ശക്തിപ്രകടനത്തിന് അമരീന്ദറും; രണ്ട് ആം ആദ്മി എം.എല്‍.എമാരും മുന്‍ പ്രതിപക്ഷ നേതാവും കോണ്‍ഗ്രസില്‍
National Politics
ശക്തിപ്രകടനത്തിന് അമരീന്ദറും; രണ്ട് ആം ആദ്മി എം.എല്‍.എമാരും മുന്‍ പ്രതിപക്ഷ നേതാവും കോണ്‍ഗ്രസില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 3rd June 2021, 5:22 pm

അമൃത്സര്‍: പഞ്ചാബില്‍ രണ്ട് ആം ആദ്മി എം.എല്‍.എമാരടക്കം മൂന്ന് പേര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. സുഖ്പാല്‍ സിംഗ് ഖൈര, ജഗ്‌ദേവ് സിംഗ് കമലു, പിരമല്‍ സിംഗ് ഖല്‍സ എന്നിവരാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്.

സുഖ്പാല്‍ സിംഗ് ഖൈര മുന്‍ പ്രതിപക്ഷ നേതാവാണ്. 2015 ലാണ് ഖൈര കോണ്‍ഗ്രസ് വിട്ട് ആം ആദ്മിയിലെത്തുന്നത്. പിന്നീട് 2019 ല്‍ പാര്‍ട്ടി വിട്ട് പഞ്ചാബി ഏക്താ പാര്‍ട്ടി രൂപീകരിച്ചിരുന്നു.

പഞ്ചാബ് കോണ്‍ഗ്രസില്‍ ആഭ്യന്തര കലഹം രൂക്ഷമാകുന്നതിനിടെയാണ് എം.എല്‍.എമാര്‍ പാര്‍ട്ടിയിലെത്തുന്നത്. മൂന്ന് പേരേയും മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്തു.

അതേസമയം പഞ്ചാബിലെ പ്രശ്‌നപരിഹാരത്തിനായി ഹൈക്കമാന്റ് ഇടപെട്ടിട്ടുണ്ട്. പഞ്ചാബിലെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് വേണ്ടി സോണിയ ഗാന്ധിയുടെ നേതൃത്വത്തില്‍ രൂപീകരിച്ച മൂന്നംഗ കമ്മിറ്റിക്ക് മുമ്പില്‍ അമരീന്ദര്‍ സിംഗ് ഹാജരാകും.

അമരീന്ദര്‍ സിംഗിനെതിരെ വിവിധ പരാതികളാണ് സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതാക്കളില്‍ നിന്നും ഉയര്‍ന്നിരിക്കുന്നത്. സര്‍ക്കാരില്‍ ദളിതുകള്‍ക്ക് ആവശ്യമായ പ്രാതിനിധ്യമില്ലെന്നും മുഖ്യമന്ത്രിയെ കാണാനോ സംസാരിക്കാനോ ഉള്ള അവസരം ലഭിക്കുന്നില്ലെന്നുമാണ് ഒരു ആരോപണം.

2015ല്‍ ഗുരു ഗ്രന്ഥ് സാഹിബിനെ അപമാനിച്ച സംഭവത്തിലെ കുറ്റവാളികളെ പിടികൂടാനോ പിന്നീട് സമാധാനപരമായി നടന്ന പ്രതിഷേധങ്ങള്‍ക്ക് നേരെ പൊലീസ് വെടിവെയ്പ്പ് നടത്തിയതില്‍ നടപടികള്‍ സ്വീകരിക്കാനോ സര്‍ക്കാര്‍ തയ്യാറായില്ലെന്നും വിമര്‍ശനങ്ങളുണ്ട്.

കാലാവധി പൂര്‍ത്തിയാകാറായിട്ടും തെരഞ്ഞെടുപ്പ് പ്രകടന പത്രികയിലെ ഭൂരിഭാഗം വാഗ്ദാനങ്ങളും നടപ്പാക്കാനായിട്ടില്ലെന്നും ഇത് ഗ്രാമപ്രദേശങ്ങളിലെ വോട്ടുകള്‍ ബി.ജെ.പിയിലേക്ക് പോകാന്‍ ഇടയാക്കുമെന്നും എം.എല്‍.എമാര്‍ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. അമരീന്ദര്‍ സിംഗിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസിന് വിജയിക്കാനാവില്ലെന്നും ഇവര്‍ പറയുന്നു.

ഇതിനിടയില്‍ നവ്‌ജോത് സിംഗ് സിദ്ദുവും അമരീന്ദറും തമ്മിലുള്ള തര്‍ക്കങ്ങളും നിലനില്‍ക്കുന്നുണ്ട്. നവ്ജോത് ആം ആദ്മിയിലേക്ക് പോകുമെന്ന അമരീന്ദര്‍ സിംഗിന്റെ ആരോപണത്തോട് രൂക്ഷമായ മറുപടിയുമായി അദ്ദേഹം രംഗത്തെത്തിയിരുന്നു. സിദ്ദുവിന് എടുത്തുചാട്ടമാണെന്നും ആം ആദ്മിയിലേക്ക് പോകുമെന്നുമായിരുന്നു അമരീന്ദര്‍ സിംഗ് പറഞ്ഞത്.

മറ്റുള്ള പാര്‍ട്ടിയുമായി താന്‍ ഒരു മീറ്റിങ്ങെങ്കിലും നടത്തിയിട്ടുണ്ടെങ്കില്‍ അത് തെളിയിക്കണമെന്നാണ് അമരീന്ദര്‍ സിംഗിനെ വെല്ലുവിളിച്ചുകൊണ്ട് നവ്ജോത് സിദ്ദു പറഞ്ഞത്. ഈ നിമിഷം വരെ, ഒരു സ്ഥാനത്തിനുവേണ്ടിയും ആരോടും ആവശ്യപ്പെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. വിഷയത്തില്‍ ഹൈക്കമാന്റ് ഇടപെട്ടിട്ടുണ്ടെന്നും കാത്തിരുന്നു കാണാമെന്നും സിദ്ദു കൂട്ടിച്ചേര്‍ത്തു.

സഖ്യമില്ലാതെ തന്നെ കോണ്‍ഗ്രസ് ഭരിക്കുന്ന അപൂര്‍വ്വം സംസ്ഥാനങ്ങളിലൊന്നാണ് പഞ്ചാബ്. ബി.ജെ.പി- അകാലിദള്‍ കൂട്ടുകെട്ടിന്റെ 10 വര്‍ഷത്തെ ഭരണം തകര്‍ത്താണ് അമരീന്ദറിന്റെ നേതൃത്വത്തില്‍ 2017ല്‍ പഞ്ചാബില്‍ അധികാരം നേടുന്നത്. പഞ്ചാബിലെ പ്രശ്നങ്ങള്‍ ഏതുവിധേനെയും പരിഹരിക്കണമെന്ന ഉറച്ച നിലപാടിലാണ് ദേശീയ നേതൃത്വം.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Punjab MLA Sukhpal Khaira, 2 rebel AAP MLAs join Congress amid infighting in party