Entertainment
എമ്പുരാന്റെ ചര്‍ച്ച തുടങ്ങിയതു മുതല്‍ നാളെ എന്താണ് സംഭവിക്കാന്‍ പോകുന്നതെന്ന് മനസില്‍ ചിന്തിച്ച് ജീവിച്ച ആളാണ് ഞാന്‍: ആന്റണി പെരുമ്പാവൂര്‍

എമ്പുരാന്‍ സിനിമയെ കുറിച്ചും സംവിധായകന്‍ പൃഥ്വിരാജിനെ കുറിച്ചും നടന്‍ മോഹന്‍ലാലിനെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍.

എമ്പുരാന്‍ സിനിമയെ കുറിച്ച് ചര്‍ച്ച ചെയ്യുന്നതു മുതല്‍ നാളെ എന്താണ് സംഭവിക്കാന്‍ പോകുന്നതെന്ന് മനസില്‍ ചിന്തിച്ച് ജീവിച്ച ആളാണ് താനെന്ന് ആന്റണി പെരുമ്പാവൂര്‍ പറയുന്നു.

സിനിമ നിര്‍മിക്കുന്ന കാലം മുതലുള്ള ഒരു സ്വപ്‌നമായിരുന്നു ഇത്തരത്തിലൊരു സിനിമയെന്നും പൃഥ്വിരാജുമായുള്ള സൗഹൃദമാണ് ആ സ്വപ്‌നം യാഥാര്‍ത്ഥ്യമായതിന് പിന്നിലെന്നും ആന്റണി പെരുമ്പാവൂര്‍ പറയുന്നു.

‘അതിയായ സന്തോഷമുണ്ട്. എമ്പുരാന്‍ എന്ന സിനിമ റിലീസ് ചെയ്യുന്നു എന്നുള്ളത് എത്രയോ വര്‍ഷങ്ങള്‍ക്ക് മുമ്പ് ചിന്തിക്കുകയും, ലൂസിഫര്‍ കഴിഞ്ഞതുമുതല്‍ ഈ സിനിമയെ കുറിച്ച് ചര്‍ച്ച ചെയ്യുന്നതു മുതല്‍ നാളെ എന്താണ് സംഭവിക്കാന്‍ പോകുന്നതെന്ന് മനസില്‍ ചിന്തിച്ച് ജീവിക്കുകയും ചെയ്ത ആളാണ് ഞാന്‍.

ഇങ്ങനെ ഒരു സിനിമ എന്നത്, സിനിമ നിര്‍മിക്കുന്ന കാലം മുതലുള്ള ഒരു സ്വപ്‌നമായിരുന്നു. ഇന്ത്യന്‍ സിനിമയില്‍ ഒരുപാട് സിനിമകള്‍ നമ്മള്‍ കണ്ട് മോഹിച്ച് അതുപോലൊരു സിനിമ ജീവിതത്തില്‍ എന്നെങ്കിലും നിര്‍മിക്കാന്‍ സാധിക്കണമേ എന്ന് സ്വപ്‌നം കണ്ടിട്ടുണ്ട്.

ആ സ്വപ്‌നം യാഥാര്‍ത്ഥ്യമായത് പൃഥ്വിരാജുമായുള്ള എന്റെ സൗഹൃദം തുടങ്ങുന്നതുമുതലാണ്. അന്ന് മുതല്‍ ആ സ്വപ്‌നത്തിലേക്ക് ചിന്തിക്കുകയും അത് യാഥാര്‍ത്ഥ്യമാക്കാന്‍ ശ്രമിക്കുകയും ചെയ്തു. ആദ്യ സിനിമയില്‍ ശ്രമിച്ചു. പക്ഷേ ഇന്ത്യന്‍ സിനിമയുടെ നെറുകയിലെത്താന്‍ ആ ശ്രമങ്ങളും മതിയായിരുന്നില്ല.

അത്തരമൊരു സിനിമയിലെത്താന്‍ വീണ്ടും യാത്ര ചെയ്യണമെന്ന് എനിക്ക് മനസിലായി. എന്നേക്കാള്‍ അതുപോലൊരു സ്വപ്‌നം ഞന്‍ മനസിലാക്കുന്നു രാജുവിന് ഉണ്ടായിരുന്നു എന്നാണ്.

അദ്ദേഹത്തെ വിശ്വസിച്ച് ഞാന്‍ അതിന്റെ കൂടെ ചേര്‍ന്ന് നില്‍ക്കുക മാത്രമാണ് ചെയ്തത്. പൃഥ്വി എന്താണോ ഇഷ്ടപ്പെട്ട് ആഗ്രഹിച്ച് ചോദിച്ചത് ഞാന്‍ അതിന്റെ കൂടെ നില്‍ക്കുകയല്ലാതെ, തിരിച്ച് ഞാന്‍ മാറി നില്‍ക്കുകയോ ചിന്തിക്കുകയോ ഒന്നും ചെയ്തിട്ടില്ല.

എന്റെ മനസിലുള്ള ലാല്‍ സാറിനെ കുറിച്ചുള്ള സ്വപ്‌നം നിറവേറ്റിത്തരാന്‍ രാജുവുമായുള്ള സൗഹൃദമാണ് കാരണമായത്.

ലോകമെമ്പാടും, നമ്മള്‍ കേട്ടുകേള്‍വി പോലും ഇല്ലാത്ത പോലെ മുന്‍ കാലങ്ങളഇല്‍ കാണാത്ത സ്വീകാര്യത റിലീസിന് മുന്‍പ് വരെ സംഭവിച്ചു. അതുപോലെ ദൈവം എന്റെ സ്വപ്‌നം സഫലമാക്കിത്തരുമെന്ന് ഞാന്‍ ആഗ്രഹിക്കുകയും പ്രാര്‍ത്ഥിക്കുകയുമാണ്.

അതുപോലെ ഈ സിനിമയ്ക്ക് ഒരു പ്രതിസന്ധി വന്നപ്പോള്‍ ഗോകുലം സാര്‍ എന്റെ മനസിലെ സങ്കടം മനസിലാക്കി ഒപ്പം നിന്നു. അതുപോലെ ലാല്‍ സാര്‍. ലാല്‍ സാറിന്റെ പേര് പറയുമ്പോള്‍ തുടര്‍ന്ന് എന്ത് പറയണമെന്ന് ചിന്തിക്കാന്‍ പറ്റാത്ത ഒരു നിമിഷം എനിക്കുണ്ടാകും.

അതുപോലെ ഈ സിനിമയില്‍ സഹകരിച്ച എല്ലാവരോടുമുള്ള സ്‌നേഹം അറിയിക്കുന്നു. ഈ സിനിമയ്ക്ക് പിന്നില്‍ രണ്ട് വര്‍ഷത്തെ അധ്വാനമാണ്. അവിടെ രാജു മുന്നില്‍ നടന്നു. തൊട്ടു ചേര്‍ന്ന് നിന്ന് നമ്മള്‍ പിറകില്‍ പോയി. അദ്ദേഹത്തിന് വേണ്ടതെല്ലാം ചെയ്തു.

എന്റെ യാത്രയില്‍, ഞാന്‍ രാജുവിനേയും ചേര്‍ത്ത് പറയുന്നു. ഇത്രയും വലിയൊരു സിനിമയുടെ ഭാഗമായി കൂടെ ചേര്‍ന്ന് നില്‍ക്കാന്‍ പറ്റിയെന്നത് ഏറ്റവും വലിയ സന്തോഷമാണ്.

Content Highlight: Producer Antony Perumbavoor about Empuraan and release