| Saturday, 23rd March 2024, 12:40 pm

പണത്തിന് പകരമായി ആ ചിത്രത്തിന്റെ ഹിന്ദി റൈറ്റ്സ് ഞാൻ പ്രതിഫലമായി ചോദിച്ചു, അതൊരു യൂണിവേഴ്സൽ സ്ക്രിപ്റ്റായിരുന്നു: പൃഥ്വിരാജ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

രഞ്ജിത്ത് സംവിധാനം ചെയ്ത നന്ദനം എന്ന ചിത്രത്തിലൂടെ ഒരു മികച്ച തുടക്കം ലഭിച്ച മലയാളികളുടെ പ്രിയനടനാണ് പൃഥ്വിരാജ്.

നടൻ സുകുമാരന്റെ മകൻ എന്ന ലേബലിൽ മലയാള സിനിമയിലേക്ക് എത്തിയ പൃഥ്വി കരിയറിന്റെ തുടക്കത്തിൽ തന്നെ വ്യത്യസ്ത വേഷങ്ങളിലൂടെ പ്രേക്ഷകരെ ഞെട്ടിച്ചിട്ടുണ്ട്.

വിവിധ ഭാഷകളിൽ നിരവധി സംവിധായകരോടൊപ്പം വർക്ക്‌ ചെയ്തിട്ടുള്ള പൃഥ്വി മലയാളത്തിൽ ആദ്യമായി ഡോ. ബിജുവിനോടൊപ്പം സിനിമ ചെയ്ത അനുഭവം പങ്കുവെക്കുകയാണ്.

ഡോ. ബിജുവിന്റെ തിരക്കഥകളിൽ തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് വീട്ടിലേക്കുള്ള വഴിയാണെന്നും അതൊരു യൂണിവേഴ്സൽ കഥയാണെന്നും പൃഥ്വിരാജ് പറഞ്ഞു. ചിത്രത്തിൽ അഭിനയിച്ചപ്പോൾ താൻ പണം വാങ്ങിയില്ലെന്നും മറിച്ച് ചിത്രത്തിന്റെ ഹിന്ദി റൈറ്റ്സാണ് വാങ്ങിയതെന്നും പൃഥ്വി പറയുന്നു.

ആദ്യമായി താൻ എഴുതാൻ ശ്രമിച്ച ഒരു തിരക്കഥ അതിന്റെതാണെന്നും എന്നാൽ ആ കഥയുമായി സാമ്യമുള്ള ഒരു ഹിന്ദി ചിത്രം ഇറങ്ങിയപ്പോൾ കഥ വേണ്ടെന്ന് വെച്ചെന്നും പൃഥ്വി കൂട്ടിച്ചേർത്തു

‘വീട്ടിലേക്കുള്ള വഴി വലിയ സാധ്യതയുള്ള ഒരു സിനിമയായിട്ടാണ് എനിക്ക് തോന്നിയത്. വല്ലാത്ത ഒരു യൂണിവേഴ്സൽ കഥയായിട്ടാണ് എനിക്കതിനെ തോന്നിയത്. അദ്ദേഹത്തിന്റെ എല്ലാ സിനിമയും ഞാൻ കണ്ടിട്ടില്ല.

എന്നാൽ ഡോ. ബിജുവിന്റെ ഏറ്റവും നല്ല സ്ക്രിപ്റ്റിൽ ഒന്നായിട്ടാണ് വീട്ടിലേക്കുള്ള വഴിയെ ഇപ്പോഴും ഞാൻ അഭിപ്രായപ്പെടുന്നത്. അന്ന് ആ സിനിമ ചെയ്യുമ്പോൾ നമുക്ക് ഒരുപാട് ശബളം ചോദിക്കാനും പറ്റില്ല. കാരണം അത് അങ്ങനെയൊരു സിനിമയാണല്ലോ.

അന്നെനിക്ക് തരാനുള്ള ചെറിയൊരു പൈസക്ക് പകരം ഞാൻ ചോദിച്ചത്, എനിക്കതിന്റെ ഒരു ഹിന്ദി റൈറ്റ്സ് തരാനായിരുന്നു. സത്യത്തിൽ ആദ്യമായി ഞാനൊരു സ്ക്രിപ്റ്റ് എഴുതാൻ ശ്രമിച്ചത് വീട്ടിലേക്കുള്ള വഴിയുടെ മറ്റൊരു വേർഷൻ ആയിരുന്നു. ഞാൻ അത് എഴുതിവെക്കുകയും ചെയ്തിരുന്നു.

പിന്നീട് റിലീസായ ഒരു സിനിമയ്ക്ക് ഞാൻ എഴുതിവെച്ചതുമായി വല്ലാത്ത സാമ്യത ഉണ്ടായിപോയി. ബജ്രംഗി ഭായിജാൻ എന്നൊരു പടം വന്നിരിന്നു. അങ്ങനെ ആ സിനിമ വേണ്ടെന്ന് വെച്ചതായിരുന്നു,’ പൃഥ്വിരാജ് പറഞ്ഞു.

Content Highlight: Prithviraj Talk About Script Of Veetilekulla Vazhi Movie

Latest Stories

We use cookies to give you the best possible experience. Learn more