| Friday, 23rd February 2024, 10:35 pm

കര്‍ഷകരുടെ സമരം ചെയ്യുന്നതിനുള്ള ജനാധിപത്യ അവകാശം തടഞ്ഞു; കേന്ദ്രത്തിനെതിരെ സുപ്രീം കോടതിയില്‍ ഹരജി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കര്‍ഷക സമരങ്ങള്‍ക്ക് നേരെയുള്ള പൊലീസ് നടപടികള്‍ക്കെതിരെ സുപ്രീം കോടതിയില്‍ ഹരജി. സമാധാനപരമായി സമരം ചെയ്യുന്ന കര്‍ഷകരുടെ അവകാശങ്ങള്‍ കേന്ദ്രവും ചില സംസ്ഥാനങ്ങളും ചേര്‍ന്ന് ലംഘിച്ചെന്ന് ഹരജിയില്‍ ആരോപിച്ചു.

സിഖ് ചേംബര്‍ ഓഫ് കൊമേഴ്‌സിന്റെ മാനേജിങ് ഡയറക്ടര്‍ അഗ്നോസ്‌റ്റോസ് തിയോസാണ് ഹരജിയുമായി സുപ്രീം കോടതിയെ സമീപിച്ചത്. സമരത്തിലുടനീളം കര്‍ഷകര്‍ പൊലീസില്‍ നിന്നും അന്യായമായ പെരുമാറ്റമാണ് നേരിടുന്നതെന്ന് അദ്ദേഹം പറഞ്ഞു.

പ്രതിഷേധക്കാരില്‍ ചിലരെ വിവിധ സംസ്ഥാന സര്‍ക്കാരുകളുടെ സമ്മര്‍ദത്തിന് വഴങ്ങി പൊലീസ് ബലം പ്രയോ​ഗിച്ച് അറസ്റ്റ് ചെയ്യുകയും അവരുടെ സമൂഹമാധ്യമ അക്കൗണ്ടുകള്‍ മരവിപ്പെച്ചെന്നും ഹരജിയില്‍ പറയുന്നു. റോഡുകള്‍ തടയുന്നതുള്‍പ്പടെ മറ്റ് നിരോധന നടപടികള്‍ കേന്ദ്രം അനാവശ്യമായി നടപ്പാക്കിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ഹരിയാന, പഞ്ചാബ്, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ് എന്നീ സംസ്ഥാന സര്‍ക്കാരുകള്‍ കര്‍ഷകര്‍ക്ക് നേരെ കണ്ണീര്‍ വാതകം, റബ്ബര്‍ ബുള്ളറ്റുകള്‍ എന്നിവ പ്രയോഗിച്ച് ഗുരുതരമായ പരിക്കേല്‍പ്പിക്കുന്ന സാഹചര്യമുണ്ടായി. പരിക്കുകള്‍ കര്‍ഷകരുടെ മരണത്തിന് വരെ കാരണമായെന്നും അദ്ദേഹം ഹരജിയില്‍ ചൂണ്ടിക്കാട്ടി.

കര്‍ഷകരുടെ സമരം ചെയ്യുന്നതിനുള്ള ജനാധിപത്യ അവകാശം പൊലീസ് തടഞ്ഞെന്നും സമരത്തിന്റെ പേരില്‍ ദല്‍ഹി അതിര്‍ത്തിയില്‍ അക്രമാസക്തമായ സാഹചര്യം സൃഷ്ടിച്ചെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സമാധാനപരമായി സമരം ചെയ്യുന്ന കര്‍ഷകരുടെ ന്യായമായ ആവശ്യങ്ങള്‍ പരിഗണിക്കാന്‍ കേന്ദ്രത്തിനും നാല് സംസ്ഥാനങ്ങള്‍ക്കും ദേശീയ മനുഷ്യാവകാശ കമീഷന്‍ നിര്‍ദേശം നല്‍കണമെന്ന് ഹരജിക്കാരന്‍ ആവശ്യപ്പെട്ടു.

മരണപ്പെട്ട കര്‍ഷകരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിനോടൊപ്പം പൊലീസ് നടത്തിയ മനുഷ്യാവകാശ ലംഘനങ്ങളെ കുറിച്ച് റിപ്പോര്‍ട്ട് നല്‍കണമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, തങ്ങള്‍ക്ക് നീതി ലഭിക്കുന്നത് വരെ പഞ്ചാബ് അതിര്‍ത്തി വിട്ട് പോകില്ലെന്ന് കേന്ദ്രത്തിന് കര്‍ഷക നേതാക്കള്‍ മുന്നറിയിപ്പ് നല്‍കി.

Contant Highlight: Protesting Farmers’ Rights Violated By Centre, Petition In Supreme Court

Latest Stories

We use cookies to give you the best possible experience. Learn more