ബി.ജെ.പി അനുഭാവിയായ എം.ജി. ശ്രീകുമാര്‍ സംഗീത നാടക അക്കാദമി തലപ്പത്തേക്ക്: ഇടതു സര്‍ക്കാരിനെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം
Kerala News
ബി.ജെ.പി അനുഭാവിയായ എം.ജി. ശ്രീകുമാര്‍ സംഗീത നാടക അക്കാദമി തലപ്പത്തേക്ക്: ഇടതു സര്‍ക്കാരിനെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 26th December 2021, 6:32 pm

കോഴിക്കോട്: എം.ജി. ശ്രീകുമാറിനെ സംഗീത നാടക അക്കാദമി ചെയര്‍മാനാക്കുന്നതില്‍ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം.

എം.ജി. ശ്രീകുമാറിനെ സംഗീത നാടക അക്കാദമി ചെയര്‍മാനാക്കുന്നതില്‍ രൂക്ഷമായ എതിര്‍പ്പാണ് സമൂഹ മാധ്യമങ്ങളിലുയരുന്നത്.

എം.ജി. ശ്രീകുമാര്‍ സംഗീത നാടക അക്കാദമി തലപ്പത്തേക്കെത്തുന്ന വാര്‍ത്തയ്‌ക്കൊപ്പം ശ്രീകുമാര്‍ ബി.ജെ.പിക്ക് അനുകൂലമായി രംഗത്തു വന്നിരുന്നതിന്റെ വാര്‍ത്തകളും ആളുകള്‍ പങ്കുവെക്കുന്നുണ്ട്.

കുമ്മനടിക്കാന്‍ കുമ്മോജിക്ക് ഒരുപാട് പാടിനടന്നതിന് ഇടതു സര്‍ക്കാര്‍ എം.ജി. ശ്രീകുമാറിന് തളികയില്‍ വെച്ചു നല്‍കിയതാണ് പുതിയ ചുമതലയെന്നാണ് ഫേസ്ബുക്ക് പ്രൊഫൈലായ മാക് അസാദില്‍ പറയുന്നത്.

കേരള സംഗീത നാടക അക്കാദമി അധ്യക്ഷനായി എം ജി ശ്രീകുമാര്‍ നിയമിതനാവും. സഖ്യകക്ഷിയായ ബി.ജെ.പി യുടെ നോമിനിയ്ക്ക് നല്‍കാന്‍ തീരുമാനിച്ചത്. നമോ നമസ്‌തേ… ജയ്പതാകേ..ധ്വജ സലാം…എന്നായിരുന്നു സഹില്‍ മണ്ഡലത്തില്‍ എന്നയാളുടെ ഫേസ്ബുക്കിലൂടെയുള്ള പ്രതികരണം.

മോദിജിയുടെ കൈകള്‍ക്ക് ശക്തി പകരാനും കേരളമാകെ താമര വിരിയിക്കാനുമാണ് ഇടതുമുന്നണി സര്‍ക്കാര്‍ പുതിയ സംഗീത നാടക അക്കാദമി അധ്യക്ഷനായി എം.ജി. ശ്രീകുമാറിനെ നിയമിച്ചതെന്നതരത്തിലാണ് പ്രമോദ് പുഴങ്കര ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നത്.

സംസ്ഥാന ഭരണം പിടിച്ചെടുക്കത്തിട്ട് അക്കാദമികള്‍ നിയന്ത്രിക്കാന്‍ മാത്രമേ ജനങ്ങള്‍ ബി.ജെ.പിയെ സമ്മതിക്കാത്തതെന്നും താമര കര്‍ഷകരോട് എതിര്‍പ്പില്ലെന്നും അദ്ദേഹം കുറിപ്പില്‍ പറയുന്നു.

