| Sunday, 21st February 2021, 8:51 am

ഇതിലൊക്കെ എന്ത് ലോജിക് ആണുള്ളത്! ഇവിടെ മാത്രമല്ല, ലോകത്തിന് മുന്നിലാണ് ഇന്ത്യ നാണം കെട്ടത്: ടൂള്‍കിറ്റ് കേസില്‍ അമരീന്ദര്‍ സിംഗ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

അമൃത്സര്‍: ഗ്രെറ്റ ടൂള്‍കിറ്റ് കേസിലെ പൊലീസിന്റെയും കേന്ദ്രത്തിന്റെയും നടപടികളെ രൂക്ഷമായി വിമര്‍ശിച്ച് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ്. കര്‍ഷകനേതാക്കളുടെയും കര്‍ഷക പ്രതിഷേധത്തെ പിന്തുണച്ച വിദേശീയരും തദ്ദേശീയരുമായ ആക്ടിവിസ്റ്റുകളുടെയും അറസ്റ്റിനെതിരെയാണ് അമരീന്ദര്‍ സിംഗ് ശബ്ദമുയര്‍ത്തിയത്.

അറസ്റ്റ് ചെയ്യുന്നത് വഴി കേന്ദ്രം എല്ലാവരെയും പ്രകോപിപ്പിക്കുകയാണെന്നും ടൂള്‍കിറ്റ് അടക്കമുള്ള കേസുകള്‍ സാമാന്യ ബുദ്ധിക്ക് നിരക്കുന്നതല്ലെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘അറസ്റ്റ് എന്നാല്‍ പ്രകോപനമാണ്. സാഹചര്യങ്ങള്‍ മനസ്സിലാക്കി പ്രവര്‍ത്തിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് കഴിയണം. എന്നാല്‍ ഇന്ന് അവര്‍ ഈഗോയും കെട്ടിപ്പിടിച്ചിരിക്കുകയാണ്.

ആ ചെറിയ സ്വീഡിഷ് പെണ്‍കുട്ടി(ഗ്രെറ്റ് തന്‍ബര്‍ഗ്) ഒരു പ്രസ്താവന പറഞ്ഞതിന് നിങ്ങള്‍ അവളെ തടവിലിടുമെന്ന് പറയുന്നു. എന്ത് ലോജിക്കാണ് അതിലുള്ളത്? ഇപ്പോള്‍ ദാ ആ കുട്ടികളെ (ദിഷ രവിയടക്കമുള്ളവര്‍) അറസ്റ്റ് ചെയ്തിരിക്കുന്നു.

ഇതില്‍ ആര്‍ക്ക് എന്ത് പ്രയോജനമാണുണ്ടായത്. വെറും അസംബന്ധമാണിത്. രാജ്യത്തിനകത്തെ കാര്യം പോട്ടെ, ലോകം മുഴുവനും മുന്നിലും ഇന്ത്യ ഇപ്പോള്‍ നാണം കെട്ടിരിക്കുകയാണ്,’ അമരീന്ദര്‍ സിംഗ് പറഞ്ഞു.

ദിഷ രവിയുടെ അറസ്റ്റില്‍ പ്രതിഷേധിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് എം.പി മഹുവ മൊയ്ത്രയും രംഗത്തെത്തിയിരുന്നു. ഇന്ത്യയെ അപകീര്‍ത്തിപ്പെടുത്താനുള്ള ആഗോള ഗൂഢാലോചനയുടെ ഭാഗമാണ് ദിഷ രവി എങ്കില്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഇന്ത്യയെ അപകീര്‍ത്തിപ്പെടുത്താനുള്ള ബി.ജെ.പിയുടെ ഗൂഢാലോചനയുടെ ഭാഗമായിരിക്കണം എന്നാണ് മഹുവ പറഞ്ഞത്.

ബി.ജെ.പിയും സംഘപരിവാര്‍ ഗ്രൂപ്പുകള്‍ ദിഷയ്ക്കെതിരെ സോഷ്യല്‍ മീഡിയയിലൂടെ നിരവധി വ്യാജപ്രചരണം നടത്തിയിരുന്നു.

അതേസമയം,കര്‍ഷകരുടെ പ്രതിഷേധം ആഗോളതലത്തില്‍ തുറന്നുകാട്ടുന്നത് രാജ്യദ്രോഹമാണെങ്കില്‍, ജയിലില്‍ കിടക്കുന്നതാണ് നല്ലത്’ എന്ന് ദിഷ കോടതിയെ അറിയിച്ചു. ദിഷയുടെ ജാമ്യാപേക്ഷയില്‍ ദല്‍ഹി പാട്യാല ഹൗസ് കോടതി ചൊവ്വാഴ്ച വിധി പറയും.

പരിസ്ഥിതിപ്രവര്‍ത്തക ഗ്രെറ്റ തന്‍ബര്‍ഗ് കര്‍ഷകപ്രതിഷേധത്തിന് അനുകൂലമായ സമൂഹമാധ്യമ പ്രചാരണത്തിന്റെ നടപടിക്രമങ്ങള്‍ ‘ടൂള്‍കിറ്റ്’ എന്ന പേരില്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിരുന്നു. ദിഷ ഇത് എഡിറ്റ് ചെയ്യുകയും സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്‌തെന്നാണു കേസ്. രാജ്യദ്രോഹം, മതസ്പര്‍ധ വളര്‍ത്തല്‍, ക്രിമിനല്‍ ഗൂഢാലോചന എന്നീ വകുപ്പുകളാണു ചുമത്തിയിരിക്കുന്നത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlight: Punjab CM Amarinder Singh against Greta Toolkit case and Disha Ravi’s arrest

We use cookies to give you the best possible experience. Learn more