| Friday, 14th May 2021, 6:33 pm

ഒരാളെ സഹായിക്കുന്നത് കുറ്റമെങ്കില്‍ അത് വീണ്ടും ചെയ്യാന്‍ തയ്യാറാണ്; ദല്‍ഹി പൊലീസിനെതിരെ പ്രിയങ്കാ ഗാന്ധി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: യൂത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ ബി.വി ശ്രീനിവാസനെ ചോദ്യം ചെയ്ത ദല്‍ഹി പൊലീസിന്റെ നടപടിയെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി.

ഒരാളെ സഹായിക്കുന്നത് കുറ്റമെങ്കില്‍ അത് വീണ്ടും ചെയ്യാന്‍ തയ്യാറാണെന്ന് പ്രിയങ്ക പറഞ്ഞു.
ഒന്നും ചെയ്യാതെ മിണ്ടാതിരിക്കുന്നതാണ് കുറ്റമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

കൊവിഡ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ഉറവിടം വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ടാണ് ബി.വി.ശ്രീനിവാസിനെ ദല്‍ഹി പൊലീസ് ചോദ്യം ചെയ്തത്.

ദല്‍ഹി പൊലീസിന്റെ ക്രൈംബ്രാഞ്ച് വിഭാഗമാണ് ശ്രീനിവാസിനെ ചോദ്യം ചെയ്തത്.

കൊവിഡ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഉറവിടം ഏതാണെന്ന് വ്യക്തമാക്കണമെന്ന് ബി.വി.ശ്രീനിവാസിനോട് പൊലീസ് ആവശ്യപ്പെട്ടു.

എന്നാല്‍ പൊലീസ് നടപടിയില്‍ പേടിച്ച് പിന്നോട്ട് പോകാന്‍ താന്‍ ഒരുക്കമല്ലെന്നും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുമായി സജീവമായി രംഗത്തുണ്ടാകുമെന്നും ചോദ്യം ചെയ്യലിന് ശേഷം ശ്രീനിവാസ് പ്രതികരിച്ചു.തങ്ങള്‍ തെറ്റായിട്ടൊന്നും ചെയ്തില്ലെന്നും അദ്ദേഹം പറഞ്ഞു.

അനധികൃതമായി കൊവിഡ് ചികിത്സാ ഉപകരണങ്ങള്‍ വിതരണം ചെയ്യുന്നുവെന്ന് ആരോപിച്ച് ബി.വി.ശ്രീനിവാസിനെതിരെ നേരത്തെ ദല്‍ഹി കോടതിയില്‍ പൊതുതാത്പര്യ ഹര്‍ജി സമര്‍പ്പിക്കപ്പെട്ടിരുന്നു.

എന്നാല്‍ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് സോഷ്യല്‍ മീഡിയകളിലടക്കം വലിയ സ്വീകാര്യതയാണ് ലഭിച്ചിരുന്നത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Priyanka Gandhi Against Delhi Police

We use cookies to give you the best possible experience. Learn more