| Saturday, 11th September 2021, 10:34 am

മൂന്ന് ദിവസം മുന്‍പ് വരെ വരാല്‍ എന്ന എന്റെ സിനിമയില്‍ അഭിനയിച്ച ആളായിരുന്നു; രമേശ് വലിയശാലയുടെ മരണത്തില്‍ എന്‍.എം. ബാദുഷ

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: നടന്‍ രമേശ് വലിയശാലയുടെ മരണത്തില്‍ പ്രതികരണവുമായി പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ എന്‍.എം. ബാദുഷ. മൂന്ന് ദിവസം മുന്‍പ് വരെ വരാല്‍ എന്ന എന്റെ സിനിമയില്‍ അഭിനയിച്ച ആളായിരുന്നു രമേശെന്ന് ബാദുഷ പറഞ്ഞു.

രമേശ് വലിയശാലയുടെ മരണവിവരം അറിയിച്ചുകൊണ്ടുള്ള ഫേസ്ബുക്ക് പോസ്റ്റിന് താഴെ കമന്റിന് മറുപടിയായിട്ടായിരുന്നു ബാദുഷയുടെ പ്രതികരണം.

പ്രശ്‌നങ്ങള്‍ പലതും ഉണ്ടാകും. പക്ഷെ ജീവിതത്തില്‍ നിന്നും ഒളിച്ച് ഓടിയിട്ട് എന്തു കാര്യം കുറിപ്പോടെയാണ് ബാദുഷ രമേശ് വലിയശാലയുടെ മരണവിവരം ഫേസ്ബുക്കില്‍ പങ്കുവെച്ചത്.

ബാദുക്കാ… അവരുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കാന്‍ ആരെങ്കിലും ഉണ്ടായിരുന്നെങ്കില്‍ അവര്‍ ഒളിച്ചോടുമോ? എന്നായിരുന്നു ബാദുഷയുടെ പോസ്റ്റിന് താഴെ ഒരാള്‍ കമന്റ് ചെയ്തത്.

‘മൂന്ന് ദിവസം മുമ്പ് വരെ എന്റെ വരാല്‍ എന്ന സിനിമയില്‍ അഭിനയിച്ച ആളാണ് അയാള്‍ക്ക് എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കില്‍ ആരോടെങ്കിലും പറയണ്ടെ,’ എന്നായിരുന്നു ബാദുഷ പറഞ്ഞത്.


ശനിയാഴ്ച പുലര്‍ച്ചയോടെയാണ് വീട്ടില്‍ മരിച്ച നിലയില്‍ രമേശ് വലിയശാലയെ കണ്ടെത്തിയത്.

നാടകരംഗത്ത് നിന്നും കലാരംഗത്ത് എത്തിയ രമേശ് മലയാള സീരിയില്‍ രംഗത്തെ ഏറ്റവും തിരക്കുള്ള നടന്‍മാരില്‍ ഒരാളായിരുന്നു. 22 വര്‍ഷത്തോളമായി സീരിയല്‍ രംഗത്ത് സജീവമായിരുന്നു.

തിരുവനന്തപുരം ആര്‍ട്‌സ് കോളേജില്‍ പഠിക്കവെയാണ് നാടകത്തില്‍ സജീവമായത്. സംവിധായകന്‍ ഡോ. ജനാര്‍ദനന്‍ അടക്കമുള്ളവരുടെ ഒപ്പമായിരുന്നു നാടകപ്രവര്‍ത്തനം.

കോളേജ് പഠനത്തിന് ശേഷം മിനിസ്‌ക്രീനിന്റെയും ഭാഗമായി. ഏഷ്യാനെറ്റിലെ പൗര്‍ണമിതിങ്കള്‍ എന്ന സീരിയലിലാണ് ഏറ്റവും ഒടുവില്‍ രമേശ് വലിയശാല അഭിനയിച്ചത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Production Controller NM Badusha Actor Ramesh Valiyashala

We use cookies to give you the best possible experience. Learn more