വൂള്‍ഫില്‍ നിന്ന് ഇര്‍ഷാദിനെ മാറ്റി വേറെ ഓപ്ഷന്‍ നോക്കാമെന്ന് ഞാന്‍ സംവിധായകനോട് പറഞ്ഞിരുന്നു: നിര്‍മാതാവ് സന്തോഷ് ദാമോദരന്‍
Entertainment news
വൂള്‍ഫില്‍ നിന്ന് ഇര്‍ഷാദിനെ മാറ്റി വേറെ ഓപ്ഷന്‍ നോക്കാമെന്ന് ഞാന്‍ സംവിധായകനോട് പറഞ്ഞിരുന്നു: നിര്‍മാതാവ് സന്തോഷ് ദാമോദരന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 29th October 2022, 1:08 pm

അര്‍ജുന്‍ അശോകന്‍, സംയുക്ത മേനോന്‍, ഷൈന്‍ ടോം ചാക്കോ, ഇര്‍ഷാദ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഷാജി അസീസ് സംവിധാനം ചെയ്ത ചിത്രമായിരുന്നു വൂള്‍ഫ്. ത്രില്ലര്‍ ഴോണറിലൊരുങ്ങിയ ചിത്രം നിര്‍മിച്ചിരിക്കുന്നത് സന്തോഷ് ദാമോദരനാണ്.

ചിത്രത്തില്‍ നടന്‍ ഇര്‍ഷാദിനെ കാസ്റ്റ് ചെയ്തതിനോട് തനിക്ക് യോജിപ്പുണ്ടായിരുന്നില്ലെന്നും എന്നാല്‍ അദ്ദേഹത്തെ മാറ്റണമെന്ന സജഷന്‍ വെച്ചപ്പോള്‍ സംവിധായകനും അണിയറപ്രവര്‍ത്തകര്‍ക്കും അത് സ്വീകാര്യമായിരുന്നില്ലെന്നും പറയുകയാണ് നിര്‍മാതാവായ സന്തോഷ് ദാമോദരന്‍. മാസ്റ്റര്‍ ബിന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

”ഞാന്‍ എറണാകുളത്ത് താമസിക്കുമ്പോഴാണ് വൂള്‍ഫിന്റെ കഥയുമായി സംവിധായകന്‍ വന്നത്. ഇന്ദുഗോപന്റെ കഥയാണ് എന്ന് പറഞ്ഞപ്പോള്‍ എനിക്ക് താല്‍പര്യം വന്നു, കാരണം ഞാന്‍ അദ്ദേഹത്തിന്റെ പുസ്തകങ്ങള്‍ വായിച്ചിട്ടുണ്ടായിരുന്നു.

ഒരു വീടിനകത്താണ് കഥ മുഴുവന്‍ നടക്കുന്നത്. ആ സമയത്ത് പുറത്തൊക്കെ ഷൂട്ട് ചെയ്യാന്‍ വലിയ ബുദ്ധിമുട്ടായിരുന്നു. ബാക്കി കാസ്റ്റിങ്ങെല്ലാം ഓള്‍റെഡി റെഡിയായിരുന്നു. ഒരു പ്രൊഡ്യൂസറെ കാത്തിരിക്കുകയായിരുന്നു അതിന്റെ ടീം. അല്ലാതെ ഞാനായിട്ട് ഉണ്ടാക്കിയ സിനിമയല്ല ഇത്.

അവര്‍ എല്ലാം സെറ്റാക്കി വെച്ചിരിക്കുകയായിരുന്നു. സംയുക്ത മേനോന്‍ ഒഴിച്ച് ബാക്കി എല്ലാ കാസ്റ്റും സെറ്റായിരുന്നു. പ്രൊഡ്യൂസറെ കിട്ടാന്‍ കാത്തിരിക്കുകയായിരുന്നു അവര്‍.

പ്രോജക്ടിന്റെ പ്രീ പ്രൊഡക്ഷന്‍ പ്രിപ്പറേഷന്‍ കഴിഞ്ഞിരുന്നു. എനിക്ക് കഥ മാത്രം കേള്‍ക്കേണ്ടതേയുള്ളൂ.

പക്ഷെ എനിക്കതില്‍ ഒന്നുരണ്ട് കാസ്റ്റിങ്ങില്‍, ആര്‍ടിസ്റ്റുകളുടെ കാര്യത്തില്‍ സജഷനുകളുണ്ടായിരുന്നു. ഞാനത് ഓപ്പണായി അവരോട് പറയുകയും ചെയ്തു. പക്ഷെ ഇവര്‍ നേരത്തെ തന്നെ എല്ലാവരുമായും സംസാരിച്ച് റെഡിയാക്കി വെച്ചിരുന്നു.

അതുകൊണ്ട് അവര്‍ക്കത് മാറ്റി പറയുന്നതില്‍ ചില സെന്റിമെന്റല്‍ പ്രശ്‌നങ്ങളുണ്ടായിരുന്നു. ഇര്‍ഷാദിന്റെ കാസ്റ്റിങ്ങില്‍ മാത്രം വേറൊരു ഓപ്ഷന്‍ നോക്കണമെന്ന് എനിക്ക് അഭിപ്രായമുണ്ടായിരുന്നു. ഇത് ഇര്‍ഷാദിനും അറിയാം. അതുകൊണ്ട് തുറന്ന് പറയുന്നതില്‍ പ്രശ്‌നമില്ല.

ഇര്‍ഷാദ് അവതരിപ്പിച്ച ആ കഥാപാത്രം കുറച്ചുകൂടി ടഫായ ഒരാള്‍ ചെയ്യണമെന്ന് എനിക്ക് ആഗ്രഹമുണ്ടായിരുന്നു. കുറച്ചുകൂടി സീനിയറായ നടന്‍ ചെയ്താല്‍ നന്നാകുമെന്ന് എനിക്ക് തോന്നി. നായകനായി അഭിനയിക്കുന്ന ഒരു നടന്‍, സ്ഥിരം നായകനായി വരുന്നയാള്‍ ഈ വില്ലന്‍ വേഷം ചെയ്താല്‍ നന്നാകുമെന്നും തോന്നിയിരുന്നു. അതുകൊണ്ടാണ് ഞാന്‍ അങ്ങനെ പറഞ്ഞത്.

അരവിന്ദ് സ്വാമിയെയൊക്കെയായിരുന്നു എനിക്ക് മനസില്‍ വന്നത്. നല്ല വേഷമായിരുന്നു അത്. പക്ഷെ മാറാന്‍ അവര്‍ തയ്യാറാകാതിരുന്നത് കൊണ്ട് പിന്നെ സജസ്റ്റ് ചെയ്തിട്ട് കാര്യമില്ലല്ലോ,” സന്തോഷ് ദാമോദരന്‍ പറഞ്ഞു.

Content Highlight: Producer Santhosh Damodharan says he wanted to replace Irshad Ali from the movie Wolf