'അന്ന് രക്തം തിളയ്ക്കുന്നുവെന്ന് പറഞ്ഞു, ഇന്ന് മൗനം'; ഹാത്രാസ് കൂട്ടബലാത്സംഗത്തില്‍ സ്മൃതി ഇറാനിയ്‌ക്കെതിരെ പ്രതിഷേധം
national news
'അന്ന് രക്തം തിളയ്ക്കുന്നുവെന്ന് പറഞ്ഞു, ഇന്ന് മൗനം'; ഹാത്രാസ് കൂട്ടബലാത്സംഗത്തില്‍ സ്മൃതി ഇറാനിയ്‌ക്കെതിരെ പ്രതിഷേധം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 30th September 2020, 9:38 pm

ലക്‌നൗ: ഉത്തര്‍പ്രദേശിലെ ഹാത്രാസില്‍ ദളിത് പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിനിരയായ സംഭവത്തില്‍ രാജ്യമെങ്ങും പ്രതിഷേധമുയരുകയാണ്. വിഷയത്തില്‍ യാതൊരു പ്രതികരണവും നടത്താത്ത കേന്ദ്രമന്ത്രി സ്മൃതി ഇറാനിയ്‌ക്കെതിരെ വിമര്‍ശനവുമായി നിരവധിപേര്‍ രംഗത്തെത്തിയിരിക്കുകയാണ്.

കൂട്ടബലാത്സംഗത്തിനിരയായി പെണ്‍കുട്ടി മരിച്ചതിനെതിരെ രാജ്യമെങ്ങും പ്രതിഷേധങ്ങള്‍ അരങ്ങേറുമ്പോഴും യു.പിയില്‍ നിന്നുള്ള എം.പിയും വനിത-ശിശുക്ഷേമമന്ത്രിയുമായ സ്മൃതി ഇറാനി എന്തുകൊണ്ട് നിശബ്ദയായിരിക്കുന്നുവെന്നാണ് പ്രധാന വിമര്‍ശനം.

കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ പഴയ പ്രതിഷേധം പങ്കുവച്ച് കോണ്‍ഗ്രസ് നേതാക്കളും രംഗത്തെത്തിയിരുന്നു. നിര്‍ഭയ സംഭവത്തില്‍ എന്റെ രക്തം തിളയ്ക്കുന്നു എന്നായിരുന്നു സ്മൃതിയുടെ പ്രതിഷേധം. യു.പി.എ സര്‍ക്കാരിനെതിരെ സ്മൃതി നടത്തിയ പ്രതിഷേധവും പങ്കുവച്ചാണ് അവര്‍ക്കെതിരെ വിമര്‍ശനങ്ങളുയരുന്നത്.

വനിതാശിശുക്ഷേമ വകുപ്പ് കൈകാര്യം ചെയ്യുന്ന ഒരു കേന്ദ്രമന്ത്രി ഇത്തരത്തിലാണോ പെരുമാറേണ്ടതെന്നാണ് ചിലര്‍ ചോദിക്കുന്നത്. ആ പദവിയിലിരിക്കാന്‍ അവര്‍ അര്‍ഹയല്ലെന്നും ചിലര്‍ ട്വീറ്റ് ചെയ്തു.

വിഷയത്തില്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ട്വീറ്റുകള്‍ ഷെയര്‍ ചെയ്തതല്ലാതെ മറ്റൊന്നും സ്മൃതി ചെയ്തിട്ടില്ലെന്നും ചിലര്‍ ട്വീറ്റ് ചെയ്തു.

അതേസമയം കേസില്‍ യു.പി പൊലീസ് സ്വീകരിച്ച നടപടികള്‍ക്കെതിരെ വിമര്‍ശനമുയരുകയാണ്. കുടുംബാംഗങ്ങളെ അറിയിക്കാതെ പെണ്‍കുട്ടിയുടെ മൃതദേഹം പൊലീസ് സംസ്‌കരിച്ചെന്നായിരുന്നു പ്രധാന ആരോപണം. അന്ത്യകര്‍മ്മങ്ങള്‍ ചെയ്യാന്‍ കുടുംബാംഗങ്ങളെ അനുവദിച്ചില്ലെന്നും ബന്ധുക്കള്‍ പറഞ്ഞു.

 

ആരോപണം ശക്തമായതോടെ വിശദീകരണവുമായി യു.പി പൊലീസ് മേധാവി തന്നെ രംഗത്തെത്തുകയായിരുന്നു. പെണ്‍കുട്ടിയുടെ മൃതദേഹം നിര്‍ബന്ധിച്ച് സംസ്‌ക്കരിച്ചെന്ന ആരോപണങ്ങള്‍ തെറ്റെന്ന് യു.പി പൊലീസ് ഡി.ജി.പി പ്രശാന്ത് കുമാര്‍ പറഞ്ഞു.

സെപ്റ്റംബര്‍ 14നാണ് പെണ്‍കുട്ടി കൂട്ടബാത്സംഗത്തിനിരയായത്. വളര്‍ത്തുമൃഗങ്ങള്‍ക്കുള്ള തീറ്റ ശേഖരിക്കാന്‍ പോയ സമയത്താണ് നാല് പേര്‍ ചേര്‍ന്ന് കുട്ടിയെ ക്രൂരമായി പീഡിപ്പിച്ചത്.

കുട്ടിയെ കാണാതായതോടെ കുടുംബാംഗങ്ങള്‍ പ്രദേശം മുഴുവന്‍ തെരച്ചില്‍ നടത്തി. ഒടുവില്‍ ആളൊഴിഞ്ഞ സ്ഥലത്ത് അവശനിലയില്‍ പെണ്‍കുട്ടിയെ കണ്ടെത്തുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടിയെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിക്കുകയും ചെയ്തിരുന്നു. ആദ്യം അലിഗറിലെ ആശുപത്രിയിലായിരുന്നു പ്രവേശിപ്പിച്ചിരുന്നത്. തുടര്‍ന്ന് വിദഗ്ധ ചികിത്സയ്ക്കായി ദല്‍ഹിയിലെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

സംഭവത്തില്‍ നാല് പേരെ അറസ്റ്റ് ചെയ്തു. ഹാത്രാസ് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍വെച്ചാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ സന്ദീപ്, രാമു, ലവകുശ്, രവി എന്നീ പ്രതികളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. സംഭവത്തില്‍ രാജ്യത്തിന്റെ വിവിധഭാഗങ്ങളില്‍ പ്രതിഷേധം ശക്തമാവുകയാണ്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content highlights: Protest Aganist Smrithy Irani For Keeping Silence In Hatras Rape Case