|

റോബര്‍ട്ട് വദ്രയെ ബി.ജെ.പി ഭീകരമായി ആക്രമിച്ചു ; അധികാരത്തില്‍ എത്തിയതുമുതല്‍ എന്‍.ഡി.എ സര്‍ക്കാര്‍ ബുദ്ധിമുട്ടിക്കുകയാണെന്നും പ്രിയങ്ക

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള എന്‍.ഡി.എ സര്‍ക്കാര്‍ അധികാരത്തില്‍ വന്നത് മുതല്‍ റോബര്‍ട്ട് വദ്രയ്ക്ക് നേരെ നടന്നുകൊണ്ടിരിക്കുന്നത് കടുത്ത ആക്രമണവും സമ്മര്‍ദ്ദവുമാണെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി.

ഒരു പുസ്തകത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ഭര്‍ത്താവ് റോബര്‍ട്ട് വദ്രയ്‌ക്കെതിരെ ഉയര്‍ന്നുവന്ന ആരോപണങ്ങളെക്കുറിച്ച് പ്രിയങ്ക സംസാരിച്ചത്.

”ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള എന്‍.ഡി.എ അധികാരത്തില്‍ വന്നതിനുശേഷം, വദ്ര കടുത്ത ആക്രമണത്തിനും സമ്മര്‍ദ്ദത്തിനും വിധേയനായിരുന്നു
അദ്ദേഹത്തെ മണിക്കൂറുകളോളമാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തത്,”

ഇത് സംബന്ധിച്ച് നടക്കുന്ന ടെലിവിഷന്‍ സംവാദങ്ങളും ചര്‍ച്ചകളും എല്ലാത്തരം കാര്യങ്ങളും കുട്ടികള്‍ ദിവസേന കാണേണ്ടി വരുന്നുണ്ടെന്നും അത് മൂലമുള്ള ബുദ്ധിമുട്ടുകള്‍ അവര്‍ക്ക് ഉണ്ടാകുന്നുണ്ടെന്നും പ്രിയങ്ക പറഞ്ഞു.

”എന്റെ ഭര്‍ത്താവിനെതിരെ ആരോപണങ്ങള്‍ ഉയര്‍ന്നുവന്നതിന് പിന്നാലെ, എന്റെ ആദ്യത്തെ പ്രതികരണം എന്റെ 13 വയസ്സുള്ള മകനെ സന്ദര്‍ശിക്കുകയും നടത്തിയ ഓരോ ചെറിയ ഇടപാടുകളും അവനെ കാണിക്കുകയും ചെയ്യുക എന്നതായിരുന്നു. ആരോപണങ്ങളെക്കുറിച്ച് ഞാന്‍ അവനോട് സംസാരിച്ചു, ഇതാണ് ആരോപിക്കപ്പെടുന്നതെന്നും ഇതാണ് സത്യമെന്നും അവന്‍ അത് സ്വയം വിലയിരുത്തേണ്ടതുണ്ടെന്നും പറഞ്ഞു. ഞാന്‍ ഇത് എന്റെ മകളോടും വിശദീകരിച്ചു,”

2012ലാണ് ഡി.എല്‍.എഫ്-സ്‌കൈലൈറ്റ് വിവാദ ഭൂമിയിടപാട് നടക്കുന്നത്. റോബര്‍ട്ട് വദ്ര തുച്ഛമായ തുകയ്ക്ക് വാങ്ങിയ ഭൂമി വന്‍വിലയ്ക്ക് പ്രമുഖ വ്യവസായ ഗ്രൂപ്പായ സ്‌കൈലൈറ്റ് ഹോസ്പിറ്റാലിറ്റിയ്ക്ക് വിറ്റു എന്നായിരുന്നു ആരോപണം. ഇടപാടില്‍ അഴിമതിയുണ്ടെന്ന് കണ്ടെത്തിയ അന്നത്തെ ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ അശോക് ഖേംക ഭൂമിയിടപാട് റദ്ദാക്കിയിരുന്നു.

വദ്രയുടെ നേതൃത്വത്തിലുള്ള ഹൈലൈറ്റ് ഹോസ്പിറ്റാലിറ്റി ബിക്കാനീറില്‍ 69.55 ഹെക്ടര്‍ ഭൂമി തട്ടിയെടുത്ത കേസില്‍ 2014 വദ്രക്കെതിരെ വസുന്ധര രാജെ സര്‍ക്കാറിന്റെ കാലത്ത് കേസെടുത്തിരുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

CONTENT HIGHLIGHTS:  Priyanka Gandhi against BJP on Robert Vadra