| Friday, 21st April 2023, 12:04 pm

സൂപ്പര്‍താരങ്ങള്‍ കൂടൊഴിയുന്നു; ക്ലബ്ബില്‍ ജീവവായു നിലനിര്‍ത്താന്‍ മുന്‍ താരത്തെ തിരികെയെത്തിക്കാനൊരുങ്ങി പി.എസ്.ജി

സ്പോര്‍ട്സ് ഡെസ്‌ക്

ഫ്രഞ്ച് വമ്പന്‍ ക്ലബ്ബായ പി.എസ്.ജിയുടെ മുന്‍ താരം മൈക്ക് മെയ്ഗ്നനെ ക്ലബ്ബില്‍ തിരിച്ചെത്തിക്കാന്‍ പദ്ധതിയിട്ടതായി റിപ്പോര്‍ട്ട്. നിലവില്‍ എ.സി മിലാനെ ക്ലബ്ബില്‍ കളിക്കുന്ന താരത്തെ 80 മില്യണ്‍ യൂറോ വേതനം നല്‍കിയാണ് പി.എസ്.ജി ക്ലബ്ബിലെത്തിക്കുക.

പി.എസ്.ജിയില്‍ നിന്ന് മുന്‍ നിര താരങ്ങള്‍ പുറത്തുപോകുന്ന സാഹചര്യത്തിലാണ് കൂടുതല്‍ താരങ്ങളെ ടീമിലെത്തിച്ച് ക്ലബ്ബിന്റെ ജീവനാഡി നിലനിര്‍ത്താന്‍ പാരീസിയന്‍സ് ശ്രമങ്ങള്‍ നടത്തുന്നത്. വരുന്ന സമ്മര്‍ ട്രാന്‍സ്ഫറില്‍ സൂപ്പര്‍താരങ്ങളായ ലയണല്‍ മെസിയും റാമോസും പി.എസ്.ജി വിടുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ടീമിലെ മുന്നേറ്റ താരങ്ങളില്‍ ഒരാളായ നെയ്മര്‍ കണങ്കാലിനേറ്റ പരിക്കിനെ തുടര്‍ന്ന് സര്‍ജറിക്ക് വിധേയനാവുകയും ഈ സീസണില്‍ നിന്ന് വിട്ടുനില്‍ക്കേണ്ട സാഹചര്യവും ഉണ്ടായിരിക്കുകയാണ്.

യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ തങ്ങളുടെ കന്നി കിരീടം നേടണമെന്നാഗ്രഹിച്ചിറങ്ങിയ പി.എസ്.ജി റൗണ്ട് ഓഫ് 16ല്‍ തന്നെ ബയേണിനെതിരെ നാണംകെട്ട തോല്‍വി ഏറ്റുവാങ്ങുകയും ടൂര്‍ണമെന്റില്‍ നിന്ന് പുറത്താവുകയുമായിരുന്നു. ചാമ്പ്യന്‍സ് ലീഗില്‍ വലിയ തിരിച്ചടി നേരിട്ടതോടെ നിരാശരായ പി.എസ്.ജി ക്ലബ്ബില്‍ വമ്പന്‍ അഴിച്ചുപണി നടത്താനുള്ള തയ്യാറെടുപ്പിലാണ്.

എന്നാല്‍ പി.എസ്.ജിയിലേക്ക് തിരിച്ചുപോകുന്നതിനെ പറ്റി മെയിഗ്നന്‍ പോസിറ്റീവ് പ്രതികരണം നല്‍കിയിട്ടില്ല. നിലവില്‍ കളിക്കുന്ന ക്ലബ്ബിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നതെന്നും മറ്റുകാര്യങ്ങള്‍ പിന്നീട് തീരുമാനിക്കുമെന്നുമാണ് അദ്ദേഹം പറഞ്ഞത്. ജി.എഫ്.എന്‍.എഫിനോടാണ് അദ്ദേഹം ഇക്കാര്യം പങ്കുവെച്ചത്.

‘അഭ്യൂഹങ്ങളെ കുറിച്ച് ഞാന്‍ ബോധവാനല്ല. നിലവില്‍ ഞാന്‍ എ.സി മിലാനിലാണ്. ഇവിടുത്തെ മത്സരങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ്. ഒമ്പത് വര്‍ഷം മുമ്പാണ് ഞാന്‍ പി.എസ്.ജി വിട്ടത്. അവിടേക്ക് തിരിച്ചുപോരുമോ എന്നെനിക്കറിയില്ല,’ അദ്ദേഹം പറഞ്ഞു.

ലീഗ് വണ്‍ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത് തുടരുകയാണ് പി.എസ്.ജി. 31 മത്സരങ്ങളില്‍ 23 ജയത്തോടെ 72 പോയിന്റാണ് പി.എസ്.ജിയുടെ അക്കൗണ്ടിലുള്ളത്. ഏപ്രില്‍ 22ന് എയ്‌ഞ്ചേഴ്‌സിനെതിരെയാണ് പി.എസ്.ജിയുടെ അടുത്ത മത്സരം.

Content Highlights: PSG wants to sign with Mike Maignan

We use cookies to give you the best possible experience. Learn more