|

യു.പിയില്‍ സ്ഥാനാര്‍ത്ഥിയാകുമോ?; എപ്പോഴും ജനങ്ങള്‍ക്കൊപ്പമുണ്ടാകുമെന്ന് പ്രിയങ്കയുടെ മറുപടി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ നിയമസഭ തെരഞ്ഞെടുപ്പ് അടുത്ത വര്‍ഷം നടക്കാനിരിക്കേ ദേശീയ ശ്രദ്ധ പതിയുന്നത് പ്രിയങ്ക ഗാന്ധിയിലേക്കാണ്. യു.പിയുടെ ചുമതലയുള്ള പ്രിയങ്ക യു.പി രാഷ്ട്രീയത്തില്‍ ഇപ്പോള്‍ സജീവമാണ്.

അതേസമയം യു.പിയില്‍ സ്ഥാനാര്‍ത്ഥിയായി എത്തുമോ എന്ന ചോദ്യത്തിന് ആകുമെന്നോ ഇല്ലെന്നോ പ്രിയങ്ക ഉത്തരം നല്‍കിയില്ല. എപ്പോഴും ജനങ്ങള്‍ക്കൊപ്പം ഉണ്ടാകും എന്ന് മാത്രമാണ് പ്രിയങ്ക ദേശീയ മാധ്യമങ്ങളോട് പ്രതികരിച്ചത്.

” എന്റെ ഉത്തരവാദിത്തം ജനങ്ങള്‍ക്കൊപ്പം നില്‍ക്കുയും അവരുടെ പ്രശ്‌നങ്ങള്‍ ഉന്നയിക്കുകയും ചെയ്യുക എന്നതാണ്. ജനങ്ങള്‍ക്ക് വേണ്ടി ശബ്ദിക്കേണ്ടതാണ് എന്റെ കടമ. ഞാന്‍ ഒരിക്കലും ജനങ്ങളെ ഒറ്റിക്കൊടുക്കില്ല. പിന്നോട്ടു പോകുകയുമില്ല, പോരാടിക്കൊണ്ടിരിക്കും,” പ്രിയങ്ക ഗാന്ധി പറഞ്ഞു.

ഉത്തര്‍പ്രദേശില്‍ നടന്ന കര്‍ഷക സമരത്തിലും പ്രിയങ്ക ഗാന്ധി പങ്കെടുത്തു. കഷകരുടെ സമരത്തോട് ഇതുവരെ പ്രതികരിക്കാത്ത പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ശക്തമായ ഭാഷയിലാണ് പ്രിയങ്ക വിമര്‍ശിച്ചത്.

സമരം ചെയ്യുന്ന ലക്ഷക്കണക്കിന് കര്‍ഷകരോട് മോദി ഇതുവരെ സംസാരിച്ചിട്ടില്ല. കര്‍ഷകരോട് സംസാരിക്കുന്നില്ല എന്നത് വ്യക്തമാക്കുന്നത് മോദി അഹങ്കാരിയാണെന്നാണ്. ശരിയല്ലേ? പ്രിയങ്ക ചോദിച്ചു. പ്രതിഷേധത്തിനിടെ 215 കര്‍ഷകര്‍ മരിച്ചിരുന്നു. പ്രധാനമന്ത്രി അനുശോചനം പോലും രേഖപ്പെടുത്തിയില്ല. പ്രിയങ്ക കുറ്റപ്പെടുത്തി. കര്‍ഷക സമരത്തിന് പിന്തുണയുമായി നേരത്തെയും പ്രിയങ്ക ഗാന്ധി രംഗത്തെത്തിയിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Content Highlight: Priyanka’s reply to up Candidateship