| Thursday, 27th February 2020, 9:41 am

'കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നത് നീതിന്യായ വ്യവസ്ഥയുടെ വാമൂടി കെട്ടാന്‍'; ജസ്റ്റിസ് മുരളീധറിനെ സ്ഥലംമാറ്റിയ നടപടി നാണംകെട്ടതെന്ന് പ്രിയങ്ക ഗാന്ധി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ദല്‍ഹി കലാപ കേസ് പരിഗണിച്ചിരുന്ന ജസ്റ്റിസ് എസ്.മുരളീധറിനെ സ്ഥലം മാറ്റിയ നടപടിക്കെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. ജസ്റ്റിസിനെ സ്ഥലം മാറ്റിയ നടപടി അങ്ങേയറ്റം ദുഃഖകരവും നാണം കെട്ടതുമാണെന്ന് പ്രിയങ്ക ട്വിറ്ററില്‍ കുറിച്ചു. നിലവിലെ സാഹചര്യത്തില്‍ കേസ് പരിഗണിച്ചിരുന്ന ന്യായാധിപനെ സ്ഥലം മാറ്റിയതില്‍ അതിശയോക്തി ഇല്ലെന്നും പ്രിയങ്ക അഭിപ്രായപ്പെട്ടു.

ലക്ഷക്കണക്കിന് ആളുകള്‍ വിശ്വാസമര്‍പ്പിക്കുന്നതാണ് ഇന്ത്യന്‍ ജുഡീഷ്യറി. നീതിന്യായ വ്യവസ്ഥയുടെ വാമൂടി കെട്ടാന്‍ ശ്രമിക്കുന്ന സര്‍ക്കാര്‍ നിലപാട് അങ്ങേയറ്റം നിന്ദ്യമാണെന്നും പ്രിയങ്ക കൂട്ടിച്ചേര്‍ത്തു.

വിദ്വേഷ പ്രസംഗം നടത്തിയതിന് ബി.ജെ.പി നേതാക്കള്‍ക്കെതിരെ കേസെടുക്കണമെന്ന് പറഞ്ഞതിന് പിന്നാലെയാണ് ജസ്റ്റിസ് എസ്. മുരളീധറിനെ സ്ഥലം മാറ്റികൊണ്ടുള്ള ഉത്തരവ് പുറത്തിറങ്ങിയത്. പഞ്ചാബ് ഹരിയാന ഹൈക്കോടതിയിലേക്കാണ് സ്ഥലം മാറ്റം. മുരളീധറിനെ സ്ഥലംമാറ്റാന്‍ നേരത്തെ കൊളീജിയം ശുപാര്‍ശ ചെയ്തിരുന്നു. ഈ ഉത്തരവാണ് ഇന്ന് രാത്രിയോടെ പുറത്തിറങ്ങിയത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ദല്‍ഹി കലാപകേസ് പരിഗണിച്ച അന്ന് തന്നെയാണ് സ്ഥലംമാറ്റ ഉത്തരവ് പുറത്തിറങ്ങിയത്. നേരത്തെ ബി.ജെ.പി നേതാക്കള്‍ക്കെതിരെ കേസ് എടുക്കണമെന്ന് നിര്‍ദേശിച്ചതിന് പിന്നാലെ ജസ്റ്റിസ് മുരളീധറില്‍ നിന്നും ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബെഞ്ചിലേക്ക് വിദ്വേഷ പ്രസംഗ കേസ് മാറ്റിയിരുന്നു.

ബി.ജെ.പി നേതാവ് കപില്‍ മിശ്രയടക്കം നാലുപേര്‍ക്കെതിരെ കേസെടുക്കുന്ന കാര്യത്തില്‍ ഉചിതമായ തീരുമാനം എടുത്ത ശേഷം കോടതിയെ അറിയിക്കാനാണ് നേരത്തെ കോടതി ആവശ്യപ്പെട്ടത്.കപില്‍ മിശ്ര, അനുരാഗ് ഠാക്കൂര്‍, പര്‍വേഷ് വര്‍മ്മ, അഭയ് വര്‍മ്മ എന്നിവരുടെ വിദ്വേഷ പ്രസംഗങ്ങള്‍ പരിശോധിക്കണമെന്നാണ് കോടതി നിര്‍ദേശിച്ചത്. ഇതിന് പുറമേ കൂടുതല്‍ വിദ്വേഷ പ്രസംഗങ്ങളുണ്ടെങ്കില്‍ അവയും പരിശോധിക്കണമെന്നും കോടതി പറഞ്ഞു.

ദല്‍ഹി കലാപത്തില്‍ ഒരു ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജി പരിഗണിക്കവെയായിരുന്നു ഹൈക്കോടതിയുടെ നിര്‍ദേശം. കേസ് പരിഗണിക്കവേ വിദ്വേഷ പ്രസംഗങ്ങള്‍ കേട്ടിരുന്നില്ലേ എന്ന് സോളിസിറ്റര്‍ ജനറലിനോടും ദല്‍ഹി പൊലീസ് ഉന്നത ഉദ്യോഗസ്ഥനോടും ജഡ്ജി ചോദിച്ചിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

എന്നാല്‍ ദൃശ്യങ്ങള്‍ കണ്ടിട്ടില്ലെന്ന് മറുപടി പറഞ്ഞ ഇരുവര്‍ക്കും ജഡ്ജി തന്നെ വിദ്വേഷ പ്രസംഗങ്ങള്‍ കാണിച്ചു കൊടുക്കുകയായിരുന്നു. ഇതിന് ശേഷം നിലപാട് വ്യക്തമാക്കാന്‍ സോളിസിറ്റര്‍ ജനറലിനോട് നിര്‍ദേശം നല്‍കുകയായിരുന്നു.

We use cookies to give you the best possible experience. Learn more