| Saturday, 26th December 2020, 5:43 pm

കാര്‍ഷിക നിയമത്തില്‍ അടിപതറി ബി.ജെ.പി; മുന്‍ എം.പി പാര്‍ട്ടി വിട്ടു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചണ്ഡീഗഢ്: കാര്‍ഷിക നിയമത്തില്‍ പ്രതിഷേധിച്ച് മുന്‍ ലോക്‌സഭാ എം.പിയും ബി.ജെ.പി നേതാവുമായ ഹരീന്ദര്‍ സിംഗ് ഖല്‍സ പാര്‍ട്ടി വിട്ടു. ദല്‍ഹിയില്‍ സമരം ചെയ്യുന്ന കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ് ഖല്‍സ പാര്‍ട്ടി വിട്ടത്.

പഞ്ചാബിലെ ഫതേഗര്‍ സാഹിബ് മണ്ഡലത്തില്‍ നിന്ന് ആം ആദ്മി പാര്‍ട്ടി ടിക്കറ്റില്‍ മത്സരിച്ച് വിജയിച്ച ഖല്‍സ 2019 മാര്‍ച്ചിലാണ് ബി.ജെ.പിയില്‍ ചേര്‍ന്നത്. മുന്‍ കേന്ദ്ര ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയുടെ സാന്നിധ്യത്തിലായിരുന്നു അദ്ദേഹം ബി.ജെ.പിയില്‍ ചേര്‍ന്നത്.

എന്‍.ഡി.എയുടെ ഭാഗമായിരുന്ന ശിരോമണി അകാലി ദളിലൂടെയായിരുന്നു ഖല്‍സയുടെ രാഷ്ട്രീയ പ്രവേശനം. പിന്നീട് ആം ആദ്മി പാര്‍ട്ടിയില്‍ ചേര്‍ന്ന ഖല്‍സ 2014ല്‍ എം.പിയായി. 2015ല്‍ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനത്തെ തുടര്‍ന്നാണ് സസ്പെന്‍ഷനിലായത്.

അതേസമയം കേന്ദ്രസര്‍ക്കാരുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് കര്‍ഷകര്‍ പറഞ്ഞു. ഡിസംബര്‍ 29 ന് ചര്‍ച്ചയാകാമെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച നേതാക്കള്‍ അറിയിച്ചു.

11 മണിയ്ക്ക് ചര്‍ച്ചയാകാമെന്നും എന്നാല്‍ മുന്‍ നിലപാടില്‍ നിന്ന് പിന്നോട്ടില്ലെന്നും കര്‍ഷകര്‍ പറഞ്ഞു.

ഡിസംബര്‍ എട്ടിനായിരുന്നു കേന്ദ്രസര്‍ക്കാരുമായി കര്‍ഷകര്‍ അവസാന ചര്‍ച്ച നടത്തിയിരുന്നത്.

നേരത്തെ ചര്‍ച്ചയ്ക്കുള്ള സമയവും തീയതിയും കര്‍ഷകര്‍ക്ക് തീരുമാനിക്കാമെന്ന് കേന്ദ്ര കൃഷി മന്ത്രാലയം പറഞ്ഞിരുന്നു.

ചര്‍ച്ചയ്ക്കുള്ള കേന്ദ്ര കൃഷി മന്ത്രാലയത്തിന്റെ ക്ഷണം കര്‍ഷക സംഘടനകള്‍ നേരത്തെ തള്ളിയിരുന്നു. പുതിയ അജണ്ട തയ്യാറാക്കാതെ ഇനി ചര്‍ച്ചയില്ലെന്ന നിലപാടാണ് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ചത്.

ദല്‍ഹിയുടെ അതിര്‍ത്തികളില്‍ നടക്കുന്ന കര്‍ഷക സമരത്തിന് ഒരു മാസമാകുകയാണ്. വ്യാഴാഴ്ച രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ സന്ദര്‍ശിച്ച രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലുള്ള സംഘം പുതിയ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാന്‍ ഇടപെടണമെന്ന് രാഷ്ട്രപതിയോട് അഭ്യര്‍ഥിച്ചിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Punjab BJP Ex-MP Quits Farmers Protest

We use cookies to give you the best possible experience. Learn more