കനത്ത തിരിച്ചടി; രാജ്യത്ത് ഇന്ധന വില വീണ്ടും കൂട്ടി
national news
കനത്ത തിരിച്ചടി; രാജ്യത്ത് ഇന്ധന വില വീണ്ടും കൂട്ടി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 29th June 2020, 7:38 am

ന്യൂദല്‍ഹി: ഒരു ദിവസത്തെ ഇടവേളയ്ക്ക് ശേഷം രാജ്യത്ത് ഇന്ധന വില വീണ്ടും കൂട്ടി. പെട്രോളിന് അഞ്ച് പൈസയും ഡീസലിന് 12 പൈസയുമാണ് കൂട്ടിയത്.

ഇതോടെ പെട്രോളിന് 9.22 രൂപയും ഡീസലിന് 10.57 രൂപയുമാണ് വര്‍ധിച്ചത്. രാജ്യത്ത് തുടര്‍ച്ചയായ 21 ദിവസങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ പെട്രോള്‍-ഡീസല്‍ വില വര്‍ധിപ്പിച്ചിരുന്നു. അതില്‍ കഴിഞ്ഞ ദിവസം മാത്രമാണ് വില വര്‍ധനവ് ഇല്ലാതിരുന്നത്.

ജൂണ്‍ ഏഴു മുതലാണ് ഇന്ധന വില ഉയരാന്‍ തുടങ്ങിയത്. കേന്ദ്രസര്‍ക്കാര്‍ എക്സൈസ് നികുതി കൂട്ടിയതോടെയാണ് ഇന്ധനവില വര്‍ധിപ്പിക്കേണ്ട സാഹചര്യം ഉണ്ടായതെന്നാണ് എണ്ണക്കമ്പനികളുടെ വിശദീകരണം.

ക്രൂഡ് ഓയിലിന്റെ വില ഏറ്റവും കുറഞ്ഞ നിലയിലെത്തിയിട്ടും രാജ്യത്ത് ഇന്ധനവില ദിവസേന കൂട്ടുകയാണ്.

ദല്‍ഹിയില്‍ പെട്രോളിനേക്കാള്‍ ഉയര്‍ന്ന നിരക്കാണ് ഡീസലിന്. പെട്രോള്‍- ഡീസല്‍ നിരക്കുകള്‍ ഏകീകരിക്കുകയാണ് എണ്ണക്കമ്പനികളുടെ ലക്ഷ്യമെന്ന ആരോപണവും ഇതിനോടകം ഉയര്‍ന്നിട്ടുണ്ട്.

തുടര്‍ച്ചയായ ഇന്ധന വില വര്‍ധനയ്‌ക്കെതിരെ കോണ്‍ഗ്രസ് രാജ്യവ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കും. കോണ്‍ഗ്രസ് എം.എല്‍.എമാരും എം.പിമാരും ഒപ്പിട്ട നിവേദനം രാഷ്ട്രപതി രാം നാഥ് കോവിന്ദിന് കൈമാറുമെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ. സി വേണുഗോപാല്‍ കഴിഞ്ഞ ദിവസം പറഞ്ഞു.

രാജ്യത്ത് ഇത് രണ്ടാം തവണയാണ് ഡീസല്‍വില പെട്രോളിനെ മറികടക്കുന്നത്. 2018ല്‍ ഭുവനേശ്വറില്‍ പെട്രോളിനെ ഡീസല്‍ മറികടന്നിരുന്നു. മോദിസര്‍ക്കാര്‍ വന്നശേഷം 2014 ഒക്ടോബറിലാണ് ഡീസല്‍വില നിയന്ത്രണാവകാശം എണ്ണക്കമ്പനികള്‍ക്ക് വിട്ടുകൊടുത്തത്. പെട്രോള്‍വില നിയന്ത്രണവിമുക്തമാക്കിയത് 2010ല്‍ രണ്ടാം യു.പി.എ സര്‍ക്കാരാണ്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