| Sunday, 8th March 2020, 11:24 am

'ഭരണഘടനയ്ക്കും മുകളിലാണെന്നാണ് അവരുടെ വിചാരം' ആദിത്യനാഥ് സര്‍ക്കാറിനെ വിമര്‍ശിച്ച് പ്രിയങ്കാ ഗാന്ധി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: പൗരത്വ ഭേദഗതിക്കെതിരെ പ്രതിഷേധിച്ചവരുടെ ഫോട്ടോയും വിവരങ്ങളും പരസ്യമായി പ്രദര്‍ശിപ്പിച്ച സംഭവത്തില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാറിനെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി.

രാജ്യത്തിന്റെ ഉച്ചസ്ഥാനം തങ്ങള്‍ക്കാണെന്ന വിചാരമാണ് ഉത്തര്‍പ്രദേശിലെ ബി.ജെ.പി സര്‍ക്കാറിന്റേതെന്ന് പ്രിയങ്ക പറഞ്ഞു.

” ഉത്തര്‍പ്രദേശിലെ ബി.ജെ.പി സര്‍ക്കാറിന്റെ വിചാരം രാജ്യത്തെ സര്‍ക്കാറിന്റെ ഉച്ചസ്ഥാനം തങ്ങള്‍ക്കാണെന്നാണ്. ബാബാസാഹേബ് അംബേദ്കര്‍ ഉണ്ടാക്കിയ ഭരണഘടനയ്ക്കും മുകളിലാണ് തങ്ങളുടെ സ്ഥാനമെന്ന് അയാളുടെ (ആദിത്യനാഥ്) പാത പിന്തുടരുന്നരുന്ന ഉദ്യോഗസ്ഥരും ചിന്തിച്ചു തുടങ്ങിയിരിക്കുന്നു. ഹൈക്കോടതി സര്‍ക്കാറിനോട് പറഞ്ഞിട്ടുണ്ട് അവരുടെ സ്ഥാനം ഭരണഘടനയ്ക്ക് മുകളിലല്ലെന്ന്,” പ്രിയങ്ക ട്വീറ്റ് ചെയ്തു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

പൗരത്വ ഭേദഗതിക്കെതിരെ കഴിഞ്ഞ ഡിസംബറില്‍ ഉത്തര്‍പ്രദേശില്‍ നടന്ന പ്രതിഷേധത്തിനിടെ അക്രമമുണ്ടാക്കി എന്ന് ആരോപിച്ച് അറസ്റ്റ് ചെയ്ത് ജാമ്യത്തിലിറങ്ങിയവരുടെ ഫോട്ടോയും പേരുവിവരങ്ങളും ലക്‌നൗവിലെ പ്രമുഖ കവലകളില്‍ പരസ്യമായി പ്രദര്‍ശിപ്പിച്ച് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍
ബോര്‍ഡുകള്‍ സ്ഥാപിച്ചിരിന്നു.

പൊതുമുതല്‍ നശിപ്പിച്ചതിന് നഷ്ടപരിഹാരം നല്‍കണമെന്നും അല്ലാത്തപക്ഷം സ്വത്ത് കണ്ടുകെട്ടുമെന്നും പരസ്യബോര്‍ഡില്‍ പറയുന്നുണ്ട്.

കുറ്റാരോപിതര്‍ക്ക് വ്യക്തിപരമായി അറിയിപ്പ് നല്‍കിയത് കൂടാതെയാണ് സര്‍ക്കാറിന്റെ ഭാഗത്തു നിന്ന് ഇത്തരമൊരു സമീപനം.

കുറ്റാരോപണം നടത്തിയതിന് അപ്പുറത്തേക്ക് പല കേസുകളിലും കുറ്റം തെളിക്കാന്‍ ആവശ്യമായ ഒരു രേഖപോലും പൊലിസിന്റെ പക്കലില്ലെന്നിരിക്കെയാണ് ആരോപണവിധേയരെ പൊതുമധ്യത്തില്‍ ആക്ഷേപിക്കുന്ന തരത്തില്‍ ഇത്തരം പരസ്യപ്പലകകള്‍ സര്‍ക്കാര്‍ സ്ഥാപിച്ചിരിക്കുന്നത്.

ആക്ടിവിസ്റ്റും രാഷ്ട്രീയപ്രവര്‍ത്തകയുമായ സദാഫ് ജാഫര്‍, അഭിഭാഷകനായ മുഹമ്മദ് ഷോയിബ്, നാടകപ്രവര്‍ത്തകനായ ദീപക് കബീര്‍, മുന്‍ ഐ.പി.എസ് ഉദ്യോഗസ്ഥന്‍ എസ്.ആര്‍ ദരാപുരി എന്നിവരുടെ ഫോട്ടോയും വിവരങ്ങളുമാണ് പരസ്യമായി പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. ഇതിനെതിരെ കുറ്റാരോപിതര്‍ രംഗത്തെത്തിയിരുന്നു.

വിവരങ്ങള്‍ പരസ്യമായി പ്രദര്‍ശിപ്പിച്ച സംഭവത്തില്‍ അലഹബാദ് ഹൈക്കോടതി ഇന്ന് വാദം കേള്‍ക്കുന്നുണ്ട്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more