'പ്രവര്‍ത്തിക്കാത്ത പ്രവര്‍ത്തക സമിതി പിരിച്ചുവിടണം'; അധ്യക്ഷപദവിയിലും യു.എ.പി.എ ബില്ലിലും കോണ്‍ഗ്രസിനെ വിമര്‍ശിച്ച് പ്രൊഫഷണല്‍ കോണ്‍ഗ്രസ്
national news
'പ്രവര്‍ത്തിക്കാത്ത പ്രവര്‍ത്തക സമിതി പിരിച്ചുവിടണം'; അധ്യക്ഷപദവിയിലും യു.എ.പി.എ ബില്ലിലും കോണ്‍ഗ്രസിനെ വിമര്‍ശിച്ച് പ്രൊഫഷണല്‍ കോണ്‍ഗ്രസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 8th August 2019, 8:16 am

ന്യൂദല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷപദവി ഒഴിഞ്ഞുകിടക്കുന്നതിനെയും പാര്‍ലമെന്റില്‍ വിവിധ ബില്ലുകളില്‍ പാര്‍ട്ടി സ്വീകരിച്ച നിലപാടിനെയും രൂക്ഷമായി വിമര്‍ശിച്ച് പ്രൊഫഷണല്‍ കോണ്‍ഗ്രസ്. പാര്‍ട്ടി ഭരണഘടന പ്രകാരം എത്രയും വേഗം അധ്യക്ഷപദവിയിലേക്ക് ആളെ കണ്ടെത്തണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള പ്രമേയം കഴിഞ്ഞദിവസം സംഘടനയുടെ ദേശീയ നിര്‍വാഹക സമിതി യോഗം പാസാക്കി.

കോണ്‍ഗ്രസിന്റെ പോഷക സംഘടനയായ പ്രൊഫഷണല്‍ കോണ്‍ഗ്രസിന്റെ ദേശീയാധ്യക്ഷന്‍ ശശി തരൂരാണ്. മാത്യു കുഴല്‍നാടനാണ് കേരളാ ഘടകം പ്രസിഡന്റ്. ആദ്യമായാണ് അധ്യക്ഷപദവിയെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ച് പ്രൊഫഷണല്‍ കോണ്‍ഗ്രസ് രംഗത്തുവരുന്നത്.

സംഘടനയുടെ ദേശീയ നിര്‍വാഹക സമിതി യോഗത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിക്കെതിരെയും വിമര്‍ശനം ഉയര്‍ന്നു. പ്രവര്‍ത്തിക്കാത്ത സമിതിയായി മാറിയ പ്രവര്‍ത്തക സമിതി പിരിച്ചുവിടണമെന്നും അവര്‍ ആവശ്യപ്പെട്ടു.

യു.എ.പി.എ ബില്ലില്‍ രാജ്യസഭയില്‍ സര്‍ക്കാരിന് അനുകൂലമായി വോട്ട് ചെയ്ത കോണ്‍ഗ്രസ് നടപടി അംഗീകരിക്കാനാവില്ലെന്നും യോഗം വ്യക്തമാക്കി. മടിയില്‍ കനമുള്ള നേതാക്കള്‍ക്കു പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഭയമാണെന്നും പ്രമേയം അവതരിപ്പിച്ച കുഴല്‍നാടന്‍ ആരോപിച്ചു.

‘വരുമാനത്തിനു തൊഴില്‍, രാഷ്ട്രീയം സേവനം’ എന്ന സംസ്‌കാരം കോണ്‍ഗ്രസില്‍ ആവശ്യമാണെന്നും അവര്‍ പറഞ്ഞു.

ഇടക്കാല പ്രസിഡന്റിനെ കണ്ടെത്തിയശേഷം പ്രവര്‍ത്തക സമിതി പിരിച്ചുവിടണമെന്നും തെരഞ്ഞെടുപ്പിലൂടെ അധ്യക്ഷപദവിയിലേക്ക് ആളെ കണ്ടെത്തണമെന്നും തരൂര്‍ കഴിഞ്ഞദിവസങ്ങളില്‍ നിരന്തരം ആവശ്യപ്പെട്ടിരുന്നു. അതേ കാര്യം തരൂര്‍ യോഗത്തിലും ആവര്‍ത്തിച്ചു.

ശനിയാഴ്ച കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ പ്രവര്‍ത്തക സമിതി വിളിച്ചുചേര്‍ത്തിട്ടുണ്ട്. അതില്‍ ഇടക്കാല പ്രസിഡന്റിനെ തീരുമാനിക്കാനാണ് സാധ്യത. വേണുഗോപാല്‍ വര്‍ക്കിങ് പ്രസിഡന്റായേക്കാനാണു സാധ്യത.

മുതിര്‍ന്ന നേതാക്കളായ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, സുശീല്‍ കുമാര്‍ ഷിന്‍ഡെ, യുവനേതാക്കളായ സച്ചിന്‍ പൈലറ്റ്, ജ്യോതിരാദിത്യ സിന്ധ്യ എന്നിവരുടെ പേരുകളാണ് അധ്യക്ഷസ്ഥാനത്തേക്കു പറഞ്ഞുകേള്‍ക്കുന്നത്.