എന്തുകൊണ്ടായിരിക്കാം രഞ്ജിത്തും ശ്രീകുമാറുമൊക്കെ ഇടതുപക്ഷ നേതൃത്വത്തിനു സ്വീകാര്യരാകുന്നതെന്ന് പ്രമോദ് ചോദിക്കുന്നു. രാഷ്ട്രീയക്കാര്‍ക്ക് തമ്മില്‍ പുത്തന്‍ അധികാരവര്‍ഗ്ഗത്തിന്റെ പാരസ്പര്യവും സാഹോദര്യവുമുണ്ട്. കൊലാപതക വലതുപക്ഷ രാഷ്ട്രീയത്തിന് സ്തുതി പാടിയ ഒരാളെ ഒരു മതേതര സമൂഹത്തിലെ സര്‍ക്കാര്‍ സാംസ്‌കാരിക സ്ഥാപനത്തിന്റെ മേധാവിയായി ചുമതലപ്പെടുത്തുന്നതില്‍ ആര്‍ക്കും എതിര്‍പ്പില്ലെന്നും അദ്ദേഹം പറഞ്ഞു.

സിനിമ മേഖലയില്‍ സിനിമ രംഗത്തുള്ളവരെ ചുമലതയേല്‍പ്പിക്കുന്നത് സ്വാഭാവികമായ കാര്യമാണെന്നും എന്നാല്‍ നാടക അക്കാദമിയിലേക്ക് എന്തിനാണ് ഇടതു സര്‍ക്കാര്‍ സിനിമ മേഖലയിലുള്ളവരെ വെക്കുന്നതെന്ന് അദ്ദേഹം ചോദിക്കുന്നു.

സവര്‍ണ്ണ പ്രതിലോമതയുടെയും സ്ത്രീവിരുദ്ധതയുടെ ചലച്ചിത്രകാരന്‍ എന്ന് നിസംശയം വിളിക്കാവുന്ന രഞ്ജിത്തിനെ ഡി.വൈ.എഫ്.ഐ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യാന്‍ വിളിച്ചിരുത്തിയത് ഈ പുത്തന്‍ വര്‍ഗത്തിന്റെ തെളിവുകളാണെന്നും പ്രമോദ് കൂട്ടിച്ചേര്‍ത്തു.

ഈ പുത്തന്‍ വര്‍ഗത്തിന്റെ കാര്യത്തില്‍ ഡി.വൈ.എഫ്.ഐ പോലുള്ള സംഘടനകള്‍ക്ക് എന്തെങ്കിലും പ്രശ്‌നമുള്ളതായി തോന്നുകയേയില്ല, ഇതാണവരുടെ സ്വാഭാവിക രാഷ്ട്രീയമെന്നും അദ്ദേഹം പറഞ്ഞു.

തിരകഥാകൃത്തും സംവിധായകനുമായ രഞ്ജിത്താണ് ചലച്ചിത്ര അക്കാദമി ചെയര്‍മാനാകുന്നത്. എം.ജി. ശ്രീകുമാറിനും രഞ്ജിത്തിനും പുതിയ ചുമതലകള്‍ നല്‍കുന്നത് സി.പി.ഐ.എം സെക്രട്ടേറിയേറ്റിന്റെ തീരുമാനമാണ്.

ഇതുസംബന്ധിച്ച് നാളെ ഉത്തരവിറങ്ങും. സംവിധായകന്‍ കമലാണ് നിലനിലെ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍. കെ.പി.സി.സി. ലളിതയാണ് സംഗീത നാടക അക്കാദമി ചെയര്‍മാന്‍.

പ്രമോദ് പുഴങ്കരയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

കേരള സംഗീത നാടക അക്കാദമിയുടെ അധ്യക്ഷനായി എം. ജി. ശ്രീകുമാര്‍ എന്ന് വാര്‍ത്ത. സംസ്ഥാന ഭരണം പിടിച്ചെടുത്തിട്ട് അക്കാദമികള്‍ നിയന്ത്രിക്കാന്‍ ബി ജെ പിയെ ജനം സമ്മതിച്ചില്ല. എന്നാലെന്താ, വികസന വിരോധികളോടെ വിട്ടുവീഴ്ചയില്ലാത്തുള്ളു, താമര കര്‍ഷകരോട് എതിര്‍പ്പില്ല. മോദിജിയുടെ കൈകള്‍ക്ക് ശക്തി പകരാനും കേരളമാകെ താമര വിരിയിക്കാനും ഇടതുമുന്നണി സര്‍ക്കാര്‍ നിയമിച്ച പുതിയ സംഗീത നാടക അക്കാദമി അധ്യക്ഷന്‍ ശ്രമിക്കട്ടെ.

വാസ്തവത്തില്‍ എന്തുകൊണ്ടായിരിക്കും രഞ്ജിത്തും ശ്രീകുമാറുമൊക്കെ ഇടതുപക്ഷ നേതൃത്വത്തിനു സ്വീകാര്യരാകുന്നത്? ദേ ബിലോങ് ടു ദ ന്യൂ ക്ലാസ്. അവര്‍ക്ക് തമ്മില്‍ പുത്തന്‍ അധികാരവര്‍ഗ്ഗത്തിന്റെ പാരസ്പര്യവും സാഹോദര്യവുമുണ്ട്. രക്തസാക്ഷികളെ അപമാനിച്ചവര്‍ക്ക് മാപ്പില്ല എന്ന് പറഞ്ഞ സാമൂഹ്യ മാധ്യമ കടന്നലുകള്‍ക്കും കൊലപാതക വലതുപക്ഷ രാഷ്ട്രീയത്തിന് പാഹിമാം പാടിയ ഒരാളെ ഒരു മതേതര സമൂഹത്തിലെ സര്‍ക്കാര്‍ സാംസ്‌കാരിക സ്ഥാപനത്തിന്റെ മേധാവിയായി വെക്കുന്നതില്‍ വിമര്‍ശനമില്ല.

ചലച്ചിത്ര അക്കാദമിയില്‍ ചലച്ചിത്ര മേഖലയിലെ ആളുകള്‍ വരുന്നത് സ്വാഭാവികം. എന്നാല്‍ എന്തുകൊണ്ടാണ് സംഗീത നാടക അക്കാദമിയിലേക്കും ഇടതുമുന്നണി സര്‍ക്കാര്‍ സിനിമ രംഗത്തുള്ളവരെ വെക്കുന്നത്? കൂടുതല്‍ നിറപ്പകിട്ടുള്ള, ധനിക ലോകമാണ് അത്, അതാണ് കേരളത്തിലെ പുത്തന്‍ വര്‍ഗത്തിന്റെ സാംസ്‌കാരിക ലോകം.

സവര്‍ണ്ണ പ്രതിലോമതയുടെ, സ്ത്രീവിരുദ്ധതയുടെ ചലച്ചിത്രകാരന്‍ എന്ന് നിസംശയം വിളിക്കാവുന്ന രഞ്ജിത്തിനെ ഡി.വൈ.എഫ്.ഐ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യാന്‍ വിളിച്ചിരുത്തിയ പുതു നേതൃത്വം ഈ പുത്തന്‍ വര്‍ഗ്ഗത്തിന്റെ ജൈവ ബന്ധുക്കളാണ്. അവര്‍ക്കിതില്‍ എന്തെങ്കിലും പ്രശ്‌നമുള്ളതായി തോന്നുകയേയില്ല. ഇതാണവരുടെ സ്വാഭാവിക രാഷ്ട്രീയം. ദി ന്യൂ നോര്‍മല്‍ ശോഭന ജോര്‍ജ് കൂടുതല്‍ വലിയ ചുമതലകള്‍ ഏറ്റെടുത്തപ്പോള്‍ അവരുടെ ഒഴിവിലേക്ക് വന്നത് കണ്ണൂര്‍ ജില്ലാ സെക്രട്ടറി ആയിരുന്ന പി. ജയരാജനാണ്. ഈ കൊടി ചെങ്കൊടി ഞാനൊന്ന് പൊക്കിപ്പിടിക്കട്ടെ എന്നൊക്കെ ശോഭന നാടകീയമായി അഭിനയിച്ച രംഗങ്ങള്‍ കഴിഞ്ഞിട്ട് ഏറെ വര്‍ഷങ്ങളൊന്നുമായില്ല. മുന്‍ഗണനകളുടെ രാഷ്ട്രീയം!

കാരിയരിസ്റ്റ്‌സുകള്‍ക്കും യശപ്രാര്‍ത്ഥികള്‍ക്കും ഏറ്റവും സുഗമമായ ലാവണമായി മാറുക എന്നത് അധികാരരാഷ്ട്രീയത്തിന്റെ സ്വഭാവമാണ്. അവര്‍ക്കെപ്പോഴും സ്വാഗതമുണ്ട്. അവരാണ് ദ ന്യൂ ക്ലാസ്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlights: Protest on social media against the Left government