രാഷ്ട്രീയ നേതാക്കള്‍ക്കെതിരായ 20,000 കേസുകള്‍ പിന്‍വലിക്കാന്‍ യു.പി സര്‍ക്കാര്‍; പിന്‍വലിക്കുന്നവയില്‍ യോഗിക്കും കേന്ദ്രമന്ത്രിക്കും എതിരായ കേസുകളും
national news
രാഷ്ട്രീയ നേതാക്കള്‍ക്കെതിരായ 20,000 കേസുകള്‍ പിന്‍വലിക്കാന്‍ യു.പി സര്‍ക്കാര്‍; പിന്‍വലിക്കുന്നവയില്‍ യോഗിക്കും കേന്ദ്രമന്ത്രിക്കും എതിരായ കേസുകളും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 27th December 2019, 1:34 pm

ലഖ്‌നൗ: സമാധാനാന്തരീക്ഷം തകര്‍ത്തതും നിരോധന സ്വഭാവമുള്ള ഉത്തരവുകള്‍ ലംഘിച്ചതുമായും ബന്ധപ്പെട്ടു രാഷ്ട്രീയ നേതാക്കള്‍ക്കെതിരെ നിലനില്‍ക്കുന്ന 20,000 കേസുകള്‍ പിന്‍വലിക്കാനൊരുങ്ങി യോഗി ആദിത്യനാഥ് സര്‍ക്കാര്‍. ഇതു സംബന്ധിച്ച് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ജില്ലാ മജിസ്‌ട്രേറ്റുമാര്‍ക്കു കത്തയച്ചുകഴിഞ്ഞു.

ഇക്കാര്യം ഡിസംബര്‍ 22-ന് ഉത്തര്‍പ്രദേശ് ക്രിമിനല്‍ നിയമ ഭേദഗതി ബില്ലില്‍ നിയമസഭയില്‍ ചര്‍ച്ച നടക്കവെ യോഗി വ്യക്തമാക്കിയിരുന്നു.

പിന്‍വലിക്കുന്ന കേസുകളില്‍ യോഗിക്കും ഉപമുഖ്യമന്ത്രി കേശവ് മൗര്യക്കും ബി.ജെ.പി എം.പി സാക്ഷി മഹാരാജിനും കേന്ദ്രമന്ത്രി ശിവ് പ്രതാപ് ശുക്ലയ്ക്കും എതിരായ കേസുകളുണ്ട്. മാത്രമല്ല, സമാജ്‌വാദി പാര്‍ട്ടി നേതാവ് മുലായം സിങ് യാദവിനെതിരായ കേസും ഇതില്‍പ്പെടും.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ബി.ജെ.പി എം.എല്‍.എമാരായ സംഗീത് സോം, സുരേഷ് റാണ, ശീതള്‍ പാണ്ഡെ, തുടങ്ങിയവരും പട്ടികയില്‍പ്പെടും.

യോഗിക്കെതിരെ 22 വര്‍ഷം പഴക്കമുള്ള കേസാണ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാരിന്റെ നിയമ വകുപ്പ് ഗോരഖ്പുര്‍ ജില്ലാ മജിസ്‌ട്രേറ്റിനു കത്തയച്ചിരിക്കുന്നത്. ഈ കേസില്‍ യോഗിയെക്കൂടാതെ, ശിവ് പ്രതാപ് ശുക്ലയും ശീതള്‍ പാണ്ഡെയും പ്രതികളാണ്.

യോഗിക്കെതിരായ കേസില്‍ ഗവര്‍ണര്‍ രാം നായിക്കിന്റെ അനുമതി ലഭിച്ചതോടെ പിന്‍വലിക്കാനുള്ള നടപടിക്രമങ്ങളുമായി ഗോരഖ്പുര്‍ ജില്ലാ മജിസ്‌ട്രേറ്റ് മുന്നോട്ടുപോയിട്ടുണ്ടെന്നാണ് ‘ദ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ്’ റിപ്പോര്‍ട്ട് ചെയ്തത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

സി.ആര്‍.പി.സി 107, 109 വകുപ്പുകള്‍ പ്രകാരമുള്ള കേസുകളാണു പിന്‍വലിക്കാന്‍ പോകുന്നത്. 2015 ഡിസംബര്‍ 31 വരെയുള്ള കേസുകള്‍ക്കു മാത്രമാണ് ഇതു ബാധകം.