|

മുസ്‌ലീം സംസ്‌കൃത അധ്യാപക നിയമനത്തെ പിന്തുണച്ചു; ബനാറസ് യൂണിവേഴ്‌സിറ്റിയില്‍ പ്രൊഫസര്‍ക്ക് നേരെ ആക്രമണം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലഖ്‌നൗ: ബനാറസ് ഹിന്ദു യൂണിവേഴ്‌സിറ്റിയില്‍ സംസ്‌കൃത വിഭാഗം പ്രൊഫസറെ ആക്രമിച്ച് വിദ്യാര്‍ത്ഥികള്‍. മുസ്‌ലീം അധ്യാപകനായ ഫിറോസ്ഖാനെ സംസ്‌കൃത വിഭാഗം പ്രൊഫസറായി നിയമിക്കുന്നതില്‍ ഇദ്ദേഹം അനുകൂല നയം സ്വീകരിച്ചതിനെതിനരെയാണ് ആക്രമണം.

ശാന്തിലാല്‍ സല്‍വി എന്ന പ്രൊഫസറെയാണ് ഒരു കൂട്ടം വിദ്യാര്‍ത്ഥികള്‍ ആക്രമിച്ചത്. ക്ലാസിലിരിക്കുന്ന തന്റെ നേരെ വന്ന് ഇവര്‍ അസഭ്യം പറഞ്ഞെന്നും മുസ്‌ലീം അധ്യാപക നിയമനത്തെ പിന്തുണയ്ക്കുന്നത് നിര്‍ത്താനാവശ്യപ്പെട്ടെന്നും ശാന്തിലാല്‍ സെല്‍വി പറയുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഇതേത്തുടര്‍ന്ന് ക്ലാസില്‍നിന്നും പുറത്തിറങ്ങിയപ്പോള്‍ ഇദ്ദേഹത്തിനു നേരെ ഇവര്‍ കല്ലെറിയുകയും തടഞ്ഞുവെച്ച് ഉന്തുകയും തളളുകയും ചെയ്തു. ഒരപരിചിതന്‍ സ്‌കൂട്ടറില്‍ ലിഫ്റ്റ് നല്‍കിയതു കൊണ്ടാണ് രക്ഷപ്പെട്ടത്. ഒരധ്യാപകാനാണ് വിദ്യാര്‍ത്ഥികളെ ഇതിന് പ്രേരിപ്പിച്ചതെന്ന് പ്രൊഫസര്‍ ആരോപിക്കുന്നു. എന്നാല്‍ അയാളുടെ പേര് വെളിപ്പെടുത്തിയിട്ടില്ല.

യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ രാകേഷ് ഭട്‌നഗറിന് മുമ്പാകെ ഈ അധ്യാപകനെതിരെയും വിദ്യാര്‍ത്ഥികള്‍ക്കതിരെയും പരാതി നല്‍കിയിട്ടുണ്ട്.

എന്നാല്‍ തങ്ങള്‍ ആക്രമണം നടത്തിയിട്ടില്ലെന്നും ഫിറോസ് ഖാനെ പിന്തുണയ്ക്കകരുതെന്ന് ആവശ്യപ്പെടുക മാത്രമാണ് ചെയ്തതെന്നും ആരോപണ വിധേയനായ ഒരു വിദ്യാര്‍ത്ഥി പറയുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ബനാറസ് യൂണിവേഴ്‌സിറ്റിയിലെ സംസ്‌കൃത വിഭാഗം പ്രൊഫസറായി ഫിറോസ് ഖാനെ നിയമിക്കുന്നതിനെതിരെ ബനാറസില്‍ നേരത്തെ പ്രതിഷേധം നടന്നിട്ടുണ്ട്. മുസലീം മതസ്ഥനായ അധ്യാപകനെ ഹിന്ദുമതവുമായി ബന്ധപ്പെട്ട പഠനവകുപ്പില്‍ പഠിപ്പിക്കാന്‍ അനുവദിക്കരുതെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. അതേ സമയം ഫിറോസ് ഖാനെ  പിന്തുണച്ചു കൊണ്ട് മറ്റൊരു കൂട്ടം വിദ്യാര്‍ത്ഥികളും രംഗത്തെത്തിയിരുന്നു.  സംസ്‌കൃത് വിദ്യാ ധരം വിജ്ഞാന്‍ പഠന വകുപ്പിലെ പ്രൊഫസറായാണ് ഫിറോസ് ഖാനെ നിയമിക്കാനിരുന്നത്.