national news
ഹൈദരാബാദ് സര്‍വകലാശാല വനഭൂമി ലേലം ചെയ്യാനുള്ള തെലങ്കാന സര്‍ക്കാര്‍ നീക്കത്തിനെതിരായ പ്രതിഷേധം: കസ്റ്റഡിയിലെടുത്ത വിദ്യാര്‍ത്ഥികളില്‍ രണ്ട് പേര്‍ക്കെതിരെ കേസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Mar 31, 03:47 pm
Monday, 31st March 2025, 9:17 pm

തെലങ്കാന: ഹൈദരാബാദ് സര്‍വകലാശാല ക്യാമ്പസിനുള്ളിലെ 400 ഏക്കര്‍ വനഭൂമി ലേലം ചെയ്യാനുള്ള തെലങ്കാന സര്‍ക്കാര്‍ നടപടിക്കെതിരെ പ്രതിഷേധിച്ചതിന് അറസ്റ്റ് ചെയ്ത അറുപതിലധികം വിദ്യാര്‍ത്ഥികളില്‍ രണ്ട് പേരെ വിട്ടയക്കാതെ പൊലീസ്. ഇരുവര്‍ക്കെതിരെയും പൊലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തതായാണ് റിപ്പോര്‍ട്ടുകള്‍. ഹൈദരാബാദ് സര്‍വകലാശാല വിദ്യാര്‍ത്ഥി യൂണിയന്‍ പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യങ്ങള്‍ പറയുന്നത്.

ഒരു വിദ്യാര്‍ത്ഥിയും ഒരു പൂര്‍വ വിദ്യാര്‍ത്ഥിയുമാണ് പൊലീസിന്റെ കസ്റ്റഡിയിലുള്ളത്. ഇന്നലെ (ഞായറാഴ്ച) നടന്ന പ്രതിഷേധത്തില്‍ പങ്കെടുത്ത പി.എച്ച്.ഡി വിദ്യാര്‍ത്ഥി എറാം നവീന്‍, പോസ്റ്റ് ഡോക്ടറല്‍ ഫെലോ രോഹിത് ബോണ്ടുഗുല എന്നിവരെയാണ് പൊലീസ് കസ്റ്റഡിയില്‍ വെച്ചിരിക്കുന്നത്.

ബി.എന്‍.എസ് സെക്ഷന്‍ 329(3), 118(1), 132, 191(3), 351(3) എന്നീ വകുപ്പുകള്‍ പ്രകാരമാണ് ഇവര്‍ക്കെതിരെ എഫ.്ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

സര്‍ക്കാര്‍ നടപടിക്കെതിരെ പ്രതിഷേധിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കെതിരെ നടപടിയെടുക്കുകയും കസ്റ്റഡിയിലെടുക്കുകയും ചെയ്യുന്ന പൊലീസ് നടപടിയില്‍ വിദ്യാര്‍ത്ഥി യൂണിയന്‍ അപലപിക്കുന്നതായും പറയുന്നുണ്ട്.

ഞായറാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെ, എട്ടിലധികം ജെ.സി.ബികള്‍ സര്‍വകലാശാല കാമ്പസിനുള്ളില്‍ കയറി വനപ്രദേശം വെട്ടിത്തെളിക്കാന്‍ തുടങ്ങിയതോടെ പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് യാതൊരു പ്രകോപനവുമില്ലാതെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. മാതാപൂര്‍, റായ്ദുര്‍ഗ് എന്നീ പൊലീസ് സ്റ്റേഷനിലേക്കാണ് വിദ്യാര്‍ത്ഥികളെ കൊണ്ടുപോയത്.

സമാധാനപരമായി പ്രതിഷേധിച്ച വിദ്യാര്‍ത്ഥികളെ കൈയേറ്റം ചെയ്യുകയും മര്‍ദിക്കുകയും ചെയ്തു. പെണ്‍കുട്ടികളടക്കമുള്ള വിദ്യാര്‍ത്ഥികളെ വാനില്‍ സ്ഥലത്തെത്തിയ പൊലീസ് സംഘം ക്രൂരമായി മര്‍ദിക്കുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു. അറസ്റ്റ് ചെയ്ത വിദ്യാര്‍ത്ഥികളെ മണിക്കൂറുകള്‍ക്ക് ശേഷം വിട്ടയക്കുകയായിരുന്നു.

കഴിഞ്ഞ മൂന്നാഴ്ചയോളമായി പ്രതിഷേധം തുടരുകയാണെന്നാണ് വിവരം. ശനിയാഴ്ച വിദ്യാര്‍ത്ഥികള്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടത്തിയതിന് പിന്നാലെയും പൊലീസ് എത്തിയിരുന്നു. സര്‍വകലാശാലയുമായി അനുബന്ധിച്ചുള്ള 400 ഏക്കര്‍ വനഭൂമി ലേലത്തിന് വിട്ട കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള തെലങ്കാന സര്‍ക്കാരിനെതിരെയാണ് പ്രതിഷേധം. വനഭൂമി വെട്ടിത്തെളിക്കാനായിരുന്നു സര്‍ക്കാരിന്റെ ശ്രമം.

വന്യമൃഗങ്ങളടക്കമുള്ള ഭൂമിയിലാണ് സര്‍ക്കാരിന്റെ നടപടി. എന്നാല്‍ ഇതിനെതിരെ വിദ്യാര്‍ത്ഥികള്‍ പ്രതിഷേധിക്കുകയായിരുന്നു. പ്രതിഷേധത്തിനിടെ വിവാദ സ്ഥലം വനഭൂമിയല്ലെന്നും സ്ഥലത്ത് വന്യജീവികളില്ലെന്നുമടക്കമുള്ള സ്റ്റേറ്റ്മെന്റ് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി പുറത്തിറക്കിയിരുന്നു. ഇതിനെതിരെ വിദ്യാര്‍ത്ഥികള്‍, അധ്യാപകര്‍, പരിസ്ഥിതി പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പ്രതിഷേധിക്കുകയായിരുന്നു.

Content Highlight: Protest against Telangana government’s move to auction Hyderabad University forest land: Case filed against two of the detained students