| Thursday, 18th May 2023, 4:38 pm

സെറ്റിലിരുന്ന് തിരക്കഥ എഴുതുമായിരുന്നു അതൊരു ചങ്കൂറ്റമാണ്, ഇപ്പോൾ അങ്ങനെയല്ല: പ്രിയദർശൻ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സിനിമകൾ ചെയ്യുമ്പോൾ ഏറ്റവും വെല്ലുവിളിയാകുന്നത് തിരക്കഥയാണെന്ന് പറയുകയാണ് സംവിധായകൻ പ്രിയദർശൻ. പണ്ട് തനിക്ക് തിരക്കഥകൾ സമ്മാനിച്ചിരുന്ന ടി. ദാമോദരൻ ഇന്നില്ലെന്നും ശ്രീനിവാസന് ആരോഗ്യപ്രശ്നങ്ങൾ ആണെന്നും അദ്ദേഹം പറഞ്ഞു. രേഖ മേനോന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഇത്രയും സിനിമകൾ ചെയ്തിട്ടും ഏറ്റവും വെല്ലുവിളിയായിട്ട് എനിക്ക് തോന്നുന്നത് തിരക്കഥയാണ്. എനിക്കിപ്പോൾ ശ്രീനിവാസനും ദാമോദരൻ മാഷും ഇല്ല. ഇവരുടെ കൂടെയാണ് ഞാൻ ഏറ്റവും കൂടുതൽ വർക്ക് ചെയ്തിട്ടുള്ളത്. ഇവർ രണ്ടുപേരും ഇല്ലാതായപ്പോൾ എല്ലാം ഞാൻ തന്നെ ചെയ്യേണ്ടിവന്ന അവസ്ഥയായി.

‘ഒപ്പം’ എന്ന ചിത്രം മറ്റൊരാളുടെ കഥയായിരുന്നു. അതിനു തിരക്കഥ ഞാൻ തന്നെ എഴുതണം. കാരണം ഞാൻ തന്നെ എഴുതിയാലേ എന്റെ ഭാവനയിൽ കണ്ടത് തിരക്കഥയിൽ കിട്ടൂ.

ആദ്യം എഴുതിക്കഴിഞ്ഞിട്ട് ഞാൻ വായിച്ച് കേൾപ്പിക്കും. പണ്ട് എനിക്ക് ആ സ്വഭാവം ഇല്ലായിരുന്നു. ഞാൻ സെറ്റിൽ ഇരുന്ന് തിരക്കഥ എഴുതുമായിരുന്നു. അതൊരു ചങ്കൂറ്റമായിരുന്നു. ഇന്ന് അതിനുള്ള ധൈര്യമില്ല. ഇപ്പോൾ ഞാൻ ഒരു ഡ്രാഫ്റ്റ് എഴുതിയിട്ട് എല്ലാവരെയും വായിച്ച് കേൾപ്പിക്കും. അവർക്ക് അത് ഇഷ്ടപ്പെട്ടോ ഇല്ലയോ എന്ന് നോക്കിയിട്ട് അത് തിരുത്തും. കുറച്ച് ദിവസം അത് മാറ്റിവച്ചിട്ട് വീണ്ടും അത് തിരുത്തും. ഒരു തിരക്കഥയുടെ പോളിഷിങ് നടത്തും. അതിനു നല്ല സമയം വേണം. എനിക്കിപ്പോഴും അറിയില്ല ഞാൻ എങ്ങനെയാണ് ഒരു വർഷം 8 സിനിമയൊക്കെ ചെയ്തിരുന്നതെന്ന്.

എനിക്ക് ധാരാളം തോൽവികളും ജയങ്ങളും ഉണ്ടായിട്ടുണ്ട്. ഞാൻ കരുതുന്നത് വീഴ്ചയിലല്ല പരാജയം, ആ വീഴ്ചയിൽ നിന്നും എണീക്കാൻ മനസ്സ് കാണിക്കാത്തതിലാണ് പരാജയം. എപ്പോഴൊക്കെ എനിക്ക് പരാജയം ഉണ്ടായിട്ടുണ്ടോ അപ്പോഴൊക്കെ ഞാൻ എഴുന്നേൽക്കാൻ ശ്രമിക്കും,’ അദ്ദേഹം പറഞ്ഞു.

താൻ ഇപ്പോൾ കോമഡി ചിത്രങ്ങൾ എടുക്കാത്തതിനുകാരണം, തന്റെ കൂടെ ഉണ്ടായിരുന്ന മലയാള സിനിമയിലെ പല പ്രമുഖരും ഇന്നില്ലാത്തതുകൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു.

‘എന്നോട് പലരും ചോദിച്ചിട്ടുണ്ട് എന്തുകൊണ്ടാണ് ഹ്യുമറസ് ചിത്രങ്ങൾ ഇപ്പോൾ ചെയ്യാത്തതെന്ന്. സാഹചര്യത്തിനൊത്ത തമാശകളാണ് എന്റെ ചിത്രത്തിൽ കൂടുതൽ ഉള്ളത്. അതിന് എന്റെ കയ്യിൽ ഉണ്ടായിരുന്ന രത്നങ്ങൾ ഇപ്പോൾ എന്റെ കൂടെയില്ല.
പപ്പു ചേട്ടൻ, ജഗതി, ഇന്നസെന്റ്, തിലകൻ ചേട്ടൻ ഇവർ ആരും ഇന്നില്ല,’ അദ്ദേഹം പറഞ്ഞു.

Content highlights: Priyadarshan on screenplay ands actors

We use cookies to give you the best possible experience. Learn more