| Friday, 26th June 2020, 8:45 pm

മായാവതിയ്‌ക്കെതിരെ വിമര്‍ശനവുമായി പ്രിയങ്ക ഗാന്ധി; നീക്കത്തിന് പിന്നിലെ രാഷ്ട്രീയ താല്‍പര്യമെന്ത്?

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലഖ്‌നൗ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ കടുത്ത വിമര്‍ശനമാണ് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി ഇന്ന് നടത്തിയത്. അതോടൊപ്പം തന്നെ മറ്റൊരു പ്രതിപക്ഷ പാര്‍ട്ടിയായ ബി.എസ്.പിയുടെ അദ്ധ്യക്ഷ മായാവതിയ്‌ക്കെതിരെയും പ്രിയങ്ക ഗാന്ധി വിമര്‍ശനം ഉന്നയിച്ചു.ബി.ജെ.പിയുടെ അപ്രഖ്യാപിത വക്താവിനെ പോലെയാണ് മായാവതിയുടെ പെരുമാറ്റം എന്നാണ് പ്രിയങ്കയുടെ വിമര്‍ശനം

നേരത്തെ ബി.ജെ.പിക്കും യോഗി ആദിത്യനാഥിനുമെതിരെ മാത്രമാണ് പ്രിയങ്ക ഗാന്ധി വിമര്‍ശനമുന്നയിച്ചിരുന്നതെങ്കില്‍ ഇപ്പോള്‍ മായാവതിയ്‌ക്കെതിരെയും വിമര്‍ശനമുന്നയിക്കാന്‍ ആരംഭിച്ചിരിക്കുന്നു. സംസ്ഥാനത്ത് ബി.ജെ.പിക്കെതിരെ ശബ്ദമുയര്‍ത്തുന്ന ഏക പാര്‍ട്ടി തങ്ങളാണെന്ന സന്ദേശം നല്‍കാനാണെന്ന് നിരീക്ഷകര്‍ വിലയിരുത്തുന്നു.

നേരത്തെ മായാവതി കോണ്‍ഗ്രസിനും പ്രിയങ്ക ഗാന്ധിക്കുമെതിരെ രംഗത്തെത്തിയിരുന്നു. അതിഥി തൊഴിലാളികള്‍ക്ക് ബസ്സുകള്‍ അനുവദിക്കുമെന്ന പ്രിയങ്ക ഗാന്ധിയുടെ പ്രഖ്യാപനം രാഷ്ട്രീയ നാടകമാണെന്ന് മായാവതി വിമര്‍ശിച്ചിരുന്നു. അതേ സമയം ബി.ജെ.പി സര്‍ക്കാരിനെ വിമര്‍ശിക്കുന്നതില്‍ മായാവതി അടുത്ത കാലത്തായി അയവ് വരുത്തുന്നു എന്ന് ഡെക്കാന്‍ ക്രോണിക്കിള്‍ അടക്കമുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

തന്റെ പ്രധാന വോട്ട് ബാങ്കായ ദളിത് വിഭാഗങ്ങള്‍ ബി.ജെ.പിക്കെതിരായി തന്നെയാണ് കാണുന്നതെന്ന് മായാവതിക്കറിയാം. എന്നാല്‍ ആ സ്ഥാനത്തേക്ക് കോണ്‍ഗ്രസ് കയറിവരുന്നതിനെ മായാവതി ഇഷ്ടപ്പെടാത്തതിനെ തുടര്‍ന്നാണ് വിമര്‍ശനമെന്ന് ലഖ്‌നൗ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന രാഷ്ട്രീയ നിരീക്ഷകന്‍ ജ.പെി ശുക്‌ള പറഞ്ഞിരുന്നു.

പ്രിയങ്ക ഗാന്ധി ഉത്തര്‍പ്രദേശ് രാഷ്ട്രീയത്തിലേക്ക് വന്നതോടെ നിരവധി ബി.എസ്.പി നേതാക്കള്‍ കോണ്‍ഗ്രസിലേക്ക് വന്നിരുന്നു. ഉപതെരഞ്ഞെടുപ്പുകളിലും കോണ്‍ഗ്രസ് വോട്ട് വിഹിതം ഉയര്‍ത്തിയിരുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

ഡൂള്‍ന്യൂസിനെ  സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more