| Sunday, 8th January 2023, 8:53 pm

വിജയരാഘവന്റെ ആ സിനിമ പരാജയപ്പെട്ടതിന് സംവിധായകനെ നിര്‍മാതാവ് കെട്ടിയിട്ട് തല്ലി: ശിവരാമന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഒട്ടനവധി മലയാളസിനിമകളില്‍ പ്രൊഡക്ഷന്‍ കണ്‍ട്രോളറായിട്ട് ജോലി ചെയ്ത വ്യക്തിയാണ് ശിവരാമന്‍. വിജയരാഘവന്‍, വാണി വിശ്വനാഥ് എന്നിവരെ കേന്ദ്രകഥാപാത്രമാക്കി കൃഷ്ണദാസ് സംവിധാനം ചെയ്ത ഹര്‍ത്താലിന്റെയും പ്രൊഡക്ഷന്‍ കണ്‍ട്രോളറും ഇദ്ദേഹം തന്നെയാണ്.

ചിത്രം പരാജയപ്പെട്ടതിന്റെ പേരില്‍ സംവിധായകന്‍ കൃഷ്ണദാസിനെ നിര്‍മാതാവ് കെട്ടിയിട്ട് തല്ലിയിട്ടുണ്ടെന്നാണ് ശിവരാമന്‍ പറയുന്നത്. ചിത്രത്തിന്റെ ലൊക്കേഷനിലേക്ക് ഗുണ്ടകളുമായിട്ടായിരുന്നു നിര്‍മാതാവ് വരാറുണ്ടായിരുന്നതെന്നും ശിവരാമന്‍ പറഞ്ഞു. മാസ്റ്റര്‍ബിന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പറഞ്ഞത്.

”കിരീടത്തിന്റെ ഷൂട്ടിങ്ങ് നടന്ന ഏരിയ ഒരു തള്ളിപൊളി ഏരിയ ആയിരുന്നു. ഭയങ്കര ബുദ്ധിമുട്ടായിരുന്നു അവിടത്തെ ഷൂട്ടിങ്ങ്. അവിടെ വെച്ച് തന്നെയാണ് വേറെ ഒരു സിനിമയായ ഹര്‍ത്താല്‍ ചെയ്തത്. ആ സിനിമയുടെ നിര്‍മാതാവ് തിരുവനന്തപുരത്തെ വലിയ ഗുണ്ടയായിരുന്നു.

ഷൂട്ടിങ്ങിന് മുമ്പ് തന്നെ ലൊക്കേഷനിലേക്ക് അദ്ദേഹത്തിന്റെ ആളുകള്‍ കാണാന്‍ വരുമെന്ന് പറഞ്ഞിരുന്നു. അവര്‍ക്ക് ഭക്ഷണം കൊടുക്കണമെന്നൊക്കെ തുടക്കത്തിലെ പറഞ്ഞിരുന്നു. ഉച്ചക്ക് ഊണിന് അവര്‍ക്കെല്ലാം ഭക്ഷണം കൊടുക്കും. എല്ലാവരും ഗുണ്ടകളാണ്.

അവരെല്ലാം ആ നിര്‍മാതാവിന്റെ ബോഡിഗാര്‍ഡ്‌സ് ആണ്. സിനിമ ഇറങ്ങി കഴിഞ്ഞപ്പോള്‍ ഡയറക്ടര്‍ അദ്ദേഹത്തിന്റെ അടുത്ത് പൈസക്ക് പോയി. കസേരയില്‍ കെട്ടിയിട്ട് പടം പൊട്ടിയതിന് അദ്ദേഹത്തെ ഗുണ്ടകള്‍ ഇടിച്ചു.

റിലീസ് ചെയ്തിട്ട് ഹര്‍ത്താല്‍ ഒന്ന് രണ്ട് ദിവസമെ ഓടിയുള്ളു. അതിന്റെ പരാജയകാരണം വേറൊന്നുമല്ല കഥയില്ലാത്തതാണ്. അതിനാണ് പ്രൊഡ്യൂസര്‍ ഡയറക്ടറിനെ കെട്ടിയിട്ട് തല്ലിയത്,” ശിവരാമന്‍ പറഞ്ഞു.

1998ല്‍ പുറത്തിറങ്ങിയ ചിത്രത്തില്‍ മധു, ജഗതി ശ്രീകുമാര്‍, ദേവന്‍, കല്‍പ്പന തുടങ്ങിയവരായിരുന്നു മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. പി. കൃഷ്ണകുമാറായിരുന്നു ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയത്.

content highlight: production controller sivaraman about harthal movie

We use cookies to give you the best possible experience. Learn more