| Friday, 3rd January 2020, 9:19 pm

പൗരത്വ ഭേദഗതിക്കെതിരെ പ്രമേയം; കേരളത്തെ പിന്തുണച്ച് പഞ്ചാബ് മുഖ്യമന്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

പഞ്ചാബ്: പൗരത്വ ഭേദഗതി നിയമം റദ്ദാക്കണമെന്ന കേരള നിയമസഭാ പ്രമേയത്തെ പിന്തുണച്ച് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ്.
പ്രമേയം ജനങ്ങളുടെ ശബ്ദമാണെന്നും കേന്ദ്രം അത് ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനങ്ങള്‍ ഇതിനോടകം വിഷയത്തില്‍ ആവശ്യമായ നിയമോപദേശം സ്വീകരിച്ചിട്ടുണ്ടെന്നും ഭേദഗതി ചെയ്ത പൗരത്വ നിയമത്തെക്കുറിച്ചുള്ള കേരള നിയമസഭയുടെ പ്രമേയം ജനങ്ങളുടെ ഇച്ഛയെയും വിവേകത്തെയും പ്രതിനിധാനം ചെയ്യുന്നുവെന്നും പ്രതിനിധികളിലൂടെ പ്രതിഫലിക്കുന്നത് ജനങ്ങളുടെ ശബ്ദം ആണെന്നും ആ ശബ്ദത്തിന് കേന്ദ്രം ശ്രദ്ധ നല്‍കണമെന്നും പഞ്ചാബ് മുഖ്യമന്ത്രി കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദിനുള്ള തുറന്ന കത്തില്‍ആവശ്യപ്പെട്ടു.

എം.എല്‍.എമാര്‍ ജനങ്ങളുടെ ശബ്ദത്തെ വലിയ തോതില്‍ പ്രതിനിധീകരിക്കുന്നു, ഇത് പാര്‍ലമെന്ററി പദവിയുടെ മാത്രമല്ല, അത്തരം കാഴ്ചപ്പാടുകള്‍ വെളിപ്പെടുത്തേണ്ടത് ആ പ്രതിനിധികളുടെ ഭരണഘടനാപരമായ കടമയാണെന്നും അദ്ദേഹം പറഞ്ഞു.

”നിയമത്തിന് മുന്നില്‍ മതം നോക്കാതെ എല്ലാ വ്യക്തികള്‍ക്കും തുല്യതയും നിയമങ്ങളുടെ തുല്യ പരിരക്ഷയും ഉറപ്പുനല്‍കുന്ന ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 14 ന്റെ ലംഘനമാണ് സി.എ.എ എന്ന് ഒരു അഭിഭാഷകനെന്ന നിലയില്‍ രവിശങ്കര്‍പ്രസാദ് തീര്‍ച്ചയായും മനസ്സിലാക്കുന്നുണ്ടാകും”സിംഗ് പറഞ്ഞു.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യത്തെ 11 മുഖ്യമന്ത്രിമാര്‍ക്ക് പിണറായി വിജയന്‍ കത്തയച്ചിരുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

പൗരത്വഭേദഗതി നിയമം രാജ്യത്ത് വലിയ അരക്ഷിതാവസ്ഥ സൃഷ്ടിച്ചിരിക്കുകയാണെന്നും ജനാധിപത്യവും മതേതരത്വവും രാജ്യത്ത് നിലനിന്നു കാണണം എന്നാഗ്രഹിക്കുന്നവരെല്ലാം അഭിപ്രായവ്യത്യാസങ്ങള്‍ മാറ്റിവെച്ച് യോജിച്ച് പ്രവര്‍ത്തിക്കാനും രാജ്യത്തിന്റെ ജനാധിപത്യ മൂല്യങ്ങള്‍ സംരക്ഷിക്കാന്‍ തയ്യാറാവണമെന്നും കത്തില്‍ മുഖ്യമന്ത്രി ആവശ്യപ്പെടുന്നു.
ബി.ജെ.പി ഇതര മുഖ്യമന്ത്രിമാര്‍ക്കാണ് കത്തയച്ചത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more