പി.എസ്.ജിയില്‍ വന്‍ അഴിച്ചുപണി; സൂപ്പര്‍താരങ്ങള്‍ പടിയിറങ്ങുമ്പോള്‍ ക്ലബ്ബ് നിലനിര്‍ത്തുന്ന താരങ്ങള്‍ ഇവരാണ്; റിപ്പോര്‍ട്ട്‌
Football
പി.എസ്.ജിയില്‍ വന്‍ അഴിച്ചുപണി; സൂപ്പര്‍താരങ്ങള്‍ പടിയിറങ്ങുമ്പോള്‍ ക്ലബ്ബ് നിലനിര്‍ത്തുന്ന താരങ്ങള്‍ ഇവരാണ്; റിപ്പോര്‍ട്ട്‌
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 3rd May 2023, 7:34 pm

ഫ്രഞ്ച് വമ്പന്‍ ക്ലബ്ബായ പി.എസ്.ജിയില്‍ അനിശ്ചിതത്വം തുടരുകയാണ്. മെസിയെ സസ്‌പെന്‍ഡ് ചെയ്തതിന് പിന്നാലെ ക്ലബ്ബിന്റെ ഭാവി അവതാളത്തിലായിരിക്കുകയാണ്. പി.എസ്.ജിയില്‍ തുടരുന്ന കാര്യത്തില്‍ മെസി തന്റെ തീരുമാനം അറിയിച്ചിരുന്നില്ല. പാരീസിയന്‍ ക്ലബ്ബില്‍ അരങ്ങേറുന്ന വാക്കുതര്‍ക്കങ്ങള്‍ക്ക് പിന്നാലെ ക്ലബ്ബില്‍ ആരെയൊക്കെ നിലനിര്‍ത്തുമെന്ന കാര്യത്തില്‍ മാനേജ്‌മെന്റ് നേരത്തെ സൂചന നല്‍കിയിരുന്നു.

വരാനിരിക്കുന്ന സമ്മര്‍ ട്രാന്‍സ്ഫര്‍ വിന്‍ഡോയില്‍ വിട്ട് നല്‍കാന്‍ തയ്യാറല്ലാത്ത ഏഴ് താരങ്ങളുടെ പട്ടികയാണ് പി.എസ്.ജി പുറത്ത് വിട്ടത്. ലിസ്റ്റില്‍ ലയണല്‍ മെസിയും നെയ്മറുമില്ല. ഫ്രഞ്ച് മാധ്യമങ്ങളുടെ റിപ്പോര്‍ട്ട് പ്രകാരം അടുത്ത ചാമ്പ്യന്‍സ് ലീഗിന് മുന്നോടിയായി ക്ലബ്ബില്‍ വന്‍ അഴിച്ചുപണി നടത്താനാണ് പി.എസ്.ജി പദ്ധതിയിടുന്നത്.

കിലിയന്‍ എംബാപ്പെ, ഡോണറുമ്മ, നുനോ മെന്‍ഡസ്, അഷ്റഫ് ഹക്കിമി, ഡാനിലോ പെരേര, മാര്‍ക്കോ വെരാട്ടി മാര്‍ക്വിഞ്ഞോസ് എന്നീ ഏഴ് താരങ്ങളെയാണ് പി.എസ്.ജി നോണ്‍ ട്രാന്‍സ്ഫറബിള്‍ താരങ്ങളായി നിലനിര്‍ത്തിയിരിക്കുന്നത്.

പി.എസ്.ജിയുമായി രണ്ട് വര്‍ഷത്തെ കരാര്‍ ബാക്കിയുണ്ടെങ്കിലും പരിക്കുകളെ തുടര്‍ന്ന് താരത്തിന് ഈ സീസണ്‍ നഷ്ടമായിരിക്കുകയാണ്. 2017ല്‍ താരം പി.എസ്.ജിയില്‍ ജോയിന്‍ ചെയ്തതിന് ശേഷം 173 മത്സരങ്ങളില്‍ നിന്ന് 118 ഗോളും 77 അസിസ്റ്റുമാണ് താരം അക്കൗണ്ടിലാക്കിയത്.

വരുന്ന ജൂണിലാണ് പി.എസ്.ജിയുമായുള്ള താരത്തിന്റെ കരാര്‍ അവസാനിക്കുക. മെസിയെ നിലനിര്‍ത്താന്‍ പി.എസ്.ജി ശ്രമങ്ങള്‍ നടത്തിയിരുന്നെങ്കിലും കോണ്‍ട്രാക്ടില്‍ സൈന്‍ ചെയ്യാന്‍ താരം തയ്യാറായിരുന്നില്ല. ക്ലബ്ബ് ഫുട്‌ബോളിലെ ഭാവി പദ്ധതികളെക്കുറിച്ച് മെസി ഇതുവരെ തന്റെ തീരുമാനം വ്യക്തമാക്കിയിട്ടില്ല.

സൗദി അറേബ്യന്‍ ക്ലബ്ബായ അല്‍ ഹിലാല്‍ മോഹവില കൊടുത്ത് താരത്തെ ക്ലബ്ബിലെത്തിക്കാന്‍ ശ്രമിച്ചിരുന്നെങ്കിലും മെസി ഓഫര്‍ നിരസിക്കുകയായിരുന്നെന്ന് റിപ്പോര്‍ട്ടുകളുണ്ട്. തന്റെ പഴയ തട്ടകമായ ബാഴ്‌സലോണയിലേക്ക് മടങ്ങാനാണ് മെസിയുടെ തീരുമാനമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

അതേസമയം, പി.എസ്.ജിയുടെ അനുവാദമില്ലാതെ സൗദി അറേബ്യ സന്ദര്‍ശിച്ചതിനാണ് ലയണല്‍ മെസിയെ ക്ലബ്ബ് സസ്പെന്റ് ചെയിതത്. താരത്തെ രണ്ടാഴ്ചത്തേക്ക് മത്സരങ്ങളില്‍ നിന്ന് വിലക്കുകയും അത്രയും ദിവസത്തെ വേതനം റദ്ദാക്കുകയുമാണ് പി.എസ്.ജി ചെയ്തത്.

ലീഗ് വണ്ണില്‍ ലോറിയന്റിനെതിരായ മത്സരത്തിലേറ്റ തോല്‍വിക്ക് പിന്നാലെയായിരുന്നു മെസിയുടെ മിഡില്‍ ഈസ്റ്റ് സന്ദര്‍ശനം. സൗദി അറേബ്യന്‍ ടൂറിസത്തിന്റെ അംബാസിഡറായ മെസി പി.എസ്.ജിയോട് അനുവാദം ചോദിച്ചിരുന്നെങ്കിലും താരത്തിന് അനുമതി ലഭിച്ചിരുന്നില്ലെന്നും തുടര്‍ന്ന് സ്വന്തം ഇഷ്ടപ്രകാരം മെസി സൗദിയിലേക്ക് പോവുകയുമായിരുന്നെന്ന് സ്പോര്‍ട്സ് മാധ്യമമായ മാര്‍ക്ക റിപ്പോര്‍ട്ട് ചെയ്തു.

Content Highlights: PSG will keep seven players for next season, report