| Saturday, 3rd July 2021, 10:26 am

കോള്‍ഡ് കേസിലെ കുട്ടിയെക്കുറിച്ച് ചോദിച്ച് വിദ്യ; ഷേര്‍ണി വിശേഷങ്ങള്‍ അന്വേഷിച്ച് പൃഥ്വിരാജും

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ആമസോണ്‍ പ്രൈമില്‍ പുതിയതായി റിലീസ് ചെയ്ത തങ്ങളുടെ ചിത്രങ്ങളുടെ വിശേഷങ്ങള്‍ പങ്കുവെച്ച് അഭിനേതാക്കളായ വിദ്യ ബാലനും പൃഥ്വിരാജും. ആമസോണ്‍ പ്രൈമിന്റെ യൂട്യൂബ് ചാനലിലാണ് വിദ്യ ബാലന്‍ പൃഥ്വിരാജിന് വീഡിയോ കോള്‍ ചെയ്ത് സംസാരിക്കുന്ന വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

പൃഥ്വിരാജ് അഭിനയിച്ച പുതിയ മലയാള ചിത്രമായ കോള്‍ഡ് കേസ് ജൂലൈ ഒന്നിനും വിദ്യ ബാലന്‍ കേന്ദ്രകഥാപാത്രമായി എത്തുന്ന ബോളിവുഡ് ചിത്രമായ ഷേര്‍ണി ജൂണ്‍ 18നുമാണ് റിലീസ് ചെയ്തത്. ഇരു ചിത്രങ്ങളെക്കുറിച്ചും പരസ്പരം സംശയങ്ങള്‍ ചോദിച്ചും വിശേഷങ്ങള്‍ പങ്കുവെച്ചും വിദ്യയും പൃഥ്വിയും സംസാരിക്കുന്നു.

കോള്‍ഡ് കേസിലെ ട്രെയിലറില്‍ കണ്ട കുട്ടിയെക്കുറിച്ച് വിദ്യ ബാലന്‍ ചോദിക്കുമ്പോള്‍ യഥാര്‍ത്ഥത്തില്‍ അതൊരു കുട്ടിയല്ലെന്നും പടത്തിലെ ഹൊറര്‍ ഘടകമാണെന്നും പൃഥ്വി മറുപടി പറയുന്നു. ഇനി നിങ്ങളുടെ ഷേര്‍ണി എന്ന കഥാപാത്രത്തെക്കുറിച്ച് പറയാന്‍ വിദ്യയോട് പൃഥ്വി പറഞ്ഞപ്പോള്‍ വളരെ നല്ല അനുഭവമായിരുന്നുവെന്നും ബാക്കി പടം കണ്ടു നോക്കൂ എന്നുമാണ് വിദ്യ മറുപടി പറഞ്ഞത്.

പൃഥ്വിരാജും വിദ്യ ബാലനും നേരത്തേ ഒരുമിച്ചഭിനയിച്ച ഉറുമി എന്ന ചിത്രത്തിലെ ചലനം ചലനം എന്ന ഗാനത്തെക്കുറിച്ചും ഇരുവരും സന്തോഷം പങ്കുവെച്ചു.

ഷേര്‍ണിയില്‍ ഫോറസ്റ്റ് ഓഫിസറായാണ് വിദ്യ ബാലന്‍ എത്തുന്നത്. മനുഷ്യനെ തിന്നുന്ന കടുവയെ പിടിക്കാനുള്ള ശ്രമമാണ് ചിത്രത്തില്‍ പറയുന്നത്. മനുഷ്യനും കാടും തമ്മിലുള്ള ബന്ധത്തില്‍ ഊന്നിയുള്ളതാണ് ചിത്രം. മികച്ച പ്രതികരണമാണ് ഷേര്‍ണിക്ക് കിട്ടികൊണ്ടിരിക്കുന്നത്.

ഹൊറര്‍ ത്രില്ലര്‍ കഥ പറയുന്ന ചിത്രമാണ് കോള്‍ഡ് കേസ്. ചിത്രത്തില്‍ പൃഥ്വിരാജ് പൊലീസ് ഒഫീസറായാണ് എത്തുന്നത്. അരുവി എന്ന ചിത്രത്തില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച അതിഥി ബാലനും കോള്‍ഡ് കേസില്‍ പ്രധാന റോളില്‍ എത്തുന്നുണ്ട്. വിമര്‍ശനങ്ങളും പ്രശംസയുമടങ്ങിയ സമ്മിശ്ര പ്രതികരണമാണ് കോള്‍ഡ് കേസിന് കിട്ടിക്കൊണ്ടിരിക്കുന്നത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Prithviraj video call with Vidhya Balan

We use cookies to give you the best possible experience. Learn more