി സഖ്യമുണ്ടാക്കി നിയമസഭാ തെരഞ്ഞെടുപ്പില്‍ തന്റെ സ്വന്തം അവസരങ്ങളെ സിംഗ് ഹനിക്കുകയാണെന്ന പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത് സിംഗ് ചന്നിയുടെ പരാമര്‍ശത്തെ അമരീന്ദര്‍ സിംഗ് തള്ളിക്കളഞ്ഞു.

സംസ്ഥാനത്ത് മൊത്തത്തില്‍ ബി.ജെ.പി.യിലേക്ക്  ചാഞ്ചാട്ടമുണ്ടെന്നും നിരവധി ഹിന്ദുക്കള്‍ ബി.ജെ.പിയെയും തന്റെ പാര്‍ട്ടിയെയും പിന്തുണയ്ക്കുന്നുണ്ടെന്നും അമരീന്ദര്‍ സിംഗ് പറഞ്ഞു. ‘പഞ്ചാബില്‍ 36% ഹിന്ദുക്കളുണ്ട്, കോണ്‍ഗ്രസിനേക്കാള്‍ കൂടുതല്‍ ആ ഭാഗം ഞങ്ങള്‍ ഏറ്റെടുക്കാന്‍ പോകുന്നു. കര്‍ഷകരില്‍ നിന്നും ഞങ്ങള്‍ക്ക് വളരെയധികം പിന്തുണ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു,’ അദ്ദേഹം പറഞ്ഞു.

പഞ്ചാബ് മുഖ്യമന്ത്രിസ്ഥാനം ഒഴിയാന്‍ കോണ്‍ഗ്രസ് ആവശ്യപ്പെട്ടതിന് പിന്നാലെയാണ് അമരീന്ദര്‍ സിംഗ് സ്ഥാനം ഒഴിഞ്ഞ് പാര്‍ട്ടി വിട്ടത്. ഇതിന് പിന്നാലെ സിംഗ് ബി.ജെ.പിയിലേക്ക് പോകുമെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നെങ്കിലും പഞ്ചാബ് ലോക് കോണ്‍ഗ്രസ് എന്ന പുതിയ ഒരു പാര്‍ട്ടി ഉണ്ടാക്കുകയായിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlights: Punjab Politics, Election, BJP’s moves and plans in punjab

We use cookies to give you the best possible experience. Learn more