| Thursday, 13th October 2022, 3:58 pm

എന്തോ ഒരു കരട് അവരുടെ ഇടയില്‍ ഉണ്ടായിരുന്നു, ആരെങ്കിലും കൂട്ടിയോജിപ്പിച്ചാല്‍ തീരുന്നതായിരുന്നു അത്; ജയറാം-രാജസേനന്‍ വഴക്കിനെക്കുറിച്ച് നിര്‍മാതാവ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാള സിനിമയിലെ ജനപ്രിയ നടനാണ് ജയറാം. മണിരത്‌നം സംവിധാനം ചെയ്ത പൊന്നിയന്‍ സെല്‍വനാണ് ജയറാം അഭിനയിച്ച് തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുന്ന പുതിയ സിനിമ. നീണ്ട ഇടവേളയ്ക്ക് ശേഷം രാജസേനനും വീണ്ടും സംവിധായകന്റെ കുപ്പായം അണിയുകയാണ്. ‘ഞാനും പിന്നൊരു ഞാനും’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥയും നിര്‍വഹിച്ചിരിക്കുന്നത്.

സംവിധായകന്‍ രാജസേനനുമായുള്ള കൂട്ടുകെട്ടിലായിരുന്നു ജയറാമിന്റെ മിക്ക ഹിറ്റ് സിനിമകളും പിറന്നത്. ഏകദേശം പതിനഞ്ചോളം സിനിമകളാണ് ജയറാമിനെ നായകനാക്കി രാജസേനന്‍ സംവിധാനം ചെയ്തത്.

ജയറാമിനെ നായകനാക്കി രാജസേനന്‍ സംവിധാനം ചെയ്ത അവസാന ചിത്രമായ മധുചന്ദ്രലേഖ നിര്‍മിച്ചത് സമദ് മങ്കട ആയിരുന്നു. ഇപ്പോഴിതാ മധുചന്ദ്രലേഖ സിനിമക്കിടയില്‍ ജയറാമും രാജസേനനും തമ്മിലുണ്ടായ പ്രശ്‌നങ്ങളെക്കുറിച്ച് സംസാരിക്കുകയാണ് മാസ്റ്റര്‍ ബിന്നിന് നല്‍കിയ അഭിമുഖത്തില്‍ സമദ് മങ്കട.

‘അവര്‍ക്കിടയില്‍ സംഭവിച്ചത് എന്താണെന്ന് എനിക്ക് വ്യക്തമയിട്ടൊന്നും അറിയില്ല. എങ്കിലും എന്തോ ഒരു കരട് രാജസേനന്റെയും ജയറാമിന്റേയും ഇടയില്‍ ഉണ്ടായിരുന്നു. ആ സമയത്ത് അവരെ കൂട്ടിയോജിപ്പിക്കാന്‍ കഴിഞ്ഞു എന്നത് വലിയ സന്തോഷമാണ്. ഉര്‍വശിയും ആ ടീമിലേക്ക് വന്നു. അവര്‍ എല്ലാവര്‍ക്കും ഇടയില്‍ എന്തൊക്കെയോ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു എന്നാണ് ഞാന്‍ മനസിലാക്കിയത്.

പക്ഷെ ആരെങ്കിലും ഒന്ന് കൂട്ടിയോജിപ്പിച്ചാല്‍ തീരുന്നതായിരുന്നു ആ പ്രശ്നങ്ങള്‍. അപ്പോള്‍ രഘുനാഥ് പാലേരിയും ഞങ്ങളും ഒക്കെ ഉണ്ടായിരുന്നല്ലോ. അപ്പോള്‍ സംസാരിച്ചു റെഡിയാക്കി. രാജസേനന്‍ തന്നെയാണ് ജയറാമിനെ വിളിച്ചത്. എല്ലാ കാര്യങ്ങളും പറഞ്ഞതും,’ സമദ് പറഞ്ഞു.

ആ സിനിമയില്‍ ജയറാം വലിയൊരു മര്യാദ കാണിച്ചെന്നും സമദ് മങ്കട പറയുന്നു. ‘ജയറാം കാണിച്ച ഒരു സ്‌നേഹം അത് എനിക്ക് ഒരിക്കലും മറക്കാന്‍ കഴിയില്ല. ആ സിനിമ ചെയ്യാന്‍ ശമ്പളം ജയറാം ഒരിക്കലും പറഞ്ഞിട്ടില്ല. ആ ശബളം ഞാന്‍ പറയുന്നില്ല. അദ്ദേഹത്തെ പോലൊരാള്‍ക്ക് ശമ്പളം ഡിമാന്‍ഡ് ചെയ്യാം. എന്നാല്‍ അത് ചെയ്യാതെ, ശമ്പളം നോക്കാതെയാണ് അദ്ദേഹം ജോലി ചെയ്തത്. ശമ്പളത്തിന്റെ കാര്യത്തില്‍ ഒന്നും പറഞ്ഞില്ല. അദ്ദേഹത്തിന് കൊടുത്തത് പോലും എനിക്ക് ഓര്‍മയില്ല.

സിനിമ റിലീസായ ശേഷം എന്നെയും കുടുംബത്തെയും അവരുടെ ചെന്നൈയിലെ വീട്ടിലേക്ക് അത്താഴത്തിനായി ക്ഷണിച്ചു. കുട്ടികളെ ഒക്കെ പരിചയപ്പെട്ടു. അതൊന്നും മറക്കാന്‍ കഴിയാത്ത ഓര്‍മകളാണ്,’ അദ്ദേഹം ഓര്‍ത്തെടുത്തു.

‘മധുചന്ദ്രലേഖ ജയറാം ഉര്‍വശി എന്നിവരെ വെച്ച് ചെയ്യാന്‍ തന്നെയായി ഒരുക്കിയ സിനിമ ആയിരുന്നു. ഉര്‍വശിക്ക് മാത്രമേ അന്ന് ആ കഥാപാത്രം ചെയ്യാന്‍ പറ്റുമായിരുന്നുള്ളൂ. ഇന്ന് ചിലപ്പോള്‍ മറ്റു താരങ്ങള്‍ ഉണ്ടാവുമായിരിക്കും. എന്നാല്‍ അന്ന് ഉര്‍വശി മാത്രമേ അതിന് പറ്റിയ ആള്‍ ഉണ്ടായിരുന്നുള്ളു. അത് മനോഹരമായി ചെയ്യുകയും ചെയ്തു. അതാണല്ലോ മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ഉള്‍പ്പെടെ അവര്‍ക്ക് ലഭിച്ചത്,’ സമദ് മങ്കട കൂട്ടിച്ചേര്‍ത്തു.

Content Highlight: Producer Samad Mankada Talking about Actor Jayaram Director Rajasenan Issue

Latest Stories

We use cookies to give you the best possible experience. Learn more