| Thursday, 22nd February 2024, 4:42 pm

ഗസയിലെ നാശത്തിൽ അഭിമാനമുണ്ട്; ജൂതർ ചെയ്തത് അവർ ഭാവി തലമുറയോട് പറയട്ടെ: ഇസ്രഈൽ മന്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ടെൽ അവീവ്: ഗസയിലെ നാശത്തിൽ തനിക്ക് അഭിമാനമുണ്ടെന്ന് ഇസ്രഈലിലെ സ്ത്രീ ശാക്തീകരണ മന്ത്രി മേയ് ഗോലാൻ.

ഫലസ്തീനിലെ ഓരോ കുഞ്ഞും തങ്ങളുടെ പേരമക്കളോട് ജൂതർ എന്താണ് അവരോട് ചെയ്തതെന്ന് പറയുമെന്നും അവർ പറഞ്ഞു.

മെയ് ഗോലാന്റെ പ്രസംഗം അവർ തന്നെയാണ് എക്‌സിൽ പോസ്റ്റ്‌ ചെയ്തത്.

‘ഞാൻ ഗസയെ ഗൗനിക്കുന്നില്ല. ശരിക്കും എന്നെ ബാധിക്കുന്ന കാര്യമല്ല അവർ. എന്നെ സംബന്ധിച്ച്, അവർ പോയി കടലിൽ നീന്തട്ടെ.

ഗസയിൽ ഉണ്ടായ നഷ്ടങ്ങളിൽ എനിക്ക് വ്യക്തിപരമായി അഭിമാനമുണ്ട്. ഓരോ കുഞ്ഞു 80 വർഷങ്ങൾക്ക് ശേഷം അവരുടെ പേരക്കുട്ടികളോട് പറയും എന്താണ് ജൂതർ ചെയ്തത് എന്ന്,’ ഗോലാൻ പറഞ്ഞു.

ഇത് ആദ്യമായല്ല ഗോളാൻ വിവാദ പരാമർശങ്ങൾ നടത്തുന്നത്. ഇസ്രഈലിലെ ആഫ്രിക്കൻ അഭയാർത്ഥികൾക്കെതിരെ അവർ നേരത്തെ വംശീയ, ഇസ്‌ലാമോഫോബിക് പരാമർശങ്ങൾ നടത്തിയിരുന്നു.

മുസ്‌ലിം നുഴഞ്ഞുകയറ്റക്കാർ എന്നുവിളിക്കുകയും അവർ അസുഖങ്ങൾ വ്യാപിപ്പിക്കുമെന്ന് ആരോപിക്കുകയും ചെയ്തിരുന്നു.

കഴിഞ്ഞ വർഷം ന്യൂയോർക്കിൽ ഇസ്രഈലിന്റെ കോൺസൽ ജനറലായും പിന്നീട് ഇസ്രഈലിന്റെ വനിതാ ശാക്തീകരണ മന്ത്രിയായും നെതന്യാഹു ഗോലാനെ നിയമിച്ചതിനെ മുൻ ഇസ്രഈൽ നയതന്ത്ര ഉദ്യോഗസ്ഥർ ഉൾപ്പെടെ വിമർശിച്ചിരുന്നു.

ധ്രുവീകരണം നടത്തുന്ന ഒരു വ്യക്തി ഇത്തരം പദവികൾക്ക് അർഹയല്ലെന്നായിരുന്നു വിമർശനം.

Content Highlight: ‘Proud of ruins of Gaza’: Israeli minister rejoices at Palestine’s distress

We use cookies to give you the best possible experience. Learn more