| Monday, 25th March 2024, 10:04 am

അവസാനഷോട്ട് കഴിഞ്ഞ് ആദ്യമായി ഞാൻ അദ്ദേഹത്തെ കണ്ടു, ഞങ്ങളുടെ അഭിമുഖം ഉടൻ പുറത്തുവരും: പൃഥ്വിരാജ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാള സിനിമ പ്രേമികള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ആടുജീവിതം. ബ്ലെസി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പൃഥ്വിരാജാണ് പ്രധാന വേഷത്തില്‍ എത്തുന്നത്.

മലയാളത്തില്‍ വലിയ സ്വീകാര്യത നേടിയ ബെന്യാമിന്റെ ആടുജീവിതം എന്ന പുസ്തകത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. ഭൂരിഭാഗം മലയാളികളും വായിച്ചുതീര്‍ത്ത നോവലിന്റെ ചലച്ചിത്ര ആവിഷ്‌കാരത്തിനാണ് പ്രേക്ഷകരും കാത്തിരിക്കുന്നത്.

സിനിമയിൽ അഭിനയിക്കുന്നതിന് മുമ്പ് താൻ നജീബിനെ കണ്ടിട്ടില്ലെന്ന് പറയുകയാണ് പൃഥ്വിരാജ്. തിരക്കഥയിൽ എഴുതിവെച്ച നജീബാകാനാണ് താൻ ശ്രമിച്ചിട്ടുള്ളതെന്നും പൃഥ്വി പറഞ്ഞു. ചിത്രത്തിന്റെ അവസാന ഷോട്ടിന് ശേഷമാണ് നജീബിനെ താൻ കാണുന്നതെന്നും പൃഥ്വി കൂട്ടിച്ചേർത്തു. മലയാള മനോരമ ദിനപത്രത്തോട് സംസാരിക്കുകയായിരുന്നു താരം.

‘എന്റെ മാത്രമല്ല, ബ്ലെസി ചേട്ടന്റെയും തീരുമാനം അതായിരുന്നു. അത്തരമൊരു കഥാപാത്രത്തെ പറ്റി ചിന്തിക്കുമ്പോൾ ആരും ആദ്യമെടുക്കുന്ന തീരുമാനം തമ്മിൽക്കണ്ടു കിട്ടാവുന്നത്ര വിവരങ്ങൾ ശേഖരിക്കുക എന്നതാണ്. എന്നാൽ, നജീബ് എന്ന യഥാർഥ വ്യക്‌തിയെ നോവലിലേക്ക് സ്വാംശീകരിക്കുമ്പോൾ ചില മാറ്റങ്ങൾ വന്നിട്ടുണ്ടാകും. അതു തിരക്കഥയാകുമ്പോൾ വീണ്ടും മാറ്റങ്ങളും തിരക്കഥാകൃത്തിൻ്റേതായ ക്രിയാത്മക സംഭാവനകളും കടന്നുവന്നിട്ടുണ്ടാകും.

നജീബിനെ ആഴത്തിലറിഞ്ഞ ശേഷമാണു തിരക്കഥ ഒരുക്കിയത്. ഒരു നടൻ എന്ന നിലയിൽ എൻ്റെ ചുമതല സംവിധായകനും തിരക്കഥാകൃത്തുമായ ബ്ലെസി സൃഷ്‌ടിച്ച കഥാപാത്രമായ നജീബിനെ സ്ക്രീനിലെത്തിക്കുക എന്നതാണ്. ഇതിനാൽ പൂർണമായും ബ്ലെസിയുടെ നജീബായിരിക്കാനാണു ഞാൻ ശ്രമിച്ചത്.

സിനിമയുടെ അവസാന ഷോട്ട് അഭിനയിച്ചു പൂർത്തിയാക്കിയ ശേഷം ഞാൻ ആദ്യം കണ്ടതു നജീബിനെയാണ്. ഞാനും നജീബുമായുള്ള ആ അഭിമുഖം ഷൂട്ട് ചെയ്‌തു വച്ചിട്ടുണ്ട്. ഉടൻ പുറത്തുവരും,’പൃഥ്വിരാജ് പറയുന്നു.

Content Highlight: Prithviraj Talk About Meet Up With Real Najeeb

We use cookies to give you the best possible experience. Learn more