| Thursday, 30th July 2020, 5:58 pm

വെള്ളാനാകളുടെ നാട് കഥ മാറ്റാന്‍ പ്രിയന്‍ പറഞ്ഞത് അവസാന നിമിഷം; സീനുകള്‍ ദിവസവും ലോറിയില്‍ കോഴിക്കോടേക്ക് കൊടുത്തയക്കുകയായിരുന്നു; മണിയന്‍പിള്ള രാജു

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കോഴിക്കോട്: മലയാളികളുടെ മനസില്‍ എന്നും ഓര്‍ത്തിരിക്കുന്ന സിനിമയാണ് വെള്ളാനകളുടെ നാട്. ചിത്രത്തിലെ രംഗങ്ങളും സംഭാഷണങ്ങളും കഥാപാത്രങ്ങളും മലയാളികള്‍ക്ക് കാണാപാഠമാണ്.

ശ്രീനിവാസന്‍ തിരക്കഥ എഴുതി പ്രിയദര്‍ശനം സംവിധാനം ചെയ്ത ചിത്രത്തില്‍ മോഹന്‍ലാല്‍, ശോഭന, മണിയന്‍പിള്ള രാജു, കുതിരവട്ടം പപ്പു തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തില്‍ കഥാപാത്രങ്ങളായി എത്തിയത്.

ഇതില്‍ കുതിരവട്ടം പപ്പുവിന്റെ താമരശ്ശേരി ചൊരം എന്ന ഡയലോഗും റോഡ് റോളര്‍ നന്നാക്കുന്ന സീനും ഇന്നും ആളുകളുടെ ഇഷ്ട സീനുകളില്‍ ഒന്നാണ്. എന്നാല്‍ ഈ ചിത്രം അവസാന നിമിഷം കഥ മാറ്റി എഴുതിയതാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നിര്‍മ്മാതാവ് കൂടിയായ മണിയന്‍പിള്ള രാജു.

ഒരു എഫ്.എം ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് മണിയന്‍ പിള്ള രാജു ഈക്കാര്യം തുറന്നുപറഞ്ഞത്. നേരത്തെ ചിത്രത്തില്‍ ഉപയോഗിച്ചിരുന്ന റോഡ് റോളര്‍ കോഴിക്കോട് ലേലത്തില്‍ പോയിരുന്നു. ഈ പശ്ചാത്തലത്തിലാണ് സിനിമയെ കുറിച്ച് മണിയന്‍ പിള്ള രാജു മനസുതുറന്നത്.

ബാലന്‍.കെ. നായരടക്കമുള്ള താരനിരയുമായി മറ്റൊരു കഥയില്‍ ഷൂട്ടിങ് തുടങ്ങാന്‍ നാലു ദിവസം മാത്രമുള്ളപ്പോഴാണ് കഥ അത്ര പോരെന്ന് പ്രിയദര്‍ശന് തോന്നുന്നത്. അങ്ങനെയാണ് വെള്ളാനകളുടെ നാട് എന്ന സിനിമയുടെ കഥ മാറ്റിയെഴുതേണ്ടിവന്നതെന്നാണ് മണിയന്‍പിള്ള രാജു പറഞ്ഞു.

പുതിയ കഥ വേണമെന്ന് പ്രിയന്‍ ശ്രീനിവാസനോട് പറഞ്ഞു. ആ ദിവസം എല്ലാ താരങ്ങളും സാങ്കേതി വിദഗ്ധരും കോഴിക്കോട് മഹാറാണി ഹോട്ടലില്‍ എത്തിയിരുന്നു. തുടര്‍ന്ന് ‘മാല്‍ഗുഡി ഡേയ്‌സ്’ എന്നനോവലില്‍ ജപ്തി ചെയ്ത റോഡ് റോളര്‍ ആന വലിച്ചുകൊണ്ടുപോവുന്ന രംഗത്തെ അടിസ്ഥാനമാക്കി ഒരു കഥ വികസിപ്പിക്കാമോ എന്ന് ചോദിക്കുകയായിരുന്നു. മണിയന്‍പിള്ള രാജു പറഞ്ഞു.

എന്നാല്‍ തിരക്കഥാകൃത്തായ ശ്രീനിവാസന്‍ മാത്രം ഇവര്‍ക്കൊപ്പമുണ്ടായിരുന്നില്ല. പൊന്‍മുട്ടയിടുന്ന താറാവ് എന്ന സിനിമയുടെ തിരക്കുമായി ഗുരുവായൂരിലായിരുന്നു. തുടര്‍ന്ന് ഓരോ ദിവസവും ചിത്രീകരിക്കേണ്ട സീനുകള്‍ തലേന്ന് രാത്രി മഹാറാണിയിലേക്ക് വിളിച്ച് ഫോണ്‍വഴി പറഞ്ഞു കൊടുക്കുകായിരുന്നു. ഗുരുവായൂര്‍ ഭാഗത്തുനിന്ന് കോഴിക്കോട്ടേക്ക് വരുന്ന ലോറികളില്‍ ചില ദിവസം സീനുകളെഴുതിയ കടലാസ് കൊടുത്തയച്ചിട്ടുണ്ട്. എഴുതിപ്പൂര്‍ത്തിയാക്കിയ തിരക്കഥ പോലുമില്ലാതിരുന്നിട്ടും വെറും 20 ദിവസം കൊണ്ട് ചിത്രീകരണം പൂര്‍ത്തിയാക്കിയതായും മണിയന്‍പിള്ള രാജു പറഞ്ഞു.

മൊയ്ദീനേ ആ ചെറിയേ സ്പാനറിങ്ങ് എടുത്തേ എന്ന ഹിറ്റ് സീനിന്റെ ഷൂട്ടിനെക്കുറിച്ചും അദ്ദേഹം പങ്കുവെച്ചു. കുതിരവട്ടം പപ്പുവും റോഡ് റോളറുമായുള്ള സീനുകള്‍ ചിത്രീകരിക്കാനായി ആയിരം രൂപ ദിവസവാടകയ്ക്കാണ് പി.ഡബ്ല്യു.ഡിയില്‍നിന്ന് റോഡ് റോളര്‍ എടുത്തത്. കോഴിക്കോട്ടുകാര്‍ നല്ലയാള്‍ക്കാരായതുകൊണ്ടാണ് ചെന്നുചോദിച്ചപ്പോള്‍ തന്നെ ഈസ്റ്റ്ഹിലിലെ വീട് വിട്ടുനല്‍കിയതെന്നും മതിലിടിച്ചു പൊളിക്കാന്‍ അനുവദിച്ചതെന്നും മണിയന്‍പിള്ള പറഞ്ഞു. ഒറ്റ ടേക്കില്‍ ഈ രംഗം ചിത്രീകരിക്കാന്‍ രണ്ടു ക്യാമറ വച്ച്ഷൂട്ട് ചെയ്യുകയായിരുന്നു.

റോഡ് റോളറുടെ ലേലത്തെക്കുറിച്ച് മോഹന്‍ലാല്‍ അറിയാഞ്ഞത് നന്നായെന്നും അദ്ദേഹം തമാശയായി പറഞ്ഞു. ” ആ റോഡ് റോളര്‍ ലേലം ചെയ്യുന്നത് മോഹന്‍ലാലറിയാത്തതു നന്നായി. പഴയകിണ്ടിയും മൊന്തയുമൊക്കെ കൊണ്ടുക്കൊടുത്താല്‍ പൊന്നുംവിലയ്ക്ക് വാങ്ങുന്നതാണ്. ലാല്‍ അറിഞ്ഞെങ്കില്‍ ഓടിവന്നു വാങ്ങിച്ചേനെ..” എന്നാണ് മണിയന്‍പിള്ള രാജു പറഞ്ഞത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

We use cookies to give you the best possible experience. Learn more