| Monday, 13th May 2024, 1:13 pm

മമ്മൂക്ക വാശി പിടിച്ചത് പുട്ടിന് വേണ്ടി, അവസാനം കിട്ടിയത് മറ്റൊന്ന്; രസകരമായ കഥ പങ്കുവെച്ച് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാള സിനിമയിലെ ഇതിഹാസതാരമാണ് മമ്മൂട്ടി. തന്റെ 72ാം വയസിലും പ്രായത്തെ പോലും വെല്ലുന്ന വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ മലയാളി പ്രേക്ഷകര്‍ക്കിടയില്‍ ഇപ്പോഴും തരംഗം സൃഷ്ടിച്ചുക്കൊണ്ട് മുന്നേറുകയാണ് മമ്മൂട്ടി.

ഇപ്പോഴിതാ മമ്മൂട്ടിയോടൊപ്പം പണ്ട് ഷൂട്ടിങ്ങിനിടെയുണ്ടായ ഒരു അനുഭവം പങ്കുവെച്ചിരിക്കുകയാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ കെ. വിജയകുമാര്‍. വിഷുപക്ഷി എന്ന സിനിമയുടെ ഷൂട്ടിങ്ങിനിടെ ഉണ്ടായ ഒരു സംഭവമാണ് വിജയകുമാര്‍ പങ്കുവെച്ചത്. മാസ്റ്റര്‍ ബിന്‍ യൂട്യൂബ് ചാനലില്‍ നല്‍കിയ അഭിമുഖത്തിലൂടെയായിരുന്നു വിജയകുമാര്‍ ഇക്കാര്യം പറഞ്ഞത്.

‘വിഷുപക്ഷി എന്ന സിനിമയുടെ ഷൂട്ടിങ് നടക്കുന്ന സമയങ്ങളില്‍ മമ്മൂക്ക ഡയറ്റ് ഫോളോ ചെയ്യുന്ന ഒരാളായിരുന്നു. പെരിങ്ങല്‍ കുത്ത് എന്ന സ്ഥലത്തായിരുന്നു ചിത്രത്തിന്റെ ഷൂട്ടിങ് നടന്നിരുന്നത്. ആലുവയില്‍ നിന്ന് ഏകദേശം 40 കിലോമീറ്റര്‍ അകലെയാണ് പെരിങ്ങല്‍ക്കൂത്ത് എന്ന വെള്ളച്ചാട്ടം ഉള്ളത്. അവിടെ ഞങ്ങള്‍ ഫൈറ്റ് ഷൂട്ട് ചെയ്തുകൊണ്ടിരിക്കുകയായിരുന്നു. അപ്പോള്‍ ഒരു 11 മണി ആയപ്പോള്‍ മമ്മൂക്ക എന്നെ ഫോണില്‍ വിളിച്ചു. വിജയാ എനിക്ക് ഉച്ചയ്ക്ക് കഴിക്കാന്‍ ഗോതമ്പിന്റെ പുട്ട് വേണം എന്നായിരുന്നു മമ്മൂക്ക പറഞ്ഞത്. ഷൂട്ടിങ്ങിനുള്ള വണ്ടി പുറപ്പെട്ടിട്ടുണ്ട് ഇപ്പോള്‍ പുട്ട് കിട്ടില്ല ചപ്പാത്തി ഉണ്ടാവും എന്നാണ് മമ്മൂക്കക്ക് ഞാന്‍ മറുപടി കൊടുത്തത്.

കഷ്ടമാണ് മമ്മൂക്ക, ഇപ്പോള്‍ പുട്ട് ചോദിക്കുന്നത്. താഴെയാണ് നമ്മുടെ മെസ് ഉള്ളത് അവിടെ നിന്ന് ഭക്ഷണം വരുന്ന വണ്ടി പുറപ്പെട്ടു കഴിഞ്ഞുവെന്ന് ഞാന്‍ മമ്മൂക്കയോട് പറഞ്ഞു. അതുകഴിഞ്ഞ് ബ്രേക്ക് ആയപ്പോള്‍ മമ്മൂക്ക പുട്ട് വന്നോ എന്ന് അന്വേഷിച്ചു. പുട്ട് ഇല്ല ഗോതമ്പിന്റെ ചപ്പാത്തിയെ ഉള്ളൂവെന്ന് അപ്പോള്‍ ഞാന്‍ മറുപടി കൊടുത്തു.

താനൊന്നും ശരിയാവില്ല. ഞാന്‍ പോയി കഴിച്ചിട്ട് വരാം എന്നുപറഞ്ഞ് മമ്മൂക്ക കാറിലേക്ക് കയറി. ആ സമയത്ത് ഞാന്‍ ടെന്‍ഷനായി. അപ്പോള്‍ ഞാനും മമ്മൂക്കയോടൊപ്പം കാറില്‍ കയറി. മമ്മൂക്ക വളരെ സ്പീഡിലായിരുന്നു കാറോടിച്ചത്. വെള്ളച്ചാട്ടത്തിന്റെ അടുത്ത് ഒരു കട മാത്രമേ ഉണ്ടായിരുന്നുള്ളൂ. വെള്ളച്ചാട്ടം കാണാന്‍ എത്തിയ 15 ആളുകളും അവിടെ ഉണ്ടായിരുന്നു. ഞങ്ങള്‍ ആ കടയിലേക്ക് കയറി.

അവിടെ ചോറ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഗോതമ്പിന്റെ പുട്ട് ഉണ്ടാക്കാന്‍ പറ്റുമോ എന്ന് മമ്മൂക്ക കടയിലുള്ള ആളോട് ചോദിച്ചു. ഗോതമ്പിന്റെ പൊടിയില്ല സാറേ എന്നായിരുന്നു കടക്കാരന്റെ മറുപടി. എന്നാല്‍ നമുക്ക് ചോറ് കഴിക്കാം എന്ന് മമ്മൂക്ക പറഞ്ഞു. ഇതിലും നല്ല ചോറും ചപ്പാത്തിയും മുകളിലുണ്ട് എന്ന് ഞാന്‍ പറഞ്ഞു. അവസാനം ഞങ്ങള്‍ അവിടെനിന്നും ചോറ് കഴിച്ചു. ചോറ് കഴിക്കുമ്പോള്‍ ഞാന്‍ മമ്മൂക്കയോട് ചോദിച്ചു എന്തിനാണ് ഈ വാശി? ചുമ്മാതിരുന്ന് കഴിക്കെടെ എന്നായിരുന്നു മമ്മൂക്കയുടെ മറുപടി.

ഞങ്ങള്‍ ഭക്ഷണം കഴിച്ചു തിരിച്ചു വന്നപ്പോഴേക്കും ഷൂട്ടിങ് സ്ഥലത്തുള്ള എല്ലാവരും ടെന്‍ഷനടിച്ച് നില്‍ക്കുകയായിരുന്നു. പുട്ട് ഇല്ലാത്തതിന് മമ്മൂക്ക വണ്ടിയെടുത്ത് പോയി എന്നൊക്കെ അവിടെ സംസാരം ഉണ്ടായിരുന്നു. ഞങ്ങള്‍ തിരിച്ചെത്തിയപ്പോഴാണ് അവര്‍ക്ക് സമാധാനമായത്. മമ്മൂക്ക ആവശ്യമില്ലാതെ ആരോടും ഒന്നും സംസാരിക്കില്ല. നമ്മള്‍ വിചാരിക്കും പുള്ളി ഭയങ്കര ഗൗരവക്കാരനാണെന്ന് എന്നാല്‍ അങ്ങനെയൊന്നുമല്ല. മമ്മൂക്കയ്ക്ക് പെട്ടെന്ന് ദേഷ്യം വരുമെങ്കിലും അപ്പോള്‍ തന്നെ അത് വിടും. അദ്ദേഹം വളരെ കൂള്‍ ആണ്,’ വിജയകുമാര്‍ പറഞ്ഞു.

Content Highlight: Production Controller K Vijayakumar Talks About An Incident With Mammootty

We use cookies to give you the best possible experience. Learn more