| Wednesday, 12th January 2022, 10:47 am

മോദിയേയും സര്‍ക്കാരിനേയും മുട്ടുകുത്തിക്കാനാണ് ഉമര്‍ ഖാലിദ് ശ്രമിച്ചത്; ഉമറിന് ജാമ്യം അനുവദിക്കരുതെന്ന് പ്രോസിക്യൂഷന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കേന്ദ്രസര്‍ക്കാരിനെ മുട്ടുകുത്തിച്ച് സി.എ.എ (പൗരത്വ ഭേദഗതി നിയമം) പിന്‍വലിപ്പിക്കാനായിരുന്നു ഉമര്‍ ഖാലിദിന്റെയും കൂട്ടരുടെയും ലക്ഷ്യമെന്ന് ദല്‍ഹി പൊലീസ്. ഇതിന്റെ ഭാഗമായി ഇവര്‍ വടക്കുകിഴക്കന്‍ ദല്‍ഹിയില്‍ കലാപമുണ്ടാക്കാന്‍ ശ്രമിച്ചെന്നും പൊലീസ് പറഞ്ഞു.

ജെ.എന്‍.യു വിദ്യാര്‍ത്ഥി നേതാവായ ഉമര്‍ ഖാലിദിന് യു.എ.പി.എ കേസില്‍ ജാമ്യം അനുവദിക്കരുതെന്ന് കാണിച്ച് പ്രോസിക്യൂഷന്‍ നടത്തിയ വാദത്തിലാണ് ഇക്കാര്യം പറയുന്നത്.

കലാപം നടത്താനുള്ള ഗൂഢാലോചന ഇവരുടെ ഭാഗത്ത് നിന്നും ഉണ്ടായിരുന്നുവെന്നും സ്‌പെഷ്യല്‍ പബ്ലിക് പ്രൊസിക്യൂട്ടര്‍ അമിത് പ്രസാദ് ആരോപിച്ചു.

ഉമര്‍ ഖാലിദിന്റെ ജാമ്യഹരജിയില്‍ മുതിര്‍ന്ന അഭിഭാഷകന്‍ തൃപീദ് പയസിന്റെ വാദത്തിലുള്ള മറുവാദമായാണ് അമിത് ഇക്കാര്യങ്ങള്‍ ആരോപിക്കുന്നത്.

ഈ പ്രതിഷേധങ്ങള്‍ ഒരു രാത്രി കൊണ്ട് ഉണ്ടായതല്ലെന്നും കൃത്യമായി മസ്ജിദുകളുടെ അടുത്ത് ആസൂത്രിതമായി സംഘടിപ്പിച്ചതാണെന്നും, ലോജിക്കല്‍ സപ്പോര്‍ട്ട് നല്‍കാന്‍ ആളുകള്‍ ഉണ്ടായിരുന്നതായി തങ്ങള്‍ തെളിയിച്ചിട്ടുണ്ടെന്നും അമിത് പറഞ്ഞു.

‘കേന്ദ്രത്തെ ഭയപ്പെടുത്തുകയും, സി.എ.എ നടപ്പിലാക്കിയ സര്‍ക്കാരിന്റെ അധികാരത്തിന് മേല്‍ തുരങ്കം വെക്കുകയും ജനാധിപത്യവ്യവസ്ഥിതിയെ അസ്ഥിരപ്പെടുത്തുകയുമായിരുന്നു ഇവരുടെ ആത്യന്തികമായ ലക്ഷ്യം.

സര്‍ക്കാരിനെ മുട്ടുകുത്തിച്ച് സി.എ.എ പിന്‍വലിക്കുക എന്നതായിരുന്നു ഇവരുടെ ലക്ഷ്യം,’ അമിത് പ്രസാദ് കൂട്ടിച്ചേര്‍ത്തു.

ദല്‍ഹി വംശീയാക്രമണം അന്വേഷിച്ച ഏജന്‍സിയും ഉദ്യോഗസ്ഥരും വര്‍ഗീയമാണെന്ന പയസിന്റെ വാദത്തേയും അമിത് എതിര്‍ത്തു.

അന്വേഷണ ഏജന്‍സി കേവലം ഏതെങ്കിലുമൊരു വ്യക്തിയല്ലെന്നും ഭരണകൂടത്തിന്റെത് തന്നെയാണെന്നും അമിത് പറഞ്ഞു. കോടതിയില്‍ മൊഴി നല്‍കുകയും അതിന് പിന്നാലെ മൊഴി നല്‍കിയ സാക്ഷി പിന്മാറുകയും ചെയ്താല്‍ ചോദ്യം ചെയ്യാന്‍ പാടില്ലെന്നും, സാക്ഷി വിശ്വാസയോഗ്യമല്ല എന്ന് പറയരുതെന്നും അമിത് പ്രസാദ് പറഞ്ഞു.

ഉമറിനെതിരായ കേസില്‍ ക്രിമിനല്‍ ഗൂഢാലോചനയുണ്ടെന്നും അതിന് രഹസ്യസ്വഭാവമാണുള്ളതെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യതലസ്ഥാനത്ത് നടന്ന പ്രതിഷേധത്തില്‍് ഗൂഢാലോചന നടത്തിയെന്നാരോപിച്ചായിരുന്നു ഉമര്‍ ഖാലിദിനെതിരെ യു.എ.പി.എ ചുമത്തിയത്.

കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ ഒന്നിനാണ് ഉമര്‍ ഖാലിദ് അറസ്റ്റിലാവുന്നത്. കലാപത്തിന് പദ്ധതിയിട്ടെന്ന പേരില്‍ സെപ്റ്റംബറില്‍ ഉമര്‍ ഖാലിദിനെതിരെ യു.എ.പി.എ ചുമത്തിയിരുന്നു. നവംബര്‍ 22 നാണ് ഉമര്‍ ഖാലിദ്, വിദ്യാര്‍ഥി നേതാക്കളായ ഷര്‍ജീല്‍ ഇമാം, ഫൈസാന്‍ ഖാന്‍ എന്നിവര്‍ക്കെതിരെ ദല്‍ഹി പൊലീസ് ചാര്‍ജ് ഷീറ്റ് ഫയല്‍ ചെയ്യുന്നത്.

ദല്‍ഹി കലാപത്തില്‍ ഗൂഢാലോചനയില്‍ പങ്കുണ്ടെന്നാരോപിച്ചാണ് ഉമര്‍ ഖാലിദ് ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ പൊലീസ് നടപടിയെടുക്കുന്നത്. പൗരത്വ ഭേദഗതിക്കെതിരെ നടന്ന പ്രതിഷേധങ്ങളില്‍ പങ്കെടുത്തതുകൊണ്ടാണ് തങ്ങള്‍ക്കെതിരെ നടപടിയെന്ന് അറസ്റ്റിലായവര്‍ പറഞ്ഞിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content highlight: Prosecution opposed granting bail to Umar Khalid in CAA Delhi riot case

We use cookies to give you the best possible experience. Learn more