| Saturday, 30th December 2023, 10:43 pm

ശതകോടീശ്വരന്മാരുടെ പോക്കറ്റ് നിറക്കുന്നതാണ് കേന്ദ്ര സര്‍ക്കാരിന്റെ പണി; രാജ്യത്തെ പണപ്പെരുപ്പത്തില്‍ രൂക്ഷ വിമര്‍ശനവുമായി പ്രിയങ്ക ഗാന്ധി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: രാജ്യത്തെ ഇന്ധന വിലയിലെ വര്‍ധനവിലും പണപ്പെരുപ്പത്തിലും കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. പെട്രോളിന്റെയും ഡീസലിന്റെയും ഉയര്‍ന്ന വില കാരണം രാജ്യത്ത് പണപ്പെരുപ്പം അതിന്റെ ഉച്ചസ്ഥായിയില്‍ എത്തിയെന്ന് പ്രിയങ്ക ഗാന്ധി വിമര്‍ശിച്ചു.

19 മാസത്തിനുള്ളില്‍ അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയിലിന്റെ വില 29 ശതമാനം കുറഞ്ഞുവെന്നും ആറ് മാസം കൊണ്ട് എണ്ണക്കമ്പനികള്‍ നേടിയത് 1.32 ലക്ഷം കോടി രൂപയാണെന്നും പ്രിയങ്ക ചൂണ്ടിക്കാട്ടി. എന്നാല്‍ കമ്പനികളുടെ വലിയ സമ്പാദ്യത്തിന്റെ ഭാരം രാജ്യത്തെ ജനങ്ങളിലേക്കാണ് എത്തിക്കുന്നതെന്ന് പ്രിയങ്ക ആരോപിച്ചു.

ഈ പണപ്പെരുപ്പത്തിനിടയില്‍ ഇന്ത്യയിലെ ദരിദ്രര്‍ക്കും ഇടത്തരക്കാര്‍ക്കും കുടുംബം പുലര്‍ത്താന്‍ കഴിയുന്നില്ലെന്നും പൊതുജനങ്ങള്‍ക്ക് യാതൊരു വിധത്തിലുള്ള ആശ്വാസവും ലഭിക്കുന്നില്ലെന്നും പ്രിയങ്ക പറഞ്ഞു.

ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാര്‍ ഏതാനും ശതകോടീശ്വരന്മാരുടെ പോക്കറ്റ് നിറക്കുകയാണെന്നും അതില്‍ മാത്രമാണ് സര്‍ക്കാര്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും പ്രിയങ്ക ഗാന്ധി ആരോപണമുയര്‍ത്തി. പ്രതിപക്ഷ നേതാക്കളെ നിരന്തരമായി വേട്ടയാടുന്ന ഇ.ഡിയുടെ നടപടികളില്‍ പ്രതിഷേധം അറിയിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു പ്രിയങ്ക ഗാന്ധി.

അതേസമയം കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ പ്രിയങ്ക ഗാന്ധി, പങ്കാളിയായ റോബര്‍ട്ട് വദ്ര, എന്‍.ആര്‍.ഐ വ്യവസായി സി.സി. തമ്പി, ഇടനിലക്കാരന്‍ സഞ്ജയ് ഭണ്ഡാരിയുടെ ബന്ധു സുമിത് ഛദ്ദ എന്നിവര്‍ക്കെതിരെ ഫെഡറല്‍ ഏജന്‍സി നവംബറില്‍ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.

ദല്‍ഹിയിലെ കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമം പ്രകാരം പ്രത്യേക കോടതി ഡിസംബര്‍ 22ന് ഈ കുറ്റപത്രം പരിഗണിക്കുകയും തുടര്‍ന്ന് 2024 ജനുവരി 29ന് കേസിന്റെ വാദം കേള്‍ക്കാന്‍ തീരുമാനിച്ചതായും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

Content Highlight: Priyanka Gandhi strongly criticized the country’s inflation

We use cookies to give you the best possible experience. Learn more