| Friday, 21st June 2013, 7:31 pm

ലോകകപ്പ് ഫുട്‌ബോള്‍: ബ്രസീലില്‍ സര്‍ക്കാരിനെതിരെ പ്രതിഷേധവുമായി ജനങ്ങള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]ബ്രസീലിയ: അടുത്ത വര്‍ഷം നടക്കുന്ന ലോകകപ്പ് ഫുട്‌ബോളിനായി ഉയര്‍ന്ന ചിലവില്‍ സ്‌റ്റേഡിയം നിര്‍മ്മിക്കുന്നതിനെതിരെ ബ്രസീലില്‍ വ്യാപക പ്രതിഷേധം.[]

പ്രതിഷേധ റാലിയില്‍ ലക്ഷങ്ങളാണ് അണിനിരന്നത്. രാജ്യത്തിന്റെവിവിധ ഭാഗങ്ങളിലായി നടന്ന റാലികളില്‍ എട്ടു ലക്ഷത്തോളം പേര്‍ പങ്കെടുത്തു. തലസ്ഥാന നഗരമായ ബ്രസീലിയയിലെ വിദേശകാര്യ മന്ത്രാലയത്തിനു മുന്നില്‍ പ്രക്ഷോഭം നടത്തിയവരെ സുരക്ഷാസേന തടഞ്ഞു.

പ്രധാന നഗരമായ റിയോ ഡി ജനീറോയിലെ സിറ്റി ഹാളില്‍ പ്രതിഷേധ പ്രകടനവുമായി എത്തിയവര്‍ക്കുനേരെ പോലീസ്‌ കണ്ണീര്‍ വാതകം പ്രയോഗിച്ചു. ഇവിടെ മൂന്നു ലക്ഷത്തോളം പ്രവര്‍ത്തകരാണ് പ്രകടനം നടത്തിയത്.

ജനങ്ങള്‍ക്കു വേണ്ടി ഉപയോഗിക്കേണ്ട ഫണ്ടുകള്‍ ലോകകപ്പ് ഫുട്ബോളിന്റെ പേര് പറഞ്ഞ് സര്‍ക്കാര്‍ അമിതമായി ചെലവാക്കുകയാണെന്ന് പ്രതിഷേധക്കാര്‍ ആരോപിച്ചു.

ജൂണ്‍ 30 ന് കോണ്‍ഫെഡറേഷന്‍ കപ്പ് ഫൈനല്‍ മത്സരം നടക്കുന്ന മറക്കാന സ്‌റ്റേഡിയത്തിലേക്ക് ലക്ഷങ്ങളെ അണിനിരത്തികൊണ്ട് പ്രതിഷേധ റാലി നടത്താന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ തീരുമാനിച്ചിട്ടുണ്ട്. ലോകത്തെ ഏഴാമത്തെ സമ്പദ്ഘടനയായ ബ്രസീല്‍ കോണ്‍ഫെഡറേഷന്‍ കപ്പിനും ലോകകപ്പിനുമായി 1500 കോടി ഡോളറാണ് ചെലവഴിക്കുന്നത്.

നേരത്തെ ഗതാഗത നിരക്കില്‍ വര്‍ധനവ് വരുത്തിയ സര്‍ക്കാര്‍ നടപടിക്കെതിരേയും ജനരോഷമുണ്ടായിരുന്നു.  പൊതു സേവനങ്ങളില്‍ സര്‍ക്കാര്‍ അനാസ്ഥ കാണിക്കുന്നതിനെതിരെ റിയോ ഡി ജനീറോയിലും സാവോ പോളോയിലും നടത്തിയ പ്രതിഷേധ റാലിയിലും ലക്ഷകണക്കിനാളുകളാണ് അണിനിരന്നത്.

We use cookies to give you the best possible experience. Learn more