പൂവില്ലാത്ത ബൊക്കെ കിട്ടിയപ്പോള്‍ മോദിയെയാണ് ഓര്‍ത്തതെന്ന് പ്രിയങ്ക; പ്രധാനമന്ത്രിയുടെ വാഗ്ദാനം പോലെയെന്ന് ട്രോള്‍
national news
പൂവില്ലാത്ത ബൊക്കെ കിട്ടിയപ്പോള്‍ മോദിയെയാണ് ഓര്‍ത്തതെന്ന് പ്രിയങ്ക; പ്രധാനമന്ത്രിയുടെ വാഗ്ദാനം പോലെയെന്ന് ട്രോള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 7th November 2023, 2:07 pm

ഭോപ്പാല്‍: പ്രധാനമന്ത്രി മോദി ജനങ്ങള്‍ക്ക് നല്‍കുന്നത് പൂക്കളില്ലാത്ത ബൊക്കെ പോലെയുള്ള വാഗ്ദാനങ്ങള്‍ എന്ന് പ്രിയങ്ക ഗാന്ധി. മധ്യപ്രദേശിലെ പ്രചരണ റാലിക്കിടെ പ്രവര്‍ത്തകന്‍ തനിയ്ക്ക് നല്‍കിയ പൂക്കളില്ലാത്ത ബൊക്കെ ലഭിച്ചതിന് പ്രിയങ്കയുടെ പ്രതികരണം.

ജനങ്ങള്‍ വലിയ പ്രശ്‌നങ്ങള്‍ ഉന്നയിക്കുമ്പോള്‍ മതത്തിന്റെയും ദേശീയതയുടെയും പേരില്‍ ബി.ജെ.പി വോട്ട് തേടുകയാണെന്നും അവര്‍ റാലിയില്‍ പറഞ്ഞു. ജനങ്ങളെ അലട്ടുന്ന യഥാര്‍ഥ പ്രശ്‌നം തൊഴിലില്ലായ്മയും പണപ്പെരുപ്പുമാണെന്നവര്‍ കൂട്ടിച്ചേര്‍ത്തു.

പുതിയ പാര്‍ലമെന്റ് മന്ദിരം സ്ഥാപിക്കാനും ഇന്ത്യാ ഗേറ്റിന് ചുറ്റും നവീകരിക്കാനും 20000 കോടി ചെലവഴിക്കാന്‍ കഴിയുന്ന കേന്ദ്രസര്‍ക്കാറിന് പാവപ്പെട്ടവരുടെയും കര്‍ഷകരുടെയും പ്രശ്‌നം പരിഹരിക്കാന്‍ സമയമില്ലെന്നും പ്രിയങ്ക കുറ്റപ്പെടുത്തി.

‘ദേശീയതയുടെയും മതത്തിന്റെയും കാര്യങ്ങള്‍ വരുമ്പോള്‍ ആളുകള്‍ ഒറ്റക്കെട്ടാണെന്നും എന്നാല്‍ ജി.എസ്.ടി വര്‍ദ്ധനവിനെയും മറ്റ് പ്രശ്‌നങ്ങളെ കുറിച്ചും അവരോട് സംസാരിക്കുമ്പോള്‍ അവരത് ധര്‍മത്തിനും രാജ്യത്തിനും വേണ്ടിയല്ലേ എന്ന് ചോദിക്കുന്നതായും പ്രിയങ്ക പറഞ്ഞു. എന്നാല്‍ ഇത് ധര്‍മത്തിന്റെ കാര്യമല്ലെന്നും ബോധത്തിന്റെ കാര്യമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

പാവപ്പെട്ടവരുടെയും കര്‍ഷകരുടെയും നിരവധി പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ളപ്പോള്‍ ഇന്ത്യാഗേറ്റ് അലങ്കരിക്കാന്‍ ഇത്രയും പൈസ മുടക്കുന്നതെന്തിനാണെന്ന് പ്രിയങ്ക ഗാന്ധി ചോദിച്ചു.

മധ്യപ്രദേശിലെ തെരഞ്ഞടുപ്പ് റാലിയില്‍ വെച്ച് അനുയായികളില്‍ ഒരാള്‍ പ്രിയങ്കയ്ക്ക് നല്‍കിയ ബൊക്കെയില്‍ പൂക്കള്‍ ഇല്ലായിരുന്നു. ഇതിന് പിന്നാലെയാണ് മോദിയുടെ വാഗ്ദാനങ്ങളെ പൂക്കളില്ലാത്ത ബൊക്കെയോട് ഉപമിച്ച് പ്രിയങ്ക സംസാരിച്ചത്.

ഒ.ബി.സികളുടെ അവകാശങ്ങള്‍ക്ക് നിലകൊള്ളുന്നു എന്ന് പറയുന്ന മോദി ഒ.ബി.സി സര്‍വേയ്ക്ക് തയ്യാറാക്കുന്നില്ല. ഇത് പൂക്കളില്ലാത്ത ബൊക്കെയ്ക്ക് ഉദാഹരണമാണ്’, അവര്‍ പറഞ്ഞു.

മോദി സര്‍ക്കാര്‍ 22000 വാഗ്ദാനങ്ങള്‍ നല്‍കി എന്നും എന്നാല്‍ 22 എണ്ണം പോലും പാലിച്ചില്ലെന്നും കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കുറ്റപ്പെടുത്തി.

‘2013 ല്‍ മോദി പറഞ്ഞത് സച്ചിനാണോ ഉള്ളി വില ആണോ ആദ്യം സെഞ്ച്വറിയടിക്കുക എന്ന് നോക്കാം എന്നായിരുന്നു. എന്നാല്‍ ഇന്ന് സച്ചിന്‍ മാത്രമല്ല് കോഹ്‌ലിയും ഉള്ളിയും സെഞ്ചറിയടിച്ചു.

കഴിഞ്ഞ 60 വര്‍ഷങ്ങളെ കുറിച്ച് പറയുന്നത് നിര്‍ത്തി മധ്യപ്രദേശിലെ 18 വര്‍ഷത്തെക്കുറിച്ചും കേന്ദ്രത്തിലെ 10 വര്‍ഷത്തെ കുറിച്ചും സംസാരിക്കാന്‍ ബി.ജെ.പി തയ്യാറാവണമെന്നും റാലിയില്‍ പ്രിയങ്ക ആവശ്യപ്പെട്ടു.

ജനങ്ങള്‍ നേരിടുന്ന വെല്ലുവിളികള കുറിച്ചുള്ള അനുഭവങ്ങളുടെ അടിസ്ഥാനത്തില്‍ ആകണം വോട്ട് ചെയ്യേണ്ടതെന്നും അല്ലാതെ ഭരണപക്ഷത്തിന്റെ വാഗ്ദാനത്തിന്റെ അടിസ്ഥാത്തിലാകരുതെന്നും അവര്‍ വോട്ടര്‍മാരോട് അഭ്യര്‍ത്ഥിച്ചു.

content highlight : Priyanka remembers Modi when she received a bouquet without flowers; She said it was like the Prime Minister’s promise