| Saturday, 7th December 2019, 5:48 pm

'അവരുണ്ടാക്കിയ ഉത്തര്‍പ്രദേശില്‍ സ്ത്രീകള്‍ക്ക് ഇടമില്ല'; ഉന്നാവോ പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങളെ കാണവേ യോഗി സര്‍ക്കാരിനെതിരെ പ്രിയങ്കാ ഗാന്ധി

സ്പോര്‍ട്സ് ഡെസ്‌ക്

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ഉന്നാവോയില്‍ ലൈംഗികാക്രമണത്തിനിരയാവുകയും പിന്നീട് പ്രതികള്‍ കൊലപ്പെടുത്തുകയും ചെയ്ത പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങളെ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി സന്ദര്‍ശിച്ചു. ഉത്തര്‍പ്രദേശില്‍ ഇപ്പോഴുള്ളതു പൊള്ളയായ ക്രമസമാധാന സംവിധാനമാണെന്ന് പ്രിയങ്ക ആരോപിച്ചു. സംസ്ഥാനത്തു ലൈംഗികാക്രമണങ്ങളെ അതിജീവിക്കുന്നവര്‍ക്കു നീതി നിഷേധിക്കപ്പെടുകയാണെന്നും അവര്‍ പറഞ്ഞു.

‘കുറ്റവാളികളുടെ മനസ്സില്‍ ഇപ്പോള്‍ ഭയമില്ല. ഉത്തര്‍പ്രദേശില്‍ കുറ്റവാളികള്‍ക്ക് ഇടമില്ലെന്നാണ് അവര്‍ പറയുന്നത്. പക്ഷേ ഇവിടെ അരാജകത്വം പ്രചരിക്കുകയും സ്ത്രീകള്‍ക്കെതിരായ അക്രമങ്ങള്‍ നടക്കുകയും ചെയ്യുന്നുണ്ട്.

അവരുണ്ടാക്കിയ ഉത്തര്‍പ്രദേശാണ് ഇതെങ്കില്‍, ഇവിടെ സ്ത്രീകള്‍ക്ക് ഒരിടവും ഇല്ലെന്നുള്ളത് എന്നെ ആശ്ചര്യപ്പെടുത്തുന്നു. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ ഗൗരവകരമായി കാണണം.’- പെണ്‍കുട്ടിയുടെ വീടിനു വെളിയില്‍വെച്ച് മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കവെ പ്രിയങ്ക പറഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

മരണത്തില്‍ അങ്ങേയറ്റം വേദന തോന്നുന്നെന്നും പെണ്‍കുട്ടിയുടെ കുടുംബത്തിന് ശക്തി നല്‍കാന്‍ താന്‍ ദൈവത്തോട് പ്രാര്‍ത്ഥിക്കുകയാണെന്നും പ്രിയങ്ക നേരത്തേ ട്വിറ്ററില്‍ കുറിച്ചിരുന്നു.

‘ഈ സമയത്തെ അതിജീവിക്കാന്‍ ആ പെണ്‍കുട്ടിയുടെ കുടുംബത്തിന് കരുത്ത് നല്‍കണേയെന്ന് ദൈവത്തോട് പ്രാര്‍ത്ഥിക്കുകയാണ്. അവള്‍ക്ക് നീതി നല്‍കാന്‍ കഴിയാത്തത് നമ്മുടെ എല്ലാവരുടെയും പരാജയമാണ്. സാമൂഹികമായി, നാമെല്ലാം കുറ്റക്കാരാണ്.

പക്ഷേ ഇത്തരം സംഭവങ്ങളെല്ലാം ഉത്തര്‍പ്രദേശിലെ ക്രമസമാധാനനില എവിടെ നില്‍ക്കുന്നുവെന്ന് നമുക്ക് കാണിച്ചു തരുന്നതാണ്.’- അവര്‍ ട്വീറ്റ് ചെയ്തു.

ലൈംഗികാക്രമണക്കേസിന്റെ വിചാരണയ്ക്കായി പോയ പെണ്‍കുട്ടിയെ ജാമ്യത്തിലിറങ്ങിയ പ്രതിയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘം തട്ടിക്കൊണ്ടുപോയി മണ്ണെണ്ണ ഒഴിച്ചു തീ കൊളുത്തുകയായിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

വെള്ളിയാഴ്ച രാത്രി 11.40-ന് ദല്‍ഹിയിലെ സഫ്ദര്‍ജംഗ് ആശുപത്രിയില്‍ വെച്ചായിരുന്നു പെണ്‍കുട്ടി മരണപ്പെട്ടത്. 11.10-ന് ഹൃദയാഘാതം സംഭവിച്ച പെണ്‍കുട്ടി 11.40-ഓടെ മരിക്കുകയായിരുന്നു.

We use cookies to give you the best possible experience. Learn more